Sunday, August 5, 2018

കാറ്റൂതി കനലാളട്ടെ
കരിയിലയിൽ തീ പടരട്ടെ
കരിമേഘക്കീറേ നീയൊരു
മഴയായി പെയ്യരുതിപ്പോൾ

മലമുകളിൽ പാലൊളി വെട്ടം
ഇതളിണയിൽ തേൻകണമധുരം
ഇമയടയും നേരം മിന്നൽ-
പ്പിണരായിത്തെളിയരുതിപ്പോൾ

പുലരാനരനാഴിക നേരം
പുകയുന്ന കനൽക്കാടുകളിൽ
കാറ്റൂതി കനലാളട്ടെ
കരിയിലയിൽ തീ പടരട്ടെ

ദീപക് ജി നായർ

ഒരു കീറ് ചിരിയിൽ പൊതിഞ്ഞു വച്ചിട്ടും
ചില നേരമെങ്കിലും ചോർന്നു പോകുന്നുണ്ട്
ചങ്കിലൊളിപ്പ കനൽവെട്ടം

ദീപക് ജി നായർ

എവിടെയോ ഒരു പുഴ തിരികെ ഒഴുകാൻ തുടങ്ങിയിരിക്കുന്നു.

കുത്തൊഴുക്കിൽ എടുത്തതെല്ലാം തിരികെ നല്കി, ഒടുവിൽ മലമ്പാത മുകളിൽ തലകുനിച്ച്, ഗർഭത്തിലേക്കാണ്ടിറങ്ങും.

വലയെറിഞ്ഞ തോണിക്കാരനും,
ഇര തിരഞ്ഞ മീനുകളും
വരണ്ട മണ്ണിൽ ആത്മാവു തൊട്ടറിയും.

ദീപക് ജി നായർ

മൂന്നടി മണ്ണ് നിഷേധിക്കുന്നവരോട് ,
ആറടി മണ്ണിൽ നീ നിന്റെ പേര്, അടയാളപ്പെടുത്തി വയ്ക്കുക.

നിന്റെ ചൂടിലുരുകിപ്പോയ മഞ്ഞുമലയുടെ
പ്രവാഹത്തിൽ ഒലിച്ചു പോകാതെ,
നീ കടിച്ചുതൂങ്ങുക.

തണുത്തുറഞ്ഞ താഴ്‌വരയിലേക്ക്, ഇറുത്തെറിഞ്ഞ രക്തപുഷ്പത്തിലും,
നീ തിരഞ്ഞു തളർന്ന തേൻതുള്ളിമധുരം
നിനക്ക് കയ്പ്പുനീരാകട്ടെ.

കാലം നിനക്കായ് മാത്രം കരുതിവച്ച കയ്പ്പുനീർ!!!!

ദീപക് ജി നായർ

വർഷമെത്രയോ കാത്തിരുന്നുത്സവ -
ഹർഷമോടെ നിൻ നടയിലെത്തീടുവാൻ
തർഷമെന്നിൽ നിറച്ചൊരെന്നംബികേ
കൂടശ്ശേരി ഭഗവതീ കൈതൊഴാം.

നാടുവിട്ടന്യ നാട്ടിൽ കഴിഞ്ഞൊരീ
നാളിതത്രയും നേർവഴി തന്നിലായ്
നാട്ടുവെട്ടം തെളിച്ചൂ നയിച്ചൊരെൻ
കൂടശ്ശേരി ഭഗവതീ കൈതൊഴാം.

കൂരിരുട്ടിലൂടൊറ്റയ്ക്കു ജീവിതം
കൂട്ടിമുട്ടിയ്ക്കുവാനായ് ചരിക്കവേ
കൂട്ടുവന്നിരുൾ മാറ്റി തുണച്ചൊരെൻ
കൂടശ്ശേരി ഭഗവതീ കൈതൊഴാം.

കാലദൂരങ്ങളില്ലാതനുഗ്രഹം
കാരണങ്ങൾക്കതീതമായ് നല്കിയ
കാളിയമ്മ തൻ പാദപത്മങ്ങളിൽ ,
കൂടശ്ശേരി ഭഗവതീ കൈതൊഴാം.

കാളിയും, ഭുവനേശ്വരിദേവിയും
കാവിലമ്മയായ് , ഒറ്റ ശ്രീകോവിലിൽ
കാലദോഷങ്ങളെല്ലാമകറ്റുന്ന
കൂടശ്ശേരി ഭഗവതീ കൈതൊഴാം

ദീപക് ജി നായർ

കെട്ടു പൊട്ടിച്ചു പായുന്ന കുതിരയെ
തൊട്ടു നില്ക്കുവാൻ വെമ്പുന്നു കാണികൾ
അശ്വമേധം തുടങ്ങിക്കഴിഞ്ഞിനി ,
വിശ്വമാണതിൻ ലക്ഷ്യമെന്നറിയുക!
കണ്ണുകെട്ടിയ ഗാന്ധാരിയല്ലിവൾ ,
വിണ്ണിലെത്താൻ കുതിക്കുന്ന പെൺകൊടി!
മണ്ണിൽ വീണലിഞ്ഞീടുന്നതിന്നകം,
എണ്ണമറ്റതാം കർമ്മങ്ങൾ ചെയ്തിടാൻ ,
ഉള്ളിൽ ഇച്ഛതൻ തിരി കെടാതാഴികൾ
ആർജ്ജവത്തോടെ നീന്തിക്കടന്നവൾ..

ദീപക് ജി നായർ

കണിയാകുവാൻ വേണ്ടി മാത്രം
വിരിഞ്ഞു കരിഞ്ഞ തെരുവിലെ കൊന്നപ്പൂവുകൾ..

കുളിരേകുവാൻ മാത്രം
പെയ്തൊഴുകിയ മഴത്തുള്ളി

തണലേകുവാൻ മാത്രം
സ്വയം കരിയുന്ന മരപ്പച്ച

ദീപക് ജി നായർ

ഇനിയെന്തു പറയേണ്ടു നിന്നോടെനിക്കുള്ള
പ്രണയമൊരു മഴ പോലെ പെയ്തു തോർന്നീടവേ
ഇടവമാസത്തിലെ മഴ കാത്തിരുന്നു ഞാനൊടുവിലീയിടിമിന്നലതിൽ വീണെരിഞ്ഞു പോയ്
കടപുഴകി വീണൊരെൻ സ്വപ്നവൃക്ഷങ്ങളെ
വിറകായ് എരിച്ചു, ചിരിച്ചു നില്ക്കുന്നു നീ
കരളിന്റെ ശാഖിയിൽ കൂടുവച്ചരുമയാം
കിളി തന്റെ ചിറകരിഞ്ഞുടലും കരിച്ചു നീ
വേനലാണേറ്റം പ്രിയംകരം,
മഴയെന്ന മായക്കുളിർതന്നു പോകല്ലെ തെന്നലേ...

ദീപക് ജി നായർ

ഒരു നോക്കു കൂടി കൊതിച്ചു ഞാൻ കാണുവാൻ
ഒരു വാക്കു കൂടി കൊതിച്ചു ഞാൻ പറയുവാൻ !

ഇതു ജീവിതം, സ്നേഹവഴികളിൽ നോവുമായ് കാത്തു നില്ക്കുന്നൊരാ കനിവറ്റ രോഗമേ കരുണ തേടുന്നിതാ

ഇതു ജീവിതം, നേരമിരുളുന്നതറിയാതെ
എന്തിനോ പരതി പടിഞ്ഞാറു പൊലിയുന്ന
സൂര്യഗോളത്തിൻ കഥാന്ത്യം കണക്കേ നീ.

ഇതു ജീവിതം,
നീലനഭസ്സിൽ ചിരിക്കുന്ന താരമായ്, ഒറ്റയ്ക്കുപോയ നിൻ കറയറ്റ ചിരിയെന്നു കാണുവാൻ

ദീപക് ജി നായർ

ഒരു യാത്ര പോകണം സായന്തനത്തിന്റെ
ചോരച്ചുവപ്പു വിരിച്ചതാം വീഥിയിൽ
മൗനമൊരു കാർമേഘമായുറഞ്ഞാകാശ-
മെന്തിനോ വേണ്ടി വില പേശിനില്ക്കുന്നിതാ
പെയ്യാതിരിക്കുവാനാകുമോ നീയെന്റെ കണ്ണിലെ കടലാഴമറിയുന്നതല്ലയോ
ചെന്താമരക്കവിളിലുമ്മ വയ്ക്കുന്നുണ്ടു
ചൊല്ലാതെ ചൊല്ലിത്തലോടും കടൽത്തിര.
കല്ലായ് ഉറഞ്ഞ നിൻ കണ്ണുനീർത്തുള്ളികൾ
വല്ലാതെ നോവുന്നു നെഞ്ചകം തന്നിലായ്
കാണാമറയത്തിരുന്നു കൈനീട്ടി നീ
മാടിവിളിക്കുന്നുവെങ്കിലും, പോരുവാൻ
നേരമായില്ലെന്നു ചൊല്ലുന്നു ചാരെ വന്നോ-
ടിക്കളിക്കുന്ന പൈതൽ തൻ പുഞ്ചിരി.

ദീപക് ജി നായർ

വാട്സ്ആപ്പ്
......................
വാക്കുകൾ കോർത്തെടുത്തോരോ കളത്തിലായ്
ചേർത്തു വയ്ക്കുന്നൊരീ കൊച്ചുലോകം
വന്ദനം ചൊല്ലിത്തുടങ്ങുമോരോ ദിനം
ചന്തമുള്ളായിരം ചിത്രമോടേ
കാണാതെ കണ്ടവർ, കേൾക്കാതെ കേട്ടവർ
കാലങ്ങളായുറ്റ സൗഹൃദങ്ങൾ
ഒന്നായുമായിരം കൂട്ടങ്ങളായ് വിരൽ-
ത്തുമ്പിൽ ചിരിക്കും വിചിത്രലോകം.
പച്ചവൃത്തത്തിൽ തുടങ്ങുന്നു ജീവിതം
പച്ചപ്പുകാണാതൊടുങ്ങുന്നു ജീവിതം.

ദീപക് ജി നായർ

വേനൽത്തീമഴ പെയ്യുമ്പോൾ
കുളിരേകുമൊരല്പമിടം തേടി
കാടുകൾ മേടുകൾ താണ്ടിപ്പലവഴി
ഓടിനടന്നവരന്തി വരെ
ചുട്ടെരിയുന്ന മരക്കാട്ടിൽ ജല-
മൊട്ടു കൊതിക്കും പൂമരമേ
വറ്റിവരണ്ട മണൽക്കാടിൻ വഴി -
വിട്ടൊരുകൂട്ടിനു പോരുന്നോ?
നട്ടുച്ചയ്ക്കു തണൽ തരുമമ്മ
ത്തരുവിനു പറയാനെന്തുണ്ട്?
കത്തിയെരിഞ്ഞും കാത്തുവളർത്തിയ
മക്കളെയെങ്ങാൻ കണ്ടെന്നാൽ
പറയുക കൂടു പണിഞ്ഞീടാൻ കരി -
യിലകളുടുത്തൊരു അമ്മ മരം
വഴികളിൽ മിഴികളെറിഞ്ഞൊരു പകലിൻ
പടിയിലുറങ്ങിയിരിക്കുന്നു.

ദീപക് ജി നായർ

വാക്കിന്റെ പെരുമഴപ്പെയ്ത്തു തോർന്നു
നോക്കാതെ മിഴികളിമ പൂട്ടിനിന്നു
മൗനം വിതച്ചൊരീ മാനസത്തിൻ,
മാനത്തു മാരിവിൽ പോയ്മറഞ്ഞൂ.
കാറ്റിൽ കൊഴിഞ്ഞതാം പൂവതിന്നും
ചേറ്റിൽ നിറച്ചാർത്തണിഞ്ഞിരുന്നു.
ചാറ്റൽ മഴത്തുള്ളി തന്ന മേഘം
നീറ്റലായ് കാറ്റിൽ പറന്നകന്നു.

ദീപക് ജി നായർ

കോലാഹലങ്ങളുടെ
ഉച്ഛസ്ഥായിയിൽ ആണ്
മൗനം ഉരുത്തിരിയുന്നത്

കുമിള പോലെ വീർത്തു വീർത്ത്
കടുകുമണിയോളം പോന്ന മൗനം
ആകാശത്തോളമുയരുന്നു

മരമായിരുന്നു നീ

ജീവിതത്തീവണ്ടിയലറിക്കുതിക്കവേ
ജനലഴിക്കപ്പുറം പിന്നിലേക്കകലുന്ന
നൈമിഷിക സൗഹൃദത്തണലായിരുന്നു നീ.

മഴയായിരുന്നു നീ

ഉരുകുന്ന പകലിന്റെയുച്ചിയിൽ മണ്ണിന്റെ
മണവുമായ്പെയ്തൊഴിഞ്ഞൊഴുകിപ്പരന്നതാം
കുളിരുള്ള സാന്ത്വനപ്പുഴയായിരുന്നു നീ

ദീപക് ജി നായർ

കൊയ്ത്തു കഴിഞ്ഞൊരു പാടം തേടി
കുട്ടികളനവധിയെത്തുന്നു ,
കറ്റക്കെട്ടു നിരത്തിയ പാട-
ത്തൊറ്റക്കാലൻ കൊറ്റികളും.
കൂട്ടത്തോടെയുമൊറ്റതിരിഞ്ഞും
വേനൽച്ചൂടിലൊലിച്ചുരുകി,
കൂകിവിളിച്ചവരുത്സാഹത്തോ-
ടാർത്തു തിമിർത്തു കളിക്കുന്നു.
കാൽപ്പന്തുരുളുകയാണു മനസ്സുക-
ളൊന്നായ്ത്തീർന്നൊരു മധുകാലം.
കാലമതെത്ര കൊഴിഞ്ഞെന്നാലും
കഥ പറയുന്നൊരു പൂക്കാലം.

ദീപക് ജി നായർ

ഓരോ ചുവടിലും ഓർമ്മകളുടെ മണ്ണ് കുടഞ്ഞു കളയണം

ഓരോ ചുവടും ഒന്നിൽ നിന്ന് എണ്ണി തുടങ്ങണം

ചവിട്ടി നില്ക്കുന്ന മണ്ണിനെ മാത്രം
ഹൃദയത്തോടു ചേർത്തു നിർത്തണം.

ഓരോ കാലടിയിലും ആറടി തിരയണം.

ദീപക് ജി നായർ

കുഞ്ഞേ നീ വളരുക വളരുക
കുന്നോളം വളരുക വളരുക
വെയിലെത്തും നട്ടുച്ചക്കൊരു
തണലായിട്ടച്ഛനിരിപ്പൂ
കുഞ്ഞേ നീ വളരുക വളരുക
കുന്നോളം വളരുക വളരുക
കണ്ണറിയാനേരമൊരെണ്ണ-
ത്തിരിയായ്, വഴികാട്ടിയിരിപ്പൂ
കുഞ്ഞേ നീ വളരുക വളരുക
കുന്നോളം വളരുക വളരുക

പനിക്കുവാനെത്രകൊതിച്ചിരുന്നു
പണ്ടടുത്തിരുന്നമ്മ,നനുത്തശീലയാൽ
തുടച്ചു തന്നതും, തുടിച്ച കൺകളിൽ
നിറഞ്ഞ സ്നേഹമോടടുത്തിരുന്നതും
പുതച്ചു വല്ലാതെ കിതച്ചുറങ്ങവേ
പകച്ചു നെറ്റിയിൽ പകർന്ന ചുംബനം
കൊതിച്ചിരുന്നു ഞാൻ പനിച്ചു തീരാതെ
പുതച്ചു പുഞ്ചിരിയൊളിച്ചുറങ്ങുവാൻ.

ശ്വാസം കിട്ടാതുഴറി മരിച്ചൊരു
വിശ്വാസത്തെയടക്കം ചെയ്യാൻ
കാശി വരേയ്ക്കും പോയി വരാ-
മുശിരുള്ളവരുണ്ടേൽ കൂട്ടിനു പോരാം.

ദീപക് ജി നായർ

ഇന്നലത്തെ പെയ്ത്തിൽ
കുതിർന്നപ്പോഴാണ്
നീ എത്തിപ്പെടാത്ത ഇരുട്ടുമൂലയിലേക്ക്
ഞാനൊഴിഞ്ഞു പോയത്.
വെയിലു തിന്നു മടുക്കുമ്പോൾ മാത്രം
തേടുന്ന ഉപ്പു പാടങ്ങൾ.

ദീപക് ജി നായർ

കാതിൽ നീ തന്ന മധുരമാം വാക്കുകൾ
കാവ്യമല്ലയെന്നാലും പ്രിയങ്കരം
കാരണങ്ങൾക്കതീതമായ് കണ്ട നിൻ
കൂടുമാറ്റത്തിൽ നൊന്തിരിക്കുന്നു ഞാൻ
മൗനമാണേക നൊമ്പരം മണ്ണിതിൽ
മൗനിയാകുവാനെന്തഹോ കാരണം
നന്ദി ചൊല്ലിടുന്നായിരം നാവിനാൽ
തന്ന സൗഹൃദ വാക്കുകൾക്കത്രയും
ഉണ്മയാണു നീയെന്നറിഞ്ഞെപ്പൊഴും
നന്മ നേരുന്നിതാത്മാവു തൊട്ടു ഞാൻ

ദീപക് ജി നായർ

ഇരുളിൽ നിന്നിരു കരമതേകി നിൻ
അരികിലേക്കണച്ചതിരതില്ലാത്ത
കനിവു തന്നതിൻ നിറവിലൂടെന്നെ
ചെറുവിരൽ തന്നു വഴി നടത്തിയ
പരമമാം സ്നേഹ പൊരുളതിൻ പാദ- മലരിലെന്നും നമിച്ചിടുന്നു ഞാൻ

പെയ്തു തോരാത്തൊരെൻ പ്രണയസ്വപ്നങ്ങളേ,
പ്രളയമായ് അണപൊട്ടിയൊഴുകാതടങ്ങുക!!

ദീപക് ജി നായർ

കടലു കണ്ടു കൊതിച്ച സൂര്യൻ
കടമെടുത്തു ജലാശയങ്ങൾ
വെയിലു തിന്നു മടുത്തവർക്കായ്
അതു പകുത്തു കൊടുത്തു നൂനം
ദാഹമേറിയ പൈക്കിടാങ്ങൾ
മോഹമോടെ കുടിച്ചു വീർത്തു
ദേഹശാന്തി വരുത്തിയല്പം
സ്നേഹമോടെയെടുത്തു വച്ചു
നാളെ വറുതി വരുന്ന നേരം
നാവുണങ്ങാതിരിക്കുവാനായ് .
കടലു കണ്ടു കൊതിച്ച സൂര്യൻ
കടമെടുത്തേയിരുന്നു നിത്യം
കടമെടുത്ത ജലാശയത്തെ
തിര, തിരഞ്ഞു വരുന്ന നാളിൽ
കര, കരഞ്ഞു വിളിച്ചു സൂര്യാ ,
തരികയൊട്ടു വെയിൽ കുടിക്കാൻ.

ദീപക് ജി നായർ

Saturday, March 31, 2018

മധുരമാണെന്നു ചൊല്ലുവാൻ ജീവിതം
മധുവതെന്നിൽ നിറച്ചതില്ലെങ്കിലും
രുധിരമെന്നിലും ചോപ്പായിരുന്നു, കൽ
ഹൃദയമുള്ളവർ കണ്ടതാണിന്നലെ.

ദീപക് ജി നായർ

മധൂ മാപ്പ്

ചോപ്പു പടർന്നതു മാനത്തല്ലെ-
ന്നുടലിൽ നൂറു നിണച്ചാലുകളായ്
ഇരുളു നിറഞ്ഞത് കാടതിലല്ലരി
കട്ടെന്നോതിയ ചിന്തയിലല്ലോ
കട്ടുമുടിക്കും നാട്ടുപ്രമാണികൾ
അട്ടഹസിച്ചിരയാക്കിയൊടുക്കം
പട്ടടതന്നിലെറിഞ്ഞു മുടിച്ചത് ,
പട്ടിണിതിന്നൊരു ദേഹം മാത്രം.
അട്ടപ്പാടിയിലിനിയൊരു നരിയും
തക്കം പാർത്തിരതേടിയടുത്താൽ
ചുട്ടു കരിക്കാൻ പകയുടെ കനലും
കണ്ണിലെരിച്ചെൻ  ദേഹിയിരിപ്പൂ

ദീപക് ജി നായർ

പ്രണയം മരിച്ച വഴികളിൽ

എന്നകക്കൂട്ടിലേക്കെത്തി നോക്കാനതി-
ന്നുള്ളിലെ ചൂടു പകുത്തെടുക്കാൻ,
അരികിലായില്ലവനാകാശ മേടയിൽ
എരിയുന്ന മനമായിരിക്കയാവാം.
കത്തുന്ന സൂര്യന്നുമപ്പുറം, കാല
ത്തിലെത്തിപ്പിടിക്കാൻ കുതിക്കയാവാം.
പൊട്ടിയ മുത്തുകളെല്ലാം കൊരുത്തതിൻ
സ്വപ്നലോകത്തിൽ രമിക്കയാവാം.
ചക്രവാളത്തിലേക്കെത്തിടും വഴികളിൽ
ചക്രിപോലിന്നവൻ വന്നിരിക്കാം
ചിറകടിച്ചൊരു നോക്കിനായെന്റെ മിഴികളിൽ
മിഴിനട്ടു മൊഴിമുട്ടി നിന്നിരിക്കാം.
അരികിലുണ്ടെങ്കിലുമറിയാതെ പോകുന്നു
അടയാളമെപ്പൊഴും ദേഹമല്ലോ.

ദീപക് ജി നായർ

യാത്ര

യാത്ര
കരുണയ്ക്കു കൈനീട്ടി നില്ക്കുമ്പൊളെറിയുന്ന,
തുട്ടതിൽ മനസ്സൊന്നു ചേർത്തുവയ്ക്കാം.
നിലതെറ്റി വീഴുന്ന സഹയാത്രികന്നു കൈ
കരളിൽ നിന്നൊരു വേള നീട്ടി നല്കാം.
പകയോടിരച്ചെത്തുവോർക്കായ് നമുക്കു നൽ-
ച്ചിരിമുല്ല മൊട്ടൊന്നിറുത്തു നല്കാം.
വഴിതെറ്റിയുഴറുന്നവർക്കായ് മനസ്സിന്റെ
ഇടനാഴിയിൽ, വഴിവിളക്കു തൂക്കാം.
കൂട്ടം പിഴച്ചൊറ്റയാനായ് അലഞ്ഞിടും
കൂട്ടർക്കു നേരിന്റെ കൈപിടിക്കാം.
ചാറ്റൽ മഴത്തുള്ളി പോലിറ്റു കുളിരുമായ്
നാട്ടിലൊരു നന്മതൻ വിത്തുപാകാം.

ദീപക് ജി നായർ

കൂടുതേടുന്നവരോട് .

കൂടുതേടുന്നവരോട് ..

ഹൃദയമരപ്പൊത്തുകളിൽ
കൂടുതേടുന്നവരോട് ,
ഇല കൊഴിഞ്ഞ ശിഖരങ്ങളിൽ
ചോര പൊടിഞ്ഞിരിക്കാം
അലഞ്ഞു തളർന്ന വേരുകളിൽ
നീര് വറ്റിയിരിക്കാം
വെയിൽത്തീയിൽ വെന്തുരുകി
ഉടലു കരിഞ്ഞിരിക്കാം.

എങ്കിലും ഞാനുമൊരു മരം!!!
കനലിലും കനവു കാണുന്ന കരിമരം

ദീപക് ജി നായർ

മകളേ നിനക്കായ്

പിൻതിരിഞ്ഞൊന്നു നോക്കാതെയന്നു നീ
പിന്നിലെ പടിവാതിൽ കടന്നിരുൾ-
പാതയോരത്തു കാത്ത പ്രേമത്തിന്റെ
പാനപാത്രം കുടിച്ചു വറ്റിച്ച നാൾ

നാലുമിഴികളിൽ തോർന്നതില്ല, മഴ
ക്കാറു തിങ്ങിയ മാനമായ് നെഞ്ചകം
നാലുചുവരുകൾക്കുള്ളിൽ ദുഃഖത്തിലും
നാമമന്ത്രം നിനക്കായ് ജപിച്ചവർ.

കനവുകയറിനാലൂഞ്ഞാലു കെട്ടി നീ,
കതിരു കൊയ്യുവാൻ വിത്തെറിഞ്ഞപ്പൊഴും
കപടകാമാഗ്നി തൻ കാട്ടുതീയതിൽ
സകലമോഹവും ചുട്ടെരിഞ്ഞപ്പൊഴും

തിരികെ വഴികളിൽ മിഴിനട്ടിരുന്നവർ
പരിഭവത്തിന്റെ കെട്ടഴിക്കാത്തവർ
കനൽ ചവിട്ടി നില്ക്കുമ്പൊഴും, മക്കൾക്കു
തണൽ വിരിക്കാൻ കൊതിക്കും മനസ്സുകൾ.

ദീപക് ജി നായർ

കാറ്റിന്റെ മകൾ

താലോലമാട്ടി വളർത്തിയ പൂവവൾ
കാറ്റിന്നു മകളായിരുന്നു.
തേൻ തുള്ളി നിറയുന്ന പ്രായം മുതല്ക്കവൾ
നെഞ്ചിലെ തീയായിരുന്നു
മധു നുകർന്നകലുന്ന കരിവണ്ടുകൾക്കവൾ
മധുരപ്പതിനേഴുകാരി
മണിയറ കാത്തു കൊതിച്ചവളിന്നലെ
കാറ്റിൽ കൊഴിഞ്ഞു പോയല്ലോ!! ,
ജാതിചിന്ത, കുലം മുടിച്ചല്ലോ!!

ദീപക് ജി നായർ

ഉമ - അഗതികളുടെ അമ്മ

ഒരു ചിരിപ്പൂവുകൊണ്ടായിരം പൂക്കളിൽ
ചിരി വിതയ്ക്കുന്നു നീ നിത്യം.

ഒരു കൈത്തലോടൽ കൊണ്ടുഴലും മനസ്സുകൾക്കലിവുള്ളൊരമ്മ നീ സത്യം.

പടരുന്നു നീ സ്വയം മരമായനേകർക്കു
തണലേകുവാനുച്ച വെയിലിൽ

മഴയായ് കുളിർ തന്നു പെയ്തിറങ്ങുന്നു നീ
കനലിൽ കരിഞ്ഞു നില്ക്കുമ്പോൾ.

തിരിയായ് തെളിഞ്ഞിരുൾ വഴികളിൽ സാന്ത്വനപ്പകലായ് പുലർന്നവൾ നീയേ

ഇനിയും ചിരിച്ചു വിളങ്ങുക, നാടിന്ന്
ഉമയായ് ഉണർന്നേയിരിക്കുക.

ദീപക് ജി നായർ

എവിടെയോ ഒരു പുഴ തിരികെ ഒഴുകാൻ തുടങ്ങിയിരിക്കുന്നു.

കുത്തൊഴുക്കിൽ എടുത്തതെല്ലാം തിരികെ നല്കി, ഒടുവിൽ മലമ്പാത മുകളിൽ തലകുനിച്ച്, ഗർഭത്തിലേക്കാണ്ടിറങ്ങും.

വലയെറിഞ്ഞ തോണിക്കാരനും,
ഇര തിരഞ്ഞ മീനുകളും
വരണ്ട മണ്ണിൽ ആത്മാവു തൊട്ടറിയും.

ദീപക് ജി നായർ