Friday, May 30, 2014

മഴ

മഴ
----------------------------
മഴ മഴ മഴ മഴ മഴയാണേ
മാനത്തൂന്നു കലിച്ചു മറിഞ്ഞങ്ങാർത്തു
തിമിർത്തു വരുന്നൊരു മഴയിത്
മഴയാണേ മഴയാണേ ....

ഇടവപ്പാതിയിലെത്ര കുരുന്നുകൾ
ഇലകുടചൂടി ചെറുവഴി താണ്ടി
ചെളിയിലിറങ്ങി കലപില കൂട്ടി
കുളിരു നിറച്ചു വരുന്നതു കണ്ടോ
മഴയാണേ, മഴയാണേ


പാടവരമ്പിലിരുന്നു കരഞ്ഞു
രസിക്കും മാക്രികളുത്സാഹത്തോടാര്‍പ്പു
വിളിച്ചിട്ടോടിച്ചാടിമറിഞ്ഞു കളിക്കും
പേക്രോം പേക്രോം എന്ന് വിളിക്കും
മഴയാണേ, മഴയാണേ....

കാലത്തൊരുമഴ ഉച്ചക്കൊരുമഴ
നാലുമണിക്കെന്‍ പള്ളിക്കൂടവരാന്തയിലെത്തി
മണിയടിയൊച്ചക്കൊപ്പം പെയ്യാന്‍
പാത്തുപതുങ്ങിയിരിക്കും മഴയിതു
മഴയാണേ, കള്ളമഴ

ചുട്ടുപഴുത്തൊരു മണ്ണിന്‍ചുടുനെടു
വീര്‍പ്പുകളെണ്ണി മടുത്തിട്ടാക്കരിമേഘക്കീറു
പകര്‍ന്നൊരു ദാഹജലത്തിനു പേരിത്
മഴയാണേ, മഴയാണേ ...


കട്ടുമുടിക്കും കുരുടന്മാര്‍ പലര്‍
കുത്തകയാക്കും കടല്‍നീരിന്‍ വില
കൊണ്ടറിയാന്‍ മഴ പെയ്യാതങ്ങിനെ
ചുണ്ടു വരണ്ടിവരാര്‍ത്തു കരഞ്ഞാല-
ന്നുതിരും മഴ സ്നേഹമഴ..

ദീപക് ജി നായര്‍

ഒറ്റശ്വാസത്തില്‍ ചൊല്ലാം

ഒറ്റശ്വാസത്തില്‍ ചൊല്ലാം
-----------------------------------------
ചില്ലു ജാലകത്തിനപ്പുറത്തു നീ
വരുന്നതിന്നു കാത്തിരുന്ന കണ്ണുകള്‍
കഴച്ചു ഞാന്‍ കിടന്നുറങ്ങിയപ്പോഴെന്റെ
കനവില്‍ നൂറു മന്ദഹാസ മലര്‍
വിരിച്ചു മന്ദമായ് അണഞ്ഞതും,
തളര്‍ന്ന നിന്റെയുടലിലാകെ
മിഴികളാലുഴിഞ്ഞതും,
ചിരിച്ചു നിന്നൊരിതളുകള്‍
കൊരുത്തു ശ്വാസമാലയാല്‍
വിയര്‍ത്ത ദേഹമൊട്ടിവേഗ
മാര്‍ത്തിപൂണ്ടിറുക്കിമോഹ
വലകളില്‍ക്കുരുങ്ങി ദാഹ
മൊട്ടടക്കിനിദ്രവിട്ടുണര്‍ന്നു
ചില്ലുജാലകത്തിലേക്കുകണ്ണുനട്ടു
നീ  വരുന്നതിന്നു കാത്തു
കാത്തിരുന്നു ഞാന്‍ ...

ദീപക് ജി നായര്‍ 

Wednesday, May 21, 2014

തിരിച്ചു പോക്ക്

തിരിച്ചു പോക്ക്
--------------------------------------------------------
വീണ്ടുമീ മണ്ണിന്‍ മധു നുകര്‍ന്നീടുവാന്‍
വേദാന്ത ഭൂവിന്‍ മധുരം രുചിക്കുവാന്‍
വേദനകളെല്ലാം മറന്നു പറന്നെന്റെ
വേരുകള്‍ തേടി അണയുന്നതിന്നു ഞാന്‍

ആകാശ നീലിമയ്ക്കപ്പുറം പായുന്ന
മേഘത്തിരകള്‍ക്കു മേലെയെന്‍ നാടിന്റെ
നാടിമിടിപ്പിനായ് കാതോര്‍ത്തു; മാത്രകള്‍
നാഴിക പോലെ നിരങ്ങി നീങ്ങുന്നുവോ?

മറവി തന്‍ മച്ചകത്തെന്നോ അടച്ചിട്ട
മധുരമെന്‍ ബാല്യത്തിനോര്‍മ്മകളത്രയും  
മറനീക്കി മെല്ലെ തെളിഞ്ഞൂ, നിലാവിലെ 
മധുചന്ദ്രരൂപം വിടര്‍ന്ന പോല്‍, മനമിതില്‍.

കാവിലെ സര്‍പ്പത്തറയ്ക്കു മേല്‍ തിരിവച്ചു
കാലങ്ങള്‍ മുന്‍പേ പറന്നതാണീക്കിളി
കോമരം തുള്ളുന്ന കോവിലില്‍ നിത്യവും
കോലങ്ങള്‍ കണ്ടു വളര്‍ന്നതാണീക്കിളി

പാടവരമ്പിലിരുന്നു കൊണ്ടെത്രയോ
പാട്ടുകള്‍ പാടി പഠിച്ചതാണീക്കിളി
കാടിന്‍ തണുപ്പു പുതച്ചുകൊണ്ടെത്രയോ
കാട്ടാറില്‍ മുങ്ങിക്കുളിച്ചതാണീക്കിളി
  
കരയോടു തലതല്ലി നൊമ്പരം പറയുന്ന,
തിര തിന്ന കര തന്റെ ആന്തരം തേടുന്ന,
തിര തീര മുകളില്‍ പറന്നിരതേടുന്ന
കടലമ്മ പോറ്റിയ കിളിയായിരുന്നു ഞാന്‍.

കനവുകള്‍ കൊത്തിപ്പെറുക്കി, എന്‍ നാടിന്റെ 
നനവിതു കാണാതെ അക്കരപ്പച്ചകള്‍ 
മനസ്സില്‍ നിറച്ചു പറന്നതാണന്നു നിന്‍ 
പിന്‍വിളിയലിഞ്ഞൊരു സന്ധ്യയിലഹന്തയാല്‍..

തേടിയതൊന്നുമേ കാണാതെ കണ്ണുനീര്‍ 
ഊറ്റിക്കുടിച്ചു കഴിച്ചൊരാ രാത്രികള്‍ 
കാലം പറന്നെത്ര വേഗം, മനസ്സിലും 
കാമാര്‍ത്തി മെല്ലെ കരിഞ്ഞതില്ലേ സ്വയം 

വീണ്ടുമെന്‍ നാടിന്റെ നാദലയങ്ങളെ 
തേടിപ്പറന്നു വരുന്നതാണിന്നു ഞാന്‍
വേദനകളെല്ലാം മറന്നു കൊതിച്ചെന്റെ 
വേരുകള്‍ തേടി അണയുകയാണു ഞാന്‍ 

ദീപക് ജി നായര്‍ 



അനന്തമത്സരം

അനന്തമത്സരം 

തോളുരുമ്മി കുതിച്ചു പായവേ
വെളുക്കെച്ചിരിക്കുന്ന കറും മനസ്സുകള്‍!
ഇടയ്ക്കു കാലിനൊരിടര്‍ച്ചയാല്‍, മണ്ണില്‍
പതിച്ച മര്‍ത്ത്യന്റെ അലര്‍ച്ച കേള്‍ക്കവേ
നിനച്ചു നില്‍ക്കാതെ ഉറച്ചകാലുകൊണ്ടി -
രച്ചു മുന്നേറുമനന്തമത്സരം....

ദീപക് ജി നായര്‍ 

Saturday, May 3, 2014

പഴമയുടെ പുതുമ

പഴമയുടെ പുതുമ
-----------------------------
രാത്രി ചോദിക്കുന്നിതെന്നോട് പിന്നെയും
ആർത്തനായെന്തിനിരിക്കുന്നിതെപ്പൊഴും
കൂരിരുൾ തിങ്ങി നിറഞ്ഞൊരീ പാതയിൽ
ശാപരൂപിപോലെത്രവർഷങ്ങളായ്
മാറാലകെട്ടിയ മനസ്സുതൻ, പ്രതിരൂപമാർന്നു
പിഞ്ചിയ കമ്പിളി പുതച്ചു നീ...?

കാർന്നു തീർന്ന കരൾച്ചില്ലമേല്‍ സ്വപ്ന -
ക്കൂടൊഴിച്ചു  പറന്നു പോയ്‌ പൈങ്കിളി.
കാടൊഴിഞ്ഞു പോയ്‌, കാട്ടാറുറഞ്ഞു പോയ്‌
കാലവീചിയില്‍ കെട്ടുകളുടഞ്ഞുപോയ്‌
പാതയോരത്തിനേകാവകാശിപോൽ
പാതികൂമ്പിക്കുഴിഞ്ഞ കണ്‍കോണിലായ്
നീട്ടിവച്ച നിലവിളക്കിൻ തിരി നാള-
മൊന്നു പടർന്നെരിയുന്നുവോ ...?

അനന്തശയനം കണക്കെക്കിടന്ന നിന്‍
അരികില്‍ നാറും തുണിക്കീറുതന്നിലായ്
എറിഞ്ഞു വീഴുന്ന തുട്ടുകള്‍ കാണാതെ
എരിഞ്ഞു കത്തുവതെന്തിനായ് നിന്നകം
കടന്നു പോകുവതൊക്കെ പുതുമകള്‍
പഴമ കാത്തു നിന്‍ ദേഹം മരിപ്പിനായ്
ചിതയൊരുക്കി കൊതിക്കുന്ന നെഞ്ചകം.

ഉലകമെത്ര തിരിഞ്ഞുപോയ്‌, ആയിരം
ഉയിരു പോയ്‌വന്നു പിന്നെയും പിന്നെയും
മാസചക്രം മുറിഞ്ഞ ഋതുക്കളും
മാറി മാറിക്കനിഞ്ഞു, കടന്നു പോയ്‌
ഭൂതകാലത്തിന്റെ അസ്ഥികൂടം പേറി
കാത്തിരിക്കുന്നു നീയെന്തിനായിപ്പൊഴും.

കാലമേ, പറയട്ടെ നിന്‍ ഭ്രാന്തവേഗത്തില-
ടിതെറ്റിയലയുന്ന പഴമയാകുന്നു  ഞാന്‍!
ഒരു പുല്‍ക്കൊടിത്തുമ്പിലഭയം കൊതിച്ചുകൊ-
ണ്ടൊഴുകട്ടെ നിന്‍ പാപതിരകള്‍ക്കു  മീതെയായ്‌.
ഇനിയും മരിക്കാത്ത ഭൂതകാലത്തിന്റെ
ഇഴകള്‍ വലിച്ചു ചേര്‍ത്തിയലും സുഖത്തിനായ് ..

ദീപക് ജി നായര്‍