Sunday, December 15, 2013

മോഹം

മോഹം 

കാറ്റിന്റെ തോളിൽ  വന്നേറെ കൊതിപ്പിച്ചു

പാറി പറക്കുന്നൊരപ്പൂപ്പൻ താടി പോൽ

ഭാരമില്ലാതെ പറക്കുവാനാകാശമാകവേ

ചിറകടിച്ചലയുവാൻ മോഹം.


തോരാതെ പെയ്യുന്ന പേമാരി തന്നിലൂ-

ടാകെ നനഞ്ഞു രസിച്ചു  നടക്കുവാൻ,

വിറകൊണ്ട് കുളിരുമ്പോളമ്മ തൻ കയ്യിൽ

നിന്നൊരു ചൂടുകാപ്പി കുടിക്കുവാൻ മോഹം.


നിറയുന്ന സ്നേഹത്തിൽ അല്പം ശകാരമോ-

ടമ്മയെൻ തലമെല്ലെ തോർത്തി ഉണക്കവേ,

തലകുടഞ്ഞമ്മ തൻ മുഖമാകെ മഴവെള്ള-

ക്കുളിരിൽ നിറയ്ക്കുവാൻ മോഹം.


ഇനിയും വരില്ലെന്നറിഞ്ഞു, തീ കായുവാൻ

ഇമകളടച്ചമ്മ പോകവേ, അവസാന

ചുടുചുംബനം നല്കി, വിതുമ്പി വിളിക്കവേ,

മറുവിളി കേൾക്കുവാൻ മോഹം.
 

ഭ്രാന്തൻ ചിന്തകൾ -7

ഭ്രാന്തൻ ചിന്തകൾ -7 


കരിയിലക്കൂനയിൽ തീക്കനൽ വന്നു വീണ

തിൽ നിന്നും ആളിയോരഗ്നിപോൽ

കത്തിയെരിയുമീ ജീവിതം


കുളിർകാറ്റ് വന്നു തീ ഊതിക്കെടുത്തു

മെന്നൊരു വേള വെറുതെ ഞാൻ

ആശിച്ചഹന്തയാൽ  ..


കാറ്റിലാക്കനൽവീണ്ടുമാളുന്നു, വായുവിൽ

ഒരുപിടി ചാരമായ് അലിയുന്നഹന്തയും
 

Saturday, December 14, 2013

പിന്നോട്ട് പായുന്ന കുതിരകൾ

പിന്നോട്ട് പായുന്ന കുതിരകൾ

കണ്ണുകളടച്ചു ഞാൻ കാണുന്നതൊക്കെയും

കല്ലറയ്ക്കുള്ളിലെ രൂപങ്ങൾ പോലവേ

കണ്ണു തുറക്കാതെ  പരതി നടന്നു ഞാൻ

കൈവിട്ടതെന്തോ തെളിഞ്ഞു കാണുന്ന പോൽ

കനവിതെന്നറിയാതെ  പിന്നെയും കാത്തു ഞാൻ

കാലങ്ങൾ കുതിര  പോൽ പിന്നോട്ട് പായുന്നോ

പകലോൻ പടിയുന്നു   കിഴക്കിലായ് , പാതിരാ

നാഥനുദിക്കുന്നു പടിഞ്ഞാറു ദിക്കിലായ്

പാതകൾ, പാമ്പു കണക്കെ പടങ്ങൾ പൊഴിക്കുന്നു ,  

ഇടവഴി  കോലങ്ങൾ തെളിയുന്നു പിന്നെയും

ദ്രുതതാളമെല്ലാം നിലയ്ക്കുന്നു,സാധനാ -

സ്വരമെങ്ങുമമൃതായ് അലയടിക്കുന്നു..

ഒരു കൊച്ചു കുട്ടിയെ പോലെയീ ഞാനും, എൻ

മിഴികളിൽ ആശതൻ ചാരത്തിൽ  നിന്നും

എരിഞ്ഞു കത്തുന്നൊരീ കനലുകളും...

മരുഭൂമിയായോരെൻ മനസ്സില് മരുപ്പച്ച

കുളിരു കോരുന്നിതു സത്യമോ  മിഥ്യയോ?

പലനിറക്കൊടികൾതൻ കെട്ടുകളഴിഞ്ഞുവീ -

ണൊരു കൊടിക്കീഴിലേക്കൊഴുകുന്ന ലോകം

പലവഴികളൊന്നു ചേർന്നതിരുകൾ ഇടിഞ്ഞു

വീണെവിടെയും കേൾക്കുന്ന ഭാഷയായ് സ്നേഹം

കണ്ണുകൾ തുറക്കുകിൽ കൈമോശമാകുമെൻ

കനവുകളെ ഉണർത്തി, ഉറങ്ങട്ടെ ഞാനും
 

ഭ്രാന്തൻ ചിന്തകൾ - 8

ഭ്രാന്തൻ ചിന്തകൾ - 8 

രണ്ടായതൊന്നായി ഉണ്ടായതൊന്നിൽ

രണ്ടിലും ഇല്ലാത്തതുണ്ടെന്നു കണ്ടാൽ

ഇണ്ടലുകൾ തീണ്ടാതെ മണ്ടിടുക ഒന്നായ്

കുണ്ടിതമുണ്ടാവാൻ എന്തുണ്ട് കാര്യം

 

Saturday, December 7, 2013

ഭ്രാന്തന്‍ ചിന്തകള്‍ - 6

ഭ്രാന്തന്‍ ചിന്തകള്‍ - 6

നാടിനെ തിന്നു വളർന്നൊരീ ,  നഗരവും ,

നാട്ടു വഴികള്‍ ചുരത്തുന്ന ലഹരിയും ,

കുശലങ്ങള്‍ കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കുന്ന,

കരിയിലകള്‍ മൂടിയോരിടവഴി പ്രേതങ്ങള്‍ ,

പാവാടത്തുമ്പു തൊട്ട് കൂമ്പിയ  മിഴികളില്‍

കനവുകള്‍ ഉറങ്ങും നാട്ടുതൊട്ടാവാടികള്‍ ,

നാമജപസന്ധ്യയ്ക്ക് തെളിയും തിരിക്കായി

നാലുകെട്ടങ്കണത്തെരിയും തുളസിയും,

നാമങ്ങള്‍  മാത്രമായ്, ഓര്‍മ്മകളതെങ്കിലും

ഓര്‍മ്മകള്‍ ആകാതിരിക്കാട്ടെ മനമതില്‍

ഭ്രാന്തന്‍ ചിന്തകള്‍ - 5

ഭ്രാന്തന്‍ ചിന്തകള്‍ - 5

ജനനത്തില്‍ നിന്നു മരണത്തിലേക്കു നാം

നീട്ടിവലിച്ചൊരു ജീവിത രേഖയാം

നൂൽപ്പാലമിടറാതെ, ആയാസമോടെ

കടക്കവേ, നീളുന്ന കൈകളിൽ സ്വയം

വീഴാതിരിക്കുവാൻ മാത്രം പിടിക്കവേ,

വീണ്ടും മുളക്കുന്നു സ്വാർത്ഥമാം ചിന്തകൾ.


മഴവില്ലിനഴകോലുമേഴുവർണ്ണങ്ങളും

കൊടികളായ് മണ്ണിൽ മതിൽ  പണിഞ്ഞീടവേ

നിറമുള്ള സ്വപ്‌നങ്ങൾ നിറവയർ തന്നിലായ്

നിലവിളി പോലുമാവാതെ മരിക്കവേ ..

വീണ്ടും പിറക്കുന്നു  സ്വാർത്ഥമാം ചിന്തകൾ.


നീയും, ഞാനുമെന്നുള്ളോരു  ചൊല്ലുകള്‍

മരിക്കാതെയിനി   'നമ്മൾ' പിറക്കുകില്ല!


Sunday, December 1, 2013

ഭ്രാന്തൻ ചിന്തകൾ - 4

ഭ്രാന്തൻ ചിന്തകൾ -  4

കരയുന്ന മഴയിലെൻ കണ്ണീരുണക്കി  ഞാൻ 
 
ചിരിയൊന്നു ചുണ്ടിൽ കൊളുത്തി വച്ചു  
 
മഴവില്ല് തെളിയുന്ന മാനത്തു  നോക്കിയെൻ   
 
മനസ്സിലെ  വർണ്ണങ്ങൾ ഓർത്തെടുത്തു 
 
ചകിതനായ്‌ ചിന്തയിലാണ്ടു പോകും  മുൻപേ 
 
മുകിലിന്നു  കൂട്ടായ്  പറന്നു ചെല്ലാം 

കൂമൻ, കുറുനരി കൂട്ടങ്ങൾ പായുന്ന

കാട്ടിലൂടൊറ്റയാനായി, രാവിൽ

കാലത്തെ വെല്ലുവിളിച്ചു, ഞാനേകനായ്

കാതങ്ങൾ താണ്ടി കടന്നു പോകാം 

ചേലറ്റ ചെറ്റക്കുടിലിന്നോലക്കീറി

ലിടയിലെൻ  മിഴികൾ, അടഞ്ഞു കൂമ്പി

പാടത്തു കൊയ്യുവാൻ പോയ, പുലക്കിളി

പാതി പകുത്തെടുത്തോർമ്മയായി
  
കാമപ്പുരക്കിന്നു തീകൊളുത്തി , പാല

പൂവുകളെല്ലാം കൊഴിഞ്ഞു വീണു.

കലശങ്ങൾ താങ്ങി തളർന്നൊരാ നിളയിൽ ഞാൻ 
 
നീരിനായ് വെറുതേ  തിരഞ്ഞു പോയി 
 
കാലിലും, കണ്ണിലും  നനവു പടർത്തി നീർ 
 
ച്ചാലുപോൽ നിള, ശാപമേറ്റു നീറി 

മാറാപ്പു നിറയുമെൻ  ഭ്രാന്തമാം ചിന്തകൾ

മരണം വരേയ്ക്കും നിറച്ചു വയ്ക്കാം.
 

Friday, November 22, 2013

വീണ്ടുമെൻ  പടിവാതിലിൽ എത്തി വിളിച്ചു നീ

"മകനേ,  അണഞ്ഞു ഞാൻ വിധി പോലെ പിന്നെയും".

വീണപൂവായി കൊഴിഞ്ഞൊരീ  മുറ്റത്ത്‌

വീണ്ടും വിഷാദമായ് നീ വന്നു നില്ക്കവേ

കണ്ണിൽ നിന്നും പൊഴിഞ്ഞഗ്നികണങ്ങളാൽ

കണ്ടു ഞാൻ, കരയാത്ത ശാന്തമാം നിന് മുഖം

കാവിയിൽ ചുറ്റി പൊതിഞ്ഞോരീ കാന്തിയെ

കാലങ്ങളേറെ കഴിഞ്ഞു കാണുമ്പോഴും

കഥകളുറങ്ങുമീ കടലാഴമുള്ള നിൻ

മിഴികളതിന്നും തുടിക്കുന്നുവോ വൃഥാ

താപസനായി ചമഞ്ഞു നീ ജീവിത

ഭാരങ്ങളിൽ നിന്നുമോടിയൊളിച്ചതും

നിറമുള്ള ജീവിതമൊരുദിനം കൊണ്ടു നീ

നിണമണിയിച്ചു, നിറം കെടുത്തിപ്പോകെ 

അറിയാത്ത വഴികളിൽ അമ്മ തൻ കൈപിടി

ച്ചലയവേ അകതാരിൽ ഏറെകൊതിച്ച നിൻ

അണമുറിയാത്തൊരു താതവാത്സല്യവും

പൊട്ടിയകന്നൊരാ ജീവിതമാല തൻ മുത്തുകൾ

വീണ്ടും പെറുക്കി, യെന്നമ്മ തൻ കണ്ണുനീർ

മുത്തുകൾ ചേർത്തു കൊരുത്തതും...

 പൊട്ടിച്ചിരിക്കുന്ന വഴികളിൽ, കാതുകൾ

പൊത്തിക്കടന്നു പോയെത്ര കാതങ്ങൾ ഞാൻ

അലകൾ ഒതുങ്ങിയിന്നാധികളകന്നുപോയ്

അകമേ നിറച്ചാർത്തിനീണം പരക്കവേ

 കാവിയഴിച്ചു നീ കപടമാം ആത്മീയ പാതയിൽ

വീണ്ടും തിരികേ  നടക്കയോ?

താതനാം താപസാ!

താമര ദളങ്ങൾ വിരിച്ചതാം പാതകൾ,

തേടി നരച്ച നിൻ ജീവിതസന്ധ്യയിൽ

വീണ്ടും വിളക്കു തെളിച്ചു നാം ആശ തൻ

ആലയം തന്നിലേക്കാനയിച്ചീടുന്നു..

 

Saturday, November 16, 2013

ഉറക്കം വെടിഞ്ഞു നീ വെളിച്ചം പരത്തുവാൻ

ഉദിക്കുന്നതും കാത്തു കാത്തു ഞാൻ നില്ക്കവേ

നിദ്ര വെടിഞ്ഞു  നിലാവ് പരത്തിയ

നിശാപതി മിഴിയടച്ചെങ്ങോ മറഞ്ഞു പോയ്‌ .

താതനായ് നീയെനിക്കമ്മ ഭൂവല്ലയോ

താപാനുതാപങ്ങളെല്ലാം മറന്നു ഞാൻ

മണ്ണാകുമമ്മ തൻ മാറിൽ കിടന്നു ഞാൻ

വിണ്ണിലെൻ താതനെ കണി കാണുവാൻ സദാ

കുഞ്ഞിളം രശ്മിയാൽ എന്നെ തലോടവേ

മഞ്ഞുകണം പോലെയുരുകുമെൻ മാനസം

വെയിലിന്നു ചൂട് പകർന്നു നീ ശാസനാ -

ശരമെന്നിലെയ്യവേ, ശരണമായ്‌ അമ്മ തൻ

കുളിരുചോരാത്ത, നീർച്ചാലിൽ കുളിച്ചു ഞാൻ.

ശാന്തമായ് നീ വരും സന്ധ്യയിൽ പിന്നെയും

ശോകം വെടിഞ്ഞു ഞാൻ തീരത്തു കാത്തിടാം.

ശോണിമയെന്തേ അകന്നതില്ലിപ്പൊഴും

ശോഭിതമായ കപോല തടങ്ങളിൽ.

വീണ്ടും തളർന്നു നീ അകലവേ, തീരത്ത് ,

അമ്മ തൻ ചാരെ ഉറങ്ങിടാം പിന്നെയും.
 

Friday, November 15, 2013

നിസ്സഹായത

നിസ്സഹായതേ! നീയും ചിരിക്കയോ ?

നിശ്ശബ്ദമീ‍ നൊമ്പരമാരറിഞ്ഞീടുവാന്‍

നിഗൂഡ്ഢമാം, മന്ദഹാസത്തിനപ്പുറം

നിരര്‍ത്ഥകമാകുമീ  സ്നേഹ വാത്സല്യവും

നിരാലംബരാണിവര്‍, ഇന്നിന്റെ അമ്മമാര്‍

നിസ്വാര്‍ത്ഥം, ഇന്നലെയെ ഊട്ടി വളര്‍ത്തിയോര്‍

നാളെ തന്‍ സ്വപ്നങ്ങള്‍ക്കായിരം നിറം നല്‍കാന്‍

നാളിതുവരേയ്ക്കും നിറസ്വപ്ങ്ങള്‍ കാണാത്തവര്‍

നികൃഷ്ട  ബാല്യവും, കൌമാര നിരാശകള്‍

നിസ്സംഗ‍  യൌവനം, നിറമറ്റ വാര്‍ധക്യവും,

നിനച്ചിടാതെ വന്നകലവേ, മുറപോലെ

നിസ്സഹായതേ! നീയും ചിരിക്കയോ ?

നിശ്ശബ്ദമീ‍ നൊമ്പരമാരറിഞ്ഞീടുവാന്‍

 

Sunday, November 3, 2013

ചുവന്ന ചിന്തകള്‍

ചുവന്ന ചിന്തകള്‍

നെഞ്ചിലെക്കൂടിന്നു  മുകളിലായിന്നലെ

ഇരുളില്‍ പതുങ്ങിയെറിഞ്ഞു നീ നല്‍കിയ

ചെമ്പരത്തിപ്പൂവിതള്‍തന്‍ ചുവപ്പും

കണ്‍കളില്‍ കനലുകളെരിച്ചു നീ കാത്തൊരാ

പക പുകയും ആല തന്‍ വറുതിച്ചുവപ്പും

പ്രിയസഖി എനിയ്ക്കായി മാത്രം വിരിയിച്ച

പനിനീരിലുറയുന്ന പ്രേമചുവപ്പും

 പ്രണയ പ്രതീകമായ് നെറ്റിയിലവള്‍ തൊട്ട  

മായുന്ന കുങ്കുമപ്പൊട്ടിന്‍ ചുവപ്പും

ചന്ദനമുട്ടികള്‍ ആര്‍ത്തി പൂണ്ടപ്പാടെ

ചുറ്റിപ്പിണയ്ക്കുന്നൊരഗ്നിച്ചുവപ്പും

കതിരിടും മുന്‍പേയെന്‍  കനവുകളത്രയും

കൊത്തിപ്പറന്നോരാ കഴുകന്റെ ചുണ്ടിലായ്

ഇനിയുമുണങ്ങാതെ നുണയവേ, ഇറ്റുന്ന

ചൂടു മാറാത്തൊരെന്‍ ചോരച്ചുവപ്പും

കരഞ്ഞു കൊണ്ടെത്തി, ഞാനൊരുപാട് കരയിച്ചു

പിരിയവേ‍, അമ്മതന്‍ മനസ്സിലെ നൊമ്പരം തുള്ളുന്ന,

കോമരക്കോലങ്ങള്‍  കെട്ടുന്ന പട്ടിന്‍ ചുവപ്പും

തെളിയാം,  ചുവപ്പായി ഇനിയുമാ വാനില്‍ ഞാന്‍

ചുവപ്പ് മാത്രം പൂക്കുമീ  മണ്ണിന്നു സാക്ഷിയായ്
 
ഓര്‍മ്മകള്‍   ഒഴുകിയകന്നു പോയ്,

ഓളങ്ങള്‍ പോലെ നീ എങ്ങോ മറഞ്ഞു പോയി

ഒരു മാത്ര മാത്രമായ് കുളിരേകി മാരുതന്‍

മലകള്‍ക്കുമപ്പുറമലിഞ്ഞു പോയി

മഴ കാത്ത വേഴാമ്പലാമെന്‍ മനസ്സിലെ

മലരുകളെല്ലാം കൊഴിഞ്ഞു പോയി

മീട്ടുവാന്‍ ഇനിയെത്ര പാട്ടുകള്‍ ബാക്കിയായ്

കൂട്ടിലെ കിളിയും പറന്നു പോയി

എന്നിലെ എന്നെ തിരഞ്ഞു ഞാനലയുന്നു

എത്തുക നിന്നിലേക്കായിരിക്കാം






 

Saturday, November 2, 2013

സ്വരമേഴുമമ്മയായ് കാതില്‍ പതിക്കവേ

മനതാരിലമ്മ തന്‍ സ്നേഹ രൂപം

സൂര്യതാപം മെല്ലെ ഉച്ചിയിലേല്ക്കവേ

താതനെന്‍ ചാരെ ചിരിച്ചു നില്ക്കും

താരകരൂപമായ്‌ വാനിലൂടലയവേ

താമരപ്പൂമുഖം കണ്ണു ചിമ്മും

താഴേക്കു പോരുകെന്നുണ്ണീ, നിനക്കൊരു

താരാട്ടുപാടുവാന്‍ കാത്തിരിപ്പൂ

മൂവരും മൂവഴി മൂളിപ്പറന്നു പോയ്‌

മോദമായ്, എങ്ങോ മറഞ്ഞിരിപ്പൂ

സ്വരമായി, സൂര്യനായ്, താരകരൂപമായ്‌

മരുവുക സതതമെന്‍ മനതാരു തന്നിലായ്

 

Sunday, October 13, 2013

മരണമില്ലാത്തവര്‍

മരണമില്ലാത്തവര്‍
 
സ്മൃതിയില്‍ നിന്‍ രൂപം നിറഞ്ഞു നില്ക്കെ
മൃതിയില്‍ നിന്നുയിര്‍ കൊണ്ടു വരിക നീയും
തീച്ചൂള തന്നില്‍ ‍ നിന്‍ ദേഹമുരുക്കി നീ
മൂര്‍ച്ചപ്പെടുത്തിയെടുത്ത നിന്‍ വാക്കുകള്‍
വീണ്ടും വരിക നീ, വിണ്ണിലേക്കുയരും
പുകച്ചുരുള്‍ തന്‍ മറ നീക്കി നീ അണയുക,
ആത്മാവതെന്‍ തനു തന്നില്‍ ഉണര്‍ത്തുക
 
കുറുകുക നീയൊരു വെണ്‍ പ്രാവിനെപ്പോലെ
കുറുനരിക്കണ്ണുകള്‍ ഉള്ളില്‍ തെളിക്കുക
നിന്‍ നിണമുറഞ്ഞോരീ മണ്ണില്‍ മണക്കുക്ക
ഇരകളെ തേടിപ്പറക്കുകീ രാവിലും
ചിതയില്‍ മരിക്കാത്ത അക്ഷര വാളുകൊ
ണ്ടറുതി വരുത്തുകീ ചപല ജന്മങ്ങളെ
എന്നില്‍ ഞാന്‍ എന്നെയുറക്കി വയ്ക്കാം
നിന്നില്‍ അക്ഷര ദീപം തെളിച്ചു വയ്ക്കാന്
മരണമില്ലാത്തവരക്ഷര ദാഹികള്‍
മനസ്സുകള്‍ തന്നില്‍ പുനര്ജ്ജനിക്കെ ‍
ഇനുയുമീ മണ്ണില്‍ ഉണര്ന്നിരിയ്ക്കൂ ,

കണ്ണില്‍  ഒരു സ്നേഹകാലം നിറച്ചു വയ്ക്കൂ

Saturday, October 12, 2013

ബാല്യം

ബാല്യം

പുഞ്ചപ്പാടത്തു കൊയ്ത്തു കഴിഞ്ഞു
 
പുന്നെല്ലിന്‍ മണമെങ്ങും നിറഞ്ഞു
 
തൂശനിലകള്‍ നിലത്തു നിരത്തി
 
തുമ്പപ്പൂപുത്തരിച്ചോറു വിളമ്പി
 
 
പുഞ്ചപ്പാടത്തു കൊയ്ത്തു കഴിഞ്ഞില്ല

പുന്നെല്ലിന്‍ മണമെങ്ങും നിറഞ്ഞില്ല

തൂശനിലകള്‍ നിലത്തു നിരത്തീല

തുമ്പപ്പൂപുത്തരിച്ചോറു വിളംബീല
 
 
കേരം തിങ്ങുന്ന കേരള നാട്ടില്‍
 
കോരനു കുമ്പിളില്‍ കഞ്ഞി നിറഞ്ഞേ
 
 താളത്തില്‍  തുള്ളുന്നോരോളപ്പരപ്പില്‍
 
ഓടങ്ങളാടി തിമിര്‍ത്തു തുഴഞ്ഞേ
 
 
കേരം തിങ്ങിയ  കേരള നാടില്ല

കോരനു കുമ്പിളില്‍ കഞ്ഞി നിറഞ്ഞീല  

താളത്തില്‍ തുള്ളുന്നോരോളപ്പരപ്പില്ല

ഓടങ്ങളാടി തിമിര്‍ത്തു തുഴഞ്ഞീല
 
 
പിഞ്ചുകരങ്ങള്‍ പിടിച്ചു കൊണ്ടച്ഛന്‍
 
കൊണ്ടുനടന്നൂ തറവാട്ടിലെങ്ങും
 
ഇലഞ്ഞി തണലു വിരിച്ചോരാ മുറ്റത്ത്
 
ഉഞ്ഞാലു കെട്ടിയോരാ പുളിങ്കൊമ്പും  
 
 
പിഞ്ചുകരങ്ങള്‍ പിടിച്ചതില്ലച്ഛന്‍

കൊണ്ടുനടന്നില്ല, തറവാടുമില്ല

ഇലഞ്ഞി തണലു വിരിക്കാത്ത  മുറ്റത്ത്

ഉഞ്ഞാലു കെട്ടിയോരാ  പുളിങ്കൊമ്പില്ല
 
 
കാലം മായ്ക്കാത്ത കാലമെന്‍ ബാല്യം

കാലത്തിനിപ്പുറം തേങ്ങുന്ന  മൂല്യം ‍
 

Friday, October 11, 2013

വൃദ്ധവിലാപം

വൃദ്ധവിലാപം

പതിയെ നടക്കുകെന്‍ കരവും പിടിച്ചു നീ

സതിയായ്, സതീര്‍ത്ഥ്യനായ്  കൂടെയുണ്ടല്ലോ ഞാനും

കരയാതെ തിരിഞ്ഞൊന്നു നോക്കിടാം പടിക്കല് നാം

കുടിവച്ചു വലതു കാല്‍ പതിച്ചോരീ തറവാട്ടില്‍

ഒത്തിരി പ്രതീക്ഷ തന്‍ പൂത്തിരി വെളിച്ചത്തില്‍

ഒത്തു നാം നട്ട മാവിന്‍ ചുവട്ടിലായ്  അല്‍പ നേരം

നിത്യവും നനച്ചു, നല്തടങ്ങള്‍ തീര്‍ത്തു നമ്മള്‍

മുഗ്ദ്ധമായ് മുകര്‍ന്നു നിന്നെത്ര സന്ധ്യകള്‍ നിന്നെ

ഇന്നവള്‍ വളര്‍ന്നെത്ര  പന്തലിച്ചഴകൊത്ത

വന്മരമായെന്‍  മുന്നില്‍, വമ്പോടെ വിരാജിപ്പൂ

അമ്മമരമാണിന്നവള്‍ ‍, പൂക്കുലനിറഞ്ഞു,

പൂങ്കുരുവികള്‍ വിരുന്നുണ്ടു, മാമ്പഴ മധുരം

നുണഞ്ഞാനന്ദനൃത്തം വയ്ക്കും, അണ്ണാറക്കണ്ണന്മാരും

ഇന്നലെയെങ്ങോ നിന്നും വീശിയാ വിഷക്കാറ്റില്‍

ഇന്നിതു വരെക്കണ്ട സ്വപ്ങ്ങള്‍ തകര്‍ന്നല്ലോ

മാകന്ദമുഖം കറുത്താനന്ദ ഭാവം മാറി

മാങ്കൊമ്പു ചാഞ്ഞു ചരിഞ്ഞാ വീടിന്‍ തലയ്ക്കലായ്

വാര്‍ദ്ധക്യമെത്തും മുന്‍പേ,  മക്കള്‍ ‍ തലയ്ക്കോങ്ങീടുന്ന

വാളിനെപ്പോലാമാവും ഉച്ചിയില്‍ തൂങ്ങീടവേ

അറുക്കാന്‍ കഴിഞ്ഞില്ല  ഞാന്‍ നട്ടൂ നനച്ചാമോദം

വളര്‍ത്തിയ മാവെന്‍ ചിതയൊരുക്കാന്‍ തിടുക്കവേ

ഒത്തിരി പ്രതീക്ഷ തന്‍ പൂത്തിരി വെളിച്ചത്തില്‍

ഒത്തു നാം നട്ട മാവിന്‍ ചുവട്ടിലായ് അല്‍പ നേരം

ഇരിക്കാം, തണുപ്പിറ്റു തരുമോ ആവോ? പിന്നെ

നടക്കാം നിന്‍ കരവും പിടിച്ചേകരായ്, അനാഥരായ്

പതിയെ നടക്കുകെന്‍ കരവും പിടിച്ചു നീ

സതിയായ്, സതീര്‍ത്ഥ്യനായ് കൂടെയുണ്ടല്ലോ ഞാനും

 

Saturday, October 5, 2013

മതിലുകള്‍

മതിലുകള്‍‍

കടല് കടന്നു ഞാന്‍ ഇക്കരെയാകിലും
കരളില്‍ നിന്‍ രൂപം നിറഞ്ഞു നില്‍ക്കും
കാണുവാന്‍ കണ്ണൊന്നടക്കവേ നിന്‍ പ്രിയ
കാമിതരൂപമെന്‍ മനസ്സില്‍ തെളിഞ്ഞിടും

നിന്‍ മുടിയിഴയിലെ കാച്ചെണ്ണ ഗന്ധമീ
കാറ്റിലലിഞ്ഞു വന്നെന്നെ തലോടവേ
കാത്തിരിക്കുന്നൊരീ ഏകാന്തലോകത്ത്
കൂട്ടിനായ് നിന്നോര്‍മ്മ മാത്രമല്ലേ സഖീ

വീടിന്നുമുന്നിലൂടൊഴുകുമാ പുഴയിലെ
കുളിരുള്ള ഓളപ്പരപ്പില്‍ നീ വിരലിനാല്‍
കുറിമാനമെഴുതി എനിക്കായ് അയച്ചതും,
കരിമേഘവണ്ടുകള്‍ പേറി വന്നാ കുറി

പ്പൊരു വേനല്‍ മഴയായി, അതില്‍ ഞാന്‍ നനഞ്ഞതും
സുഖമുള്ള ഓര്‍മകളാണെനിക്കെങ്കിലും
മുഖമൊന്നു കാണുവാന്‍ കൊതിയാര്‍ന്നിരിപ്പു ഞാന്‍

കണ്ണുനീര്‍ വീണു പടര്‍ന്നൊരാ കത്തുകള്‍
കണ്ണു നിറഞ്ഞു ഞാന്‍ വീണ്ടും നിവര്‍ത്തിടാം
കുഞ്ഞുങ്ങള്‍ കുത്തി വരച്ചോരാ ചിത്രത്തില്‍
കണ്ടു ഞാനെന്‍ രൂപം, അവര്‍ തന്‍ മനസ്സിലും

കടലും കടലാസും ചേര്‍ത്തു ചമച്ചോരീ
മതിലുകള്‍ക്കിരുവശം കാത്തിരിക്കാം
കനവുകള്‍ക്കെണ്ണ പകര്‍ന്നു തെളിച്ചിടാം
കാണുവാനായി നാം കാത്തിരിക്കാം

ദീപക് ജി നായര്‍

Friday, October 4, 2013

വെറുതെ ഒരു സ്വപ്നം

 വെറുതെ ഒരു സ്വപ്നം


കണ്ണുകളടച്ചു ഞാന്‍ തീര്‍ത്തൊരീ ഇരുളില്‍

കത്തി എരിയുമീ നിലവിളക്കിന്‍ തിരി

കത്തുന്ന തിരിയൊന്നു വിരലിനാല്‍ നീട്ടി

തെളിച്ചു തന്നാരോ ശ്രമിക്കുന്നു പിന്നെയും ,


- എന്റെ കണ്ണിനു വെളിച്ചമേകാന്‍ !! 


മഹിഷത്തിന്‍ ചൂര് നിറഞ്ഞൊരാ മുറികളില്‍

ചന്ദനത്തിരിയാല്‍ നിറച്ചവര്‍, സുഗന്ധവും

കുളിരിനാല്‍ ഒന്നു ചുരുണ്ടുവോ? സ്നേഹത്താല്‍

ഒരു വെള്ളമുണ്ട് പുതപ്പിച്ചു തന്നവര്‍

കിറിയില്‍ കിനിഞ്ഞു നിലത്തേക്ക് വീണൊരാ

ചുവപ്പു ‍ മെല്ലെ  തുടച്ചു മാറ്റുന്നവര്‍ ‍

പിന്നെയും പോരാഞ്ഞ്, ഒരു തുണിക്കീറിനാല്‍

താടയെന്‍ തലയോട് ചേര്‍ത്തു മുറുക്കവേ

ചോദിച്ചതില്ലാരും, നിനക്ക്  നോവുന്നുവോ?



ഉള്ളില്‍ ചിരിച്ചു കിടന്നു ഞാന്‍

ആനന്ദക്കണ്ണുനീര്‍ തളം  കെട്ടി നിന്നു .. 

അടഞ്ഞോരാ മിഴികളില്‍, ആരുമറിയാതെ..


എത്രയാണെന്‍ സുഹൃത്തുക്കള്‍, ചുറ്റിലും

അത്രമേല്‍ സ്നേഹത്താല്‍ പരിചരിച്ചീടുന്നു

അല്‍പ നിമിഷങ്ങള്‍ക്കു മുന്നേ അണഞ്ഞവര്‍

ഇത്രയും നാളിലുമെത്താതിരുന്നവര്‍ ‍

ഒരു നോക്കതെങ്കിലും കാണുവാന്‍ കഴിയുമോ

കണ്‍പോളകള്‍ക്ക് മേല്‍ ഭാരമേറുന്ന പോല്‍ .

കാലുകള്‍ അനക്കുവാന്‍ ആവതില്ല, ചേര്‍ത്തു

കെട്ടി മുറുക്കി കളിക്കുന്നിതാ  ചിലര്‍

ഒറ്റയാനായി കഴിഞ്ഞിത്ര കാലവും

മുറ്റത്തു പോലും അണഞ്ഞില്ലൊരുത്തരും


ഇന്ന് തളര്‍ന്നൊന്നുറങ്ങാന്‍ കിടന്നതും

വന്നിടുന്നാളുകള്‍,  മുറപോലെ നാട്ടുകാര്‍

ബന്ധുക്കള്‍, ബന്ധം പിരിഞ്ഞവര്‍ , ഉറ്റവര്‍

സ്വന്തമാക്കാന്‍ ‍ നോമ്പു നോറ്റു മടുത്തവര്‍

ചന്തമില്ലാത്തവര്‍, വമ്പു പറഞ്ഞവര്‍

കല്ലു ചുമക്കുവോര്‍ , കള്ള് കുടിക്കുവോര്‍

കള്ളമില്ലാത്തവര്‍,  കനവ് കരിഞ്ഞവര്‍

കള്ളം പഠിക്കുവാന്‍ വെള്ള തയ്പിച്ചവര്‍

കണ്ണീരൊഴുക്കി  കരയുന്നു , കാല്ക്കലായ്

കണ്ണടച്ചിട്ടും കഴിയാത്ത  നാടകം.

 
ആരോ, പിറുപിറുക്കുന്നു, പറയുന്നു

ആറടി മണ്ണിലേക്കാനയിച്ചീടുവാന്‍

ഉള്ളു തണുക്കുന്നു, തീ കായുവാന്‍ നല്ല

ചന്ദനവിറകുകള്‍ നിരത്തി വയ്ക്കുന്നവര്‍

നീണ്ടു നിവര്‍ന്നു കിടന്നിടാം, തീ കാഞ്ഞ്

തീരാത്ത നോവിതില്‍ തീ പടര്‍ത്താം

ഇനിയില്ല ഈ മണ്ണില്‍ ഞാനെന്ന നൊമ്പരം

ഇതുവരെ വട്ടം കറങ്ങിയ ജീവിത പമ്പരം
 
ദീപക് ജി നായര്‍

Wednesday, October 2, 2013

ഗുരുനാഥന്‍


ഗുരുനാഥന്‍
ഇരുള്‍ വീണു മൂടി കിടന്നോരാപ്പാത തന്‍

അരികിലൊരിക്കല്‍ ഞാന്‍ ഏകനായി

ഇലകളും പൂക്കളും നിറമുള്ള പുലരിയും

നിനവില്‍ നിറച്ചു തളര്‍ന്നിരിക്കെ

മിന്നിപ്പറക്കുന്ന പൊന്‍വെട്ടമായി നീ

മുന്നില്‍ പറന്നൂ , വഴി തെളിച്ചൂ..

പിന്നില്‍ ഞാന്‍ മെല്ലെ നടന്നു, നിന്‍ കാമ്പുള്ള

കഥകള്‍ക്ക് കാതോര്‍ത്തു കാതങ്ങളെത്രയോ !‍

കൈപിടിച്ചേറെക്കരുതലോടെന്നെ നീ,

കണ്ണില്‍  പ്രതീക്ഷ തന്‍ തിരി  തെളിച്ചു

തളരുമ്പോള്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കി

നല്ല നിറമുള്ള ജീവിതം നീട്ടി നല്‍കി

ഗുരുവായ്  മനസില്‍ ഞാന്‍  കുടിയിരുത്തി

കര്‍മ്മവഴികളില്‍ ഓര്‍മ്മകള്‍ ഉണര്‍ത്തി നിര്‍ത്തി

എങ്ങുമെന്‍ ജീവപ്രകാശമായ് മുന്നില്‍ നീ

എന്നുമീ വഴികളില്‍ തിരി തെളിച്ചീടണേ ..


ദീപക് ജി നായര്‍
 

Saturday, September 28, 2013

കടല്‍ പറഞ്ഞ കഥ

കടല്‍ പറഞ്ഞ കഥ

കാറ്റു പറഞ്ഞത് കേട്ടില്ല !

കടല് കരഞ്ഞതറിഞ്ഞില്ല !

കരിമേഘക്കീറകലെ നിരന്നതും

ഇരുള് പരന്നതും കണ്ടില്ല !



ഇനിയുമുണ്ടേറെ തുഴഞ്ഞു പോകാന്‍

കളിവഞ്ചി കാറ്റിലുലഞ്ഞു കേണു

കരയിലീ തോണി കാത്തെത്ര ജന്മം

കരയുവാന്‍ കണ്ണീരു വറ്റി നില്‍ക്കെ

കാറ്റു പറഞ്ഞത് കേട്ടില്ല

കടല് കരഞ്ഞതറിഞ്ഞില്ല

കരിമേഘക്കീറകലെ നിരന്നതും

ഇരുള് പരന്നതും കണ്ടില്ല



നിലയറ്റ നീലക്കടല്‍ത്തിര മേല്‍

വലയെറിഞ്ഞുലയുന്ന വഞ്ചി തന്നില്‍

കനവുകള്‍ ചുണ്ടിലെരിച്ചടക്കി

കരയിലെ കണ്ണുകള്‍ തെളിച്ചു വയ്ക്കാന്‍

തിരയിലെന്‍ കണ്ണുനീരുപ്പു ചേര്‍ത്തു

തുഴകളെറിഞ്ഞു ഞാന്‍ കാത്തിരുന്നു .. 


കലിയോടെ മാനമിരുണ്ടു വീണ്ടും

തിരകള്‍ മദം പൊട്ടിയാര്‍ത്തലച്ചു

വലയെന്റെ കൈയില്‍ നിന്നൂര്‍ന്നു വീണു

ചെറുതോണി മെല്ലെ മറിഞ്ഞു താണു..


കരയുവാന്‍ കണ്ണുനീര്‍ വേണ്ടിനി മേല്‍

കരയും മുഖങ്ങളും കാണ വേണ്ട

കരയിലെ ചെറ്റക്കുടിലിനുള്ളില്‍

എരിയുന്നൊരെണ്ണ വിളക്കു ‍  മുന്നില്‍

ഇനിയും വിശപ്പുകളെരിഞ്ഞുറങ്ങും

അതിനുമീ കടലമ്മ കാവല്‍ നില്‍ക്കും


ദീപക് ജി നായര്‍
 

Friday, September 27, 2013

മുല്ല

മുല്ല
 
 
എന്റെ ആരാമത്തില്‍ ഞാന്‍
 
ഏറെ നാള്‍ കൊതിച്ചെത്ര
 
കാത്തു കാത്തവസാനം
 
ഇന്നവള്‍ വിരിഞ്ഞല്ലോ
 
 
എന്നില്‍ ആഹ്ലാദത്തിന് ശ്രീ ‍
 
സുഗന്ധം പരത്തി നീ
 
കൊച്ചരി പല്ലും  കാട്ടി
 
കൊച്ചനുജത്തിയെ പോല്‍
 
 
എന്തിനായ് പരിഭ്രമം
 
താങ്ങായി ഞാനുണ്ടല്ലോ
 
എന്നിലായ് ചുറ്റി പടര്‍ന്നേറി
 
നീ പൂത്തീടുക
 
 
മല്ലികേ,  മലര്‍വള്ളി
 
പോലെ നിന് ‍വേരീ മണ്ണില്‍
 
പാകി നീ പടര്ത്തുക
 
വേരുറപ്പിച്ചീടുക
 
 
നാളെ നിന്‍ സുഗന്ധത്താല്‍
 
എത്തിടാം ശലഭങ്ങള്‍
 
നാണമായ് നില്‍ക്കും നിന്റെ
 
നെറ്റിയില്‍ ചുംബിച്ചീടാം
 
 
മാലകള്‍ കൊരുക്കുവാന്‍
 
മാലോകരൊന്നൊന്നായ്‌ നിന്‍
 
മാനസപ്പൂക്കള്‍ ഇറുത്താമോദം
 
 ചിരിച്ചീടാം
 
 
അപ്പോഴും താങ്ങായി ഞാന്‍
 
അന്തികത്തിരുന്നീടാം
 
നിന്‍ ചിരി മാത്രം കണ്ടെന്‍
 
മാനസം നിറച്ചീടാം...
 
 
ഇനിയും നടക്കാമൊരല്പ നേരം

ഇരുളു വീഴുന്നതിന്‍ മുന്‍പേ

ഇലകള്‍ കൊഴിഞ്ഞു വീണഴുകി മണക്കുമീ

ഇടവഴിയിലല്പം നടക്കാം

ഇളവെയിലുകൊണ്ട് ഞാന് പതിയെ നടക്കവേ

ഇരുമിഴികള്‍ മെല്ലെ നിറയുന്നു

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ ഓരോന്നായ്‌

ഇടനെഞ്ചില്‍ വന്നു നിറയുന്നു

ഇതിലേ നടന്നെത്ര ദൂരം! വടിയൂന്നി,

ഇനിയുമൊരല്പം നടക്കാം

കഥ കേട്ടു, കഥ കണ്ടു, കഥ പറഞ്ഞൂ നമ്മള്‍

കഥയായി മാറുവാനെത്ര നേരം

ഇനിയും നടക്കാമൊരല്പ നേരം

ഇരുളു വീഴുന്നതിന്‍ മുന്‍പേ

 

Thursday, September 26, 2013

മരം ഒരു വരം

മരം ഒരു വരം



പച്ചിലകൊണ്ടൊരു പച്ചത്തൊപ്പി

ധരിച്ചു നിരന്നതി മോദത്താല്‍

തലകള്‍ കുലുക്കി തംബുരു മീട്ടി
തണലു വിരിക്കും തരുവല്ലോ

ശിരസ്സില്‍ തീമഴയേറ്റിക്കൊണ്ടവര

വനിയിലെങ്ങും കുളിരേകും

മനസ്സില്‍ പൂമഴ പെയ്യിക്കും ,

കിളി നാദസ്വരമായ് മേളിക്കും

കാറ്റിലിളം കൈ വീശി ചാമര

വിശറികളാകും, സുഖമേകും

ചാറ്റല്‍ മഴക്കൊരു കുടപോലങ്ങിനെ

നീണ്ടു നിവര്‍ന്നു വിടര്‍ന്നീടും

അക്കര പച്ചകള്‍ കണ്ടു കൊതിക്കാ

തെന്നും പച്ച വിരിച്ചീടും

കണ്ണുകള്‍ കൂമ്പി വിതുമ്പിക്കരയും,

ഇലകള്‍ പൊഴിക്കും ശൈത്യത്തില്‍

കടവാവലുകള്‍ തൂങ്ങി മയങ്ങും,

കയറുകള്‍ തൂങ്ങും ശിഖരങ്ങള്‍


ഉടലഴകിന്‍ കോലളവുകള്‍ എണ്ണി കനവുകള്‍ നെയ്യും കുരുടന്മാര്‍

കൈകളരിഞ്ഞു കഴുത്തു മുറിച്ചവരട്ടഹസിക്കും കഴുകന്മാര്‍


മഴമേഘം വന്നോടി മറഞ്ഞു,  പച്ചക്കാടുകള്‍ കാണാതെ

കളനാദങ്ങളകന്നേ പോയി , ചിറകടിയൊച്ച മറന്നേ പോയ്‌

മണ്ണിന്‍ നിശ്വാസങ്ങളുയര്‍ത്തീ, വിണ്ടു പുകഞ്ഞൊരു  മരുഭൂമി


നട്ടു നനച്ചു വളര്‍ത്തുക നമ്മള്‍ , നന്മ നിറഞ്ഞൊരു മലയാളം

മരവും മഴയും മരതകമാക്കും, മലരു  വിരിക്കും മലയാളം

 

Tuesday, September 24, 2013

ദാഹം

ദാഹം .. ദാഹം ... സര്‍വത്ര ദാഹം....

കണ്ണുകള്‍ അടച്ചു അങ്ങിനെ കിടക്കവേ ചുണ്ടില്‍ അമ്മിഞ്ഞ  ഇറ്റിച്ച് അടക്കിയ ആദ്യ  ദാഹം ...

പിന്നെ , ചുണ്ടില്‍ വിരിഞ്ഞ പ്രണയ ദാഹം,
കണ്ണില്‍ തെളിഞ്ഞ കാമ ദാഹം,
പണത്തിനോടുള്ള ദാഹം ,
പേരിനും പ്രശസ്തിക്കും ഉള്ള ദാഹം ....

അങ്ങിനെ തുടങ്ങി കുറെ ദാഹങ്ങളും അതിന്റെ ശമനത്തിനായൊരു ഓട്ടപാച്ചിലും ..

ഒടുവില്‍ വീണ്ടും കണ്ണുകള്‍ അടച്ചു ചന്ദന മെത്തയില്‍ കിടന്നൊരു ദാഹശമനം -  ശവദാഹം...

തുടക്കം പോലെ ഒരു ഒടുക്കവും ... കണ്ണുകള്‍ അടച്ച് ..

ദാഹവും ദാഹശമനവും ... അതിനപ്പുറം എന്താണ് ഈ ജീവിതം ..?
 

Saturday, September 21, 2013

ഓർമ്മ പുസ്തകം

ഓർമ്മ പുസ്തകം 

പൊടികൊണ്ടു മൂടിയ പുസ്തകക്കെട്ടുകൾ 

പൊടി തട്ടിയോരോന്നടുക്കി വയ്ക്കേ 

ഇടയിൽ മറഞ്ഞിരുന്നോർമ്മകൾ നെയ്യുന്ന 

മഴമേഘനിറമുള്ള പുസ്തകത്തിൽ 

നിറമുള്ള നാളുകൾക്കവസാന സന്ധ്യയിൽ 

നിറകണ്ണിനാൽ നീ കുറിച്ച വാക്യം 

മഷി പടരാതിത്ര നാളുകൾക്കിപ്പുറം 

നനവു പടർത്തുന്നൊരോർമ്മകളായ് 

 ഇനിയെന്നു കാണുമെന്നെഴുതി വച്ചപ്പൊഴും 

അറിയാതെ പോയൊരീ പരമ സത്യം 

അതിനിപ്പുറം നമ്മൾ  കണ്ടതില്ലിതു വരെ 

ഇനിയെന്നു കാണുമെൻ കൂട്ടുകാരാ 


ഒരു വാഴയിലയിൽ പൊതിഞ്ഞുച്ചഭക്ഷണം 

ഒരുമിച്ചു പങ്കിട്ടെടുത്ത നാളിൽ 

എന്നിൽ തിളച്ച തീ  വേനലിൽ കുളിരുള്ള

 കാറ്റായി വീശിപ്പൊതിഞ്ഞ നാളിൽ  

മഴയത്തു വഴികളിൽ  നിറയുന്ന ചെളിവെള്ള

ക്കുഴികളിൽ കാലിട്ടടിച്ചു കളിച്ചതും 

ഉയരമുള്ളൊരു നാട്ടുമാവിൽ നിറഞ്ഞുള്ള 

മധുരമാം മാമ്പഴം കല്ലെറിഞ്ഞും 

ഒടുവിൽ പുളിയാണു,  മധുരമില്ലെന്നോതി 

മനസ്സിൽ കരഞ്ഞു പിൻവാങ്ങിടുമ്പോൾ 

പറയാതെയെൻ മനമറിഞ്ഞു നീ മാവിന്റെ 

ഉയരത്തിൽ   നെഞ്ചുരച്ചേഞ്ഞു കേറി 

പുളിയുള്ള മാങ്ങയിൽ മധുരം നിറച്ചു നീ 

ചിരിയോടെ കൈയ്യിലേക്കിട്ടു  നല്കി 

എന്നുമെൻ നിഴലായി നീയും നിനക്കു ഞാൻ

തണലുമായിക്കഴിഞ്ഞെത്രയോ നാളുകൾ 

ഇന്നു തുറന്നോരീ  ഓർമ്മക്കുറിപ്പിലൂടെന്നെ 

നോക്കിച്ചിരിതൂകി നീ നില്ക്കവേ 

ഇനിയെന്നു കാണുമെന്നൊരു ചോദ്യമുയരവേ 

എന്നും നിനക്കെന്റെ ഭാവുകങ്ങൾ 


ദീപക് ജി നായർ 
 

ഭ്രാന്തൻ ചിന്തകൾ - 3

ഇരുണ്ട തെരുവിലെ  പുകയുന്ന കനൽ 

കറുത്ത പുകയിലച്ചുണ്ടുകളിൽ

ചുവന്ന രക്തക്കറ 

കണ്ണുകളിൽ ഗാന്ധി സ്നേഹം 

ജീവവായു നല്കി അകന്ന നിശ്വാസം, തിരികെ വന്ന ആശ്വാസം...

കാത്തിരുപ്പിന്റെ  തളർച്ചയിൽ, 

 മയങ്ങിപ്പോയ പ്രതീക്ഷകൾ ..

ലഹരിനിറച്ചു ഉന്മത്തനായി

ആടി അകലുന്ന പ്രേത വഴികൾ..

അങ്ങകലെ , കറുത്ത പർദ്ദയിൽ ഉറങ്ങുന്ന യൗവനം 

ഓരിയിട്ടു കുതിച്ചു പായുന്ന പേപ്പട്ടികൾ 

കണ്ണുകളിറുക്കി അടച്ച്, ഒന്നും കാണാനാകാതെ

ഒരു കുറിഞ്ഞി പൂച്ച ... 

ആ  കൃഷ്ണപക്ഷ രാവിൽ വിരിഞ്ഞ 

മണമറ്റ ചുവന്ന പൂക്കൾ അവിടെ കൊഴിഞ്ഞു വീണു കിടന്നു 

 

Friday, September 20, 2013


എന്നിലെ പ്രണയപതംഗം  പറന്നു നിൻ

ഹൃദയ ചില്ലയിലിന്നു  കൂടൊരുക്കേ 

ഇത് നിനക്കായി  ഞാൻ പണിത  സ്വർഗം

നിന്നിലലിയുവാനായി പടച്ചൊരോകം

നിൻ ശ്വാസവേഗങ്ങളിണചേർക്കുവാൻ

മണ്ണിൽ ഒരു പ്രേമകാവ്യം കുറിച്ചു വയ്ക്കാൻ

ഇത് നിനക്കായി ഞാൻ പണിത സ്വർഗം

നിന്നിലലിയുവാനായി പടച്ച ഗേഹം

മഴനൂല് നെയ്തു മറച്ചോരാ കൂട്ടിലെ

കുളിരാർന്ന പച്ചിലമെത്ത തന്നിൽ

പരിമളം വീശിപ്പദം വച്ചടുക്കവേ

ഒരു പാരിജാതം വിടർന്ന പോലെ

ചന്ദനം പൂക്കുമാ നെറ്റിത്തടത്തിൽ

പൊടിയും വിയർപ്പു കണങ്ങൾ മെല്ലെ

ചേലതൻതുമ്പാൽ തുടച്ചു നീയെന്നിലേ

പ്രേമഭാവങ്ങളെ തൊട്ടുണർത്തി

ഇന്നലെകളെല്ലാമെടുത്തുചേർത്തിപ്പോഴേ

ഓർമ്മതൻ ചെപ്പിലടച്ചു വച്ചും

കെട്ടഴിച്ചെങ്ങോ പറന്നൊരീ ജീവിതം

കെട്ടിമുറുക്കിപ്പതം വരുത്തി

ഇവിടെ തുടങ്ങിടാം, ഒരുമിച്ചു നാം പുണ്യ

മധുരം, അനശ്വര പ്രണയ യാത്ര

 

ഭ്രാന്തൻ ചിന്തകൾ - 1

ഭ്രാന്തൻ  ചിന്തകൾ 

പത്തു സെന്റു പാടം ചെളി വരമ്പ് കൊണ്ട് വളഞ്ഞെടുത്തു
ഞാനും ഒരു ജന്മി ആയി

ഉഴുതു മറിച്ച പുഞ്ചപ്പാടത്ത്‌, സ്വപ്‌നങ്ങൾ മുളപ്പിച്ചു വിതയിട്ടു
കണ്ണീരും വിയർപ്പും തേകി...

ഇടതു തോളിലെ മുതലാളിത്തത്തിന്റെ  കസവുമുണ്ട്
അരയിൽ മുറുക്കി കിടന്നുറങ്ങി ...

പതിരു മാറ്റി പതമ്പളന്നു കൊടുത്തപ്പോൾ , ചിരുതപ്പെണ്ണൊന്നു ചിരിച്ചു കാട്ടി

ഇടതു കയ്യിൽ പിടിച്ച അരിവാൾ അവൾ ഒന്ന് മുറുക്കി
പിടിച്ചു...

ചുവന്ന സൂര്യൻ അപ്പോഴും പടിഞ്ഞാറ് തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു  

പത്തായ പലക ഇളക്കി നെല്ല് തിന്നാൻ വന്ന ചുണ്ടെലി
തട്ടിൻ മുകളിൽ നിന്നോടി പോയി ... 

ചിരുതയാകട്ടെ എലിവിഷവും വച്ച് കാത്തിരുന്നു ...

 

Thursday, September 19, 2013

ഇലഞ്ഞി പൂക്കൾ (ഭ്രാന്തൻ ചിന്തകൾ - 2)

ഇലഞ്ഞി പൂക്കൾ 

പൂത്ത ഇലഞ്ഞി മരത്തിന്റെ ശിഖരത്തിൽ

ഇരുന്നു കുറുകുന്ന നിന്നെ ഞാൻ ആദ്യം കാണുമ്പോൾ

നീ അഹങ്കാരി ആയിരുന്നു

എനിക്ക് എത്താത്ത ഉയരത്തിൽ ഇരുന്നു

ഇലഞ്ഞിപ്പഴം ഒറ്റയ്ക്ക് നുണയുന്നതിന്റെ അഹങ്കാരം

പിന്നെ പിന്നെ എന്റെ സങ്കടം കണ്ടു കരളലിഞ്ഞു

നീ കൊത്തി അടർത്തി ഇട്ടു തന്ന നല്ല ചുവന്ന ഇലഞ്ഞി പഴത്തിലൂടെ

നമ്മൾ കൂട്ടുകാർ ആയി...

കുറച്ചു വളർന്നപ്പോൾ ഇണയോടൊത്ത്

ഇലഞ്ഞി മരത്തിൽ ഇരുന്നു കൊക്കുരുമ്മുന്ന നിന്നെ

ഞാൻ അസൂയയോടെ ആണ് നോക്കി നിന്നത്

മേൽച്ചൂട് പകർന്നു അടയിരുന്നു വിരിയിച്ച നിന്റെ രൂപം ഉള്ള

കുഞ്ഞികുറുമ്പൻമാരെനിക്ക് കൌതുകം ആയിരുന്നു...

അവർ കൂട് വിട്ടു പറന്നു പോകും വരെ

ഇന്ന് വീണ്ടും നമ്മൾ ... നീ ഇലഞ്ഞിയുടെ ശിഖരത്തിൽ തനിച്ച് ..

ഞാൻ താഴെയും..

നാലു കണ്ണുകളിലും ഒരേ ഭാവം .. ദൈന്യത !!

 

Sunday, September 15, 2013

പ്രിയപ്പെട്ട കൂട്ടുകാരന്

പ്രിയപ്പെട്ട കൂട്ടുകാരന് 


മൗനമേ നിൻ ചിരിമഴയിൽ കുതിർത്തി നീ 

മറ്റാരുമറിയാതൊളിപ്പിച്ച നോവിന്റെ 

നിറമറ്റ മനസിലെ തിര കാണ്‍മതിന്നു ഞാൻ 


കാലമേ നീയെന്നുമവനായി കാത്തൊരാ 

മണമറ്റ പൂക്കൾ കൊഴിഞ്ഞൊരീ വാസന്ത 

തീരത്തു കുതിരക്കുതിപ്പിനായ് വ്യർഥമാം 

മോഹങ്ങൾ കണ്ടശ്ശ്വമേധം നടത്തിയോൻ 


കനലു കത്തിയെരിഞ്ഞിടാതടുപ്പിലെ 

ക്കനലതെല്ലാം നിറച്ച നിൻ നിനവുകൾ 

കടല വിറ്റു നടന്നൊരാ സന്ധ്യകൾ 

കടമെടുത്തൊരാ  പുസ്തക സഞ്ചികൾ 

മുറിവു കൊണ്ടു തളർന്ന നിന് കാലുകൾ 

അറിവു തേടി കുതിച്ചെത്ര  കാതങ്ങൾ 


അലറിപ്പതക്കുന്ന തിരകൾക്കു മീതെയൊരു  

സ്വപ്നചങ്ങാടം തുഴഞ്ഞെങ്ങു പോയി നീ 

കണ്ടതില്ലിത്ര നാളായാതെങ്കിലും നിൻ 

ചുണ്ടിലുണ്ടായിടട്ടെയൊരു പുഞ്ചിരി 

കണ്ണുനീർപ്പൂക്കളൊക്കെ കൊഴിഞ്ഞു പോയ്‌ 

നല്ല നാളേക്കു മംഗളാശംസകൾ !! 


ദീപക് ജി നായർ 

Thursday, September 12, 2013

പകലിനോടിത്തിരി പരിഭവം

പകലിനോടിത്തിരി പരിഭവം 
 
 
പകലിനോടിന്നെനിക്കില്ല പ്രണയം 
 
അകലുകയാണു ഞാനിരുളു തേടി 
 
വഴിവിളക്കില്ലാത്ത വഴികളിൽ നിൻ 
 
കരിനിഴലുകളെത്താത്ത കരയിലൂടെ 
 
പകൽ മുഖംമൂടികളഴിച്ചു വച്ചിന്നു ഞാൻ 
 
അലയുകയാണൊരനാഥനായി ...
 
 
- എനിക്കിരുളിനോടാണിന്നു പ്രണയം ,
 
 
 
കരയോടു തിരചേർന്ന് പ്രണയം പതയ്ക്കുന്ന 
 
തീരത്തു മണൽത്തരി നാണം മറക്കവേ 
 
മണിയറയൊരുക്കിയ മധുചന്ദ്രലേഖയും 
 
മേഘതട്ടത്തിനാൽ മിഴികൾ പൊത്തീടവേ 
 
 
- എനിക്കിരുളിനോടാണിന്നു പ്രണയം ,
 
 
 
പകലിനെ കത്തിച്ചെരിച്ചുഗ്ര കോപമോ
 
ടാഴിതന്നാഴത്തിലാണ്ട തീഗോളമേ 
 
തിര തിന്നു തീരാതെയുണരുമോ നാളെ നീ 
 
തുടരുമോ ഈ മുഖം മൂടികൾ തൻ കഥ 
 
 
 
മത ജാതി ചിന്തകൾ കൊളുത്തിയ കാട്ടു തീ
ചുടലയായ് ആളിപ്പടർന്നു കത്തീടവേ
 
കുടിലത മാത്രം നിറച്ച വെണ്‍പ്രാവുകൾ
ചടുലമായ് നീക്കും കരുക്കൾ കണ്ടീലയോ
 
 
കാലത്തെ വെല്ലാൻ പഠിപ്പിച്ച നാട്ടിലും 
 
കാമം ഭരിക്കുന്ന കാഴ്ച നീ കണ്ടുവോ 
 
 
കുബേര കുചേലാദി ജാതികൾ,  കോമരങ്ങൾ 
 
പാമരവർഗങ്ങൾ നായകർ , നരാധമർ 
 
ചോരതൻ ചൂരു നിറഞ്ഞൊരാ നാളെകൾ   
 
കരയുവാൻ മാത്രമായ് പുലരികളെന്തിന് 
 
 
- എനിക്കിരുളിനോടാണിന്നു പ്രണയം ,
 
 
പകയില്ല , പരിഭവമുണ്ടെനിക്കിപ്പൊഴും
 
പറയുക  വയ്യിനി പരിദേവനങ്ങൾ 
 
 
ദീപക് ജി നായർ  

Tuesday, September 10, 2013

മുത്തശ്ശി

മുത്തശ്ശി 

ഭസ്മം മണക്കുന്നുവോ !

കണ്ണുകളടച്ചോരെൻ നെറ്റിത്തടത്തിൽ

കത്തുന്ന തിരിനാളം,

കാതുകളിൽ നാമജപമന്ത്രണം  


കാറ്റിലലിഞ്ഞൊരു തുളസിക്കതിർ മണം 

എന്റെ മുടിയിഴകളിൽ, നെറുകയിൽ 

പരതുന്ന വിരലുകൾ,  

തുപ്പൽക്കറ കോറിയിട്ട ചുവന്ന ചിത്രങ്ങൾ 

ഭസ്മം മണക്കുന്നുവോ !


കോടിമുണ്ടിൻ മണം മാറാതടുക്കിയ 

മൂടിപൊട്ടിയോരാമരപ്പെട്ടികൾ 

കരകരായെന്നു കരഞ്ഞിടാറുള്ളൊരാ 

കയർ വലിച്ചിഴ ചേർത്ത കട്ടിലും 

കഥകൾ കേട്ടു കേട്ടു മയങ്ങിയ 

കനവുകുത്തി നിറച്ചൊരാ രാത്രികൾ 

പുകയിലമണം പേറും  കറുത്ത കമ്പളം 

മെലിഞ്ഞ കൈ ചേർത്തു വരിഞ്ഞ,

സ്നേഹാമൃതുവറ്റാത്ത  മാറിടം 

ഭസ്മം മണക്കുന്നുവോ !


ഭിത്തിയിൽ മണമറ്റ പൂമാല ചാർത്തിയ 

ചിത്രമായിപ്പൊഴും ചിരി തൂകി നില്ക്കവേ   

ഭസ്മം മണക്കുന്നുവോ !


ദീപക് ജി നായർ 
 

Wednesday, September 4, 2013


വിളിക്കാത്ത അതിഥി 

ഭയമില്ലതെല്ലുമെനിക്കു നിന്നെ

പറയാതെ വന്നൊരതിഥി കണക്കെ നീ

യെന്നകതാരിലെരിഞ്ഞ കിനാക്കളെല്ലാം

ഒരു പാശമെറിഞ്ഞു കെടുത്തിടുമ്പോൾ


അറിയുന്നുവോ, നീയെനിക്കു പ്രിയരായവർ

അരികത്തിരുന്നു പൊഴിച്ചൊരീ കണ്ണുനീർ

ഉടൽ മാത്രമുരിഞ്ഞു കൊടുത്തവർക്കിന്നു നീ

ഉയിരുമായ് പോയതറിയാതെയീ  ഞാനും 


ഒടുവിൽ  നിൻ മുഖമൊന്നു കാണുവാൻ, കാമിനീ

ഒരുവേള മെല്ലെ തുറന്നൊരെൻ മിഴികളെ

 ആരോവിരൽചേർത്തടച്ചതുമറിയാതെ

പോയ്‌വരാമെന്ന പതിവുകളുമില്ലാതെ

അകലെയിരുന്നു ഞാനറിയുന്നു നിൻ ചുടു

 ചോരയാ കണ്കളിലിറ്റിറ്റു വീണതും

ഉയരില്ല കണ്ണീർ തുടക്കുവാനെൻ കൈകളി

നിമേൽ നിനക്കു നീ തന്നെയാണാശ്രയം


ബന്ധമൊരുതീച്ചരടുപോലെയെന്നാത്മാവു

ബന്ധിച്ചിടുന്നു, വലിച്ചിടുന്നു സദാ

പൊങ്ങി പറക്കുന്ന പട്ടം കണക്കെന്നെ

മണ്ണിൽ നീ ബന്ധിച്ചു നിർത്തുന്നതിപ്പോഴും 

 
നിനക്കായ് ഞാനൂരിയെറിഞ്ഞു തന്നൊരെൻ 

ഉടലുടുപ്പുമെടുത്തു കത്തിച്ചവർ 

ഒരുപിടി ചാരമായ് നിൻ ചാരേ കിടക്കവേ 

വിരഹമീ ചിതയിലൊരു കനലായെരിഞ്ഞിടും 


ഇനി  നീ മറക്കുക, കാലത്തിൻ മറവി പടരട്ടെ നിന്നിലും 

ഓർമ്മകൾ തൻ പട്ടച്ചരടു പൊട്ടിച്ചു പറക്കട്ടെ ഞാൻ 

വിടരണം പുത്തനുഷസ്സു നിന്നിലും

വിരിയുക, നീയൊരു പുഷ്പമായ്, സുഗന്ധമായ്‌ 


ദീപക് ജി നായർ 
 

Sunday, September 1, 2013

എന്റെ നാട്

 എന്റെ നാട് 


വിത്തു കാത്തു മടുത്ത നെൽപ്പാടവും 

കതിരുതേടിത്തളർന്ന പൂന്തത്തയും 

കൊറ്റിയൊരു  കാലുയർത്തിത്തപം  ചെയ്ത  

ഞാറ്റു പാട്ടുകളുറങ്ങും വരമ്പുകൾ 


തുമ്പപൂത്തു വെറുതേ കൊഴിഞ്ഞു  പോയ്‌ 

ചേമ്പിലക്കുമ്പിൾ കുത്തുകളഴിഞ്ഞു പോയ്‌ 

തുമ്പിതുള്ളൽപ്പാട്ടുമമ്പേമറന്നു  പോയ്‌, ഓണ

ത്തുമ്പിപൂത്ത വെയിലും തണുത്തു  പോയ്‌ 


ചെമ്പരത്തി തൻ ചോപ്പു കുറഞ്ഞു പോയ്‌ 

ചെമ്പകത്തിൻ സുഗന്ധം കൊഴിഞ്ഞു പോയ്‌ 

മാമ്പഴത്തിൻ മധുരം മറന്നു പോയ്‌ 

കൊമ്പു കുഴൽ മേളമെങ്ങുമകന്നു പോയ്‌  


എന്റെ കൂട്ടുകാരൊക്കെ പലേ വഴി 

നന്മ തേടി തിരഞ്ഞു പോയെവിടെയോ 

കണ്ടു മുട്ടിയതെത്ര നാൾ കഴിഞ്ഞത്ര  

കണ്ടതില്ല ഞാനാ കണ്ണിലും കിനാവുകൾ 


യന്ത്രമാണു നാമിന്നു നശിപ്പിനായ് 

തന്ത്രമെത്ര മെനഞ്ഞു കൂട്ടുന്നവർ 

ചന്ദ്രലോകത്തു ചേക്കേറുവാൻ സ്വയം 

മണ്ണിൽ വീണു മലക്കം മറിഞ്ഞവർ 
 

ദീപക് ജി നായർ 

Friday, August 30, 2013

കുഷ്ഠം ഒരു കുറ്റമല്ല ?

കുഷ്ഠം ഒരു കുറ്റമല്ല  ?
-------------------------------------

അടച്ചിട്ട ഇരുട്ടിൽ നിന്നകലേയ്ക്കു 

നീളുന്ന മിഴികളിൽ,

എണ്ണ വറ്റിക്കരിഞ്ഞ ‍ചെരാതുകൾ.


തിണൽകൊടുത്ത തീരാവ്യഥകളിൽ,  

തണൽ കെടുത്തിക്കരിഞ്ഞ പുൽനാമ്പുകൾ 


നിർവികാരമായ് കുമ്പിട്ടിരിക്കുന്ന
 
നിസ്സഹായതക്കുണ്ടോ മരുന്നുകൾ ?



അംഗുലീയങ്ങൾ അറ്റുവീഴ്ത്തീടുന്ന 

അന്തസ്സറ്റതാം രാക്ഷസരോഗമോ! 


രക്തബന്ധങ്ങൾ കീഴ്മേൽ മറിച്ചിടും 

ഭ്രഷ്ടു കല്പിച്ചു നാടു കടത്തിടും 


കല്ലെറിഞ്ഞു നിൻ കാടത്ത മത്സരം 

പുല്ലു പോലുമറയ്ക്കുന്നു തീണ്ടുവാൻ 


ഭ്രമരമൊത്തു മദിച്ചിടും പുഷ്പമേ 

ഭ്രാമരം നാളെ വറ്റിടും നിന്നിലും 


ഇന്നു നിൻ മധുവൂറ്റുമീ ശലഭങ്ങൾ 

മധുരമിറ്റുന്ന പൂക്കളെത്തേടിടും 


ഒന്നു മാത്രമറിയുകയപ്പോഴും 

മണ്‍ചെരാതിലെരിഞ്ഞ കരിന്തിരി 

നിന്നെ മാത്രമോർത്തോർത്തു  പുകഞ്ഞിടും 


ദീപക് ജി നായർ 
 

Thursday, August 29, 2013

തെരുവോരം

നിർമാല്യമില്ലാതെ

നിലവിളക്കില്ലാതെ

നിശബ്ദ ദൈവങ്ങളുറങ്ങുമീ മണ്ണിൽ


കർമ്മമാം ഭക്തി നിറച്ചു നീയിന്നലെ

ധർമ്മമറിഞ്ഞു തുറന്ന ശ്രീകോവിലിൽ


നിത്യവുമന്നദാനം നീ നടത്തി

സത്യത്തെയെന്നുമണച്ചുനീ നിർത്തി


കണ്ണുനീർ പോലുമുറവിടാക്കണ്ണിൽ നീ

കത്തിച്ചു വച്ച പ്രതീക്ഷ തൻ പൊൻതിരി


കണ്‍കണ്ട ദൈവമേ കരുണാ നിധേ - നിന്റെ

നന്മയ്ക്കു മുൻപിൽ ഞാൻ കുമ്പിടുന്നു ...


ദീപക് ജി നായർ

(തെരുവോരം എന്ന പേരിൽ ശ്രീ  മുരുകൻ കൊച്ചിയിൽ നടത്തുന്ന നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കു  മുൻപിൽ അക്ഷരം കൊണ്ട്  ഒരു എളിയ അർച്ചന, ഒപ്പം എല്ലാ ഭാവുകങ്ങളും )

Wednesday, August 28, 2013

നാണയം

നാണയം 

വിയർപ്പൊഴുക്കിയ , ഉറച്ച കൈകളിൽ 

ചുരുണ്ടിരുന്നു നീ , ചിരിച്ചിരുന്നതും 

ഉടുത്ത മുണ്ടു മുറുക്കി, സ്വപ്നങ്ങളടച്ച

മണ്പാത്രമതിൽ നിറച്ചതും 

മറന്നിടാതെയുണർന്നിരിക്കുക 

ഉറച്ചകാൽകളാലുയർന്നു നില്ക്കുക 



കൊടി പിടിച്ചു നാം, പടനയിച്ചു പണ്ട -

തിരിനപ്പുറം പടിയടച്ചൊരാ 

ഉലക ജന്മികൾ, പടച്ചെടുത്തതാം 

നശിച്ച നാണയം.

അതിനുമുന്നിൽ നിറുത്തിനിൻ

തുണിയുരിഞ്ഞു വിലകുറച്ചപഹസിക്കയോ ?

ചാരിനില്ക്കുവാൻതൂണുവേണ്ട നിൻ 

വേരുറച്ചൊരീ വേദഭൂമിയിൽ .


ദീപക് ജി നായർ 
 

Tuesday, August 27, 2013

ഗംഗയോട്

ഗംഗയോട് 


ഗംഗേ-----------------

ഹിമവാനു മുൻപേ പിറന്നു
 
ഭാരത മണ്ണിലുണർവേകി നീ
 
പതഞ്ഞൊഴുകിടുമ്പോൾ 
 
പല സംസ്കൃതിക്കു നീ സാക്ഷിയാണന്നു
 
തൊട്ടറിയുന്നതീ മണ്ണിനോരോമിടിപ്പുകളു  
 
മിവിടേ  ജനിച്ചുമരിച്ച സത്യങ്ങളും .
 
 
 
കപിലശാപത്തിന്റെ അഗ്നിയേറ്റുഴറി

യോർക്കഭയമായ് നീ മണ്ണിലവതരിച്ചു  

ദേവപ്രയാഗിൽ നിന്നുറവെടുത്തൂ, മണ്ണിൽ
 
ദേവിയായോഴുകി നീ ശാന്തം
 
വറുതിയിൽ ഈ ശുദ്ധതെളിനീരോഴുക്കി നീ 

മുറജപദീപം തെളിച്ചു വച്ചു  
  
 
അലയുന്നൊരാത്മക്കളലിയുന്നുനിന്നിൽ 

നീയരുളുന്നു മോക്ഷമീമണ്ണിൽവച്ചേ 

അണയുന്നു ഞാനുമെന്നുടലോടെ മോക്ഷ

മോടലിയുവാൻനിൻമടിത്തട്ടിലമ്മേ 


അണകെട്ടിനിൻവഴിതടഞ്ഞോരീ കാട്ടാള

രൊരു കുഴി നിനക്കായൊരുക്കിടുമ്പോൾ 

എവിടെ നീ പോയ്‌ മോക്ഷമടയും? നിൻ

പുണ്യങ്ങളേതു ഗംഗയിൽ നീയൊഴുക്കും 



ദീപക് ജി നായർ 
 
 

Monday, August 26, 2013

പേറ്റു നോവ്‌

 പേറ്റു നോവ്‌ 
 


 
 
അന്ന് 
-----------
 
 
ഉള്ളിലെൻ ‍ ഗർഭപാത്രത്തിലൊരുബീജമായ്
 
ഉയിരായ്, തുടിപ്പായിതറിയുന്നു ഞാൻ ...
 
ഉള്ളം നിറഞ്ഞുതുളുമ്പിയാനിമിഷങ്ങ
 
ളെത്രയോധന്യങ്ങളായിരുന്നു
 
 
 
പൂത്തുവിരിഞ്ഞു, പൂമൊട്ടായ് വിടർന്നു
 
പൂവിതളായ്നിറഞ്ഞു, നീയെൻ ‍ മനസ്സിൽ ‍..
 
കൈവിരൽത്തുമ്പിനാലുദരത്തിലൂടെ
 
ഞാനറിയാതറിഞ്ഞുനിൻചലനങ്ങളെ
 
ഹൃദയത്തിലിന്നേചുരത്തിഞാനമ്മി -
 
ഞ്ഞമധുരമാച്ചുണ്ടുകളിലമൃതേത്തിനായ്
 
നെഞ്ചിലല്പം ചൂടെടുത്തു വച്ചു നിന്നെ
 
ചേർത്തണച്ചൊട്ടിപ്പകർന്നിടാനായ് 
 
താരാട്ടിനീണങ്ങളോർത്തെടുത്തിന്നു നിൻ 
 
താരാട്ടു തൊട്ടിലുമെടുത്തു വച്ചു 
 
പേറ്റുനോവിൻനീറ്റലെത്രയെന്നറിയാതെ 
 
കാത്തിരിക്കുന്നു ഞാനമ്മയാകാൻ ...
 
 
ഇന്ന് 
---------------------------------------------
 
എത്ര സ്വപ്നങ്ങളാണന്നു ഞാൻ നെയ്തത
 
തിലൊക്കെയും പൊട്ടിത്തകർന്നിടുമ്പോൾ 
 
കറ്റ മെതിച്ചും കയർ പിരിച്ചും
 
കരിങ്കല്ലു പിളർത്തിച്ചുമടെടുത്തും 
 
അണയാതെയെണ്ണപകർന്നുഞാനീജന്മ
 
മവനായി മാത്രം മുറിച്ചു നല്കി 
 
ഒടുവിലെല്ലാംകണക്കെഴുതിവച്ചാക്കടം 
 
ഒരുതുണ്ടു കടലാസിലെഴുതി നല്കി ,വൃദ്ധ -
 
 സദനത്തിനെന്നെ  വിലയ്ക്കു നല്കി .
 
 
മറവിപോലും മറന്നെന്നെ -
 
യെല്ലാമറിഞ്ഞുരുകി
 
വർഷങ്ങൾ കടന്നു പോയവസാന -
 
മൊരുശ്വാസമുണ്ടിന്നു ബാക്കി 
 
അതുമെടുത്തീയരങ്ങൊഴിയുന്നതിൻ മുൻപു 
 
മകനേ, തിരയുന്നു നിന്നെ മാത്രം ...
 
 
 
ദീപക് ജി നായർ