Saturday, August 26, 2017

പരലുകൾ പായും കുളിരലതന്നിൽ
വിരലുകളാലൊരു വര വിരിയുമ്പോൾ
തിരകളിലായിരനിറമായ് മഴവിൽ
തിരി തെളിയിച്ചു ചിരിപ്പൂ സൂര്യൻ

വിരവൊടു ഭാവത്തിരകളിരുണ്ടു
കരിമുകിലകലെയുരുണ്ടു കനത്തു
ചിരിതിരി കാറ്റിലുലഞ്ഞൂ, മിഴിയിൽ
കരിനിഴലാണ്ടു പടർന്നു കരിഞ്ഞു

വീണടിയുന്നതിൻ മുന്നേയെൻ നൊമ്പര -
വീണയിൽ മീട്ടിയ രാഗമായ് നീ
കൂടുവിട്ടെങ്ങോ പറന്നകലും മുൻപേ
കൂടെ പറന്ന നല്ലോർമ്മയായ് നീ
ഒറ്റത്തിരിത്തുമ്പിലിത്തിരി വെട്ടവും
വററിക്കരിഞ്ഞിന്നിരുട്ടു മാത്രം
പിൻവിളിയൊന്നുമേ,  കേൾക്കുവാനാകാതെ
പിൻതിരിഞ്ഞൊട്ടൊന്നു, നോക്കുവാനാകാതെ
കണ്ണുകൾക്കപ്പുറം, കാതുകൾക്കപ്പുറം
വിണ്ണിലെ താരമായ് കാത്തിരിക്കാം, ദൂരെ
മണ്ണിൽ നിന്നോർമ്മയായ് കൂട്ടിരിക്കാം

ദീപക് ജി നായർ

മകനേ നിനക്കമ്മ കാവലായ് നില്ക്കുന്നു
മരണത്തിനപ്പുറവുമീത്തെരുവിലിപ്പൊഴും
മിഴിയിൽ നിന്നോർമ്മകളൊലിച്ചിറങ്ങുമ്പൊഴും
മഴയിലും മനമിന്നെരിഞ്ഞു കത്തുമ്പൊഴും
കരിന്തുണിക്കെട്ടുകളഴിഞ്ഞു വീഴുമ്പൊഴും
കരങ്ങളിൽ തുലനം നശിച്ചു താഴുമ്പൊഴും
മകനേ നിനക്കമ്മ കാവലായ് നില്ക്കുന്നു
മരണത്തിനപ്പുറവുമീത്തെരുവിലിപ്പൊഴും

ദീപക്  ജി നായർ

വിട പറയാതൊരു വഴിയതു കാണാതി-
രുളിലുരുണ്ടു മറിഞ്ഞും, പലവിധ
നിനവുകൾ തന്നിലിഴഞ്ഞും ,
രവിയുടെ ഗമനമതോർത്തു കരഞ്ഞും ,
മനമതിലായിരമാശ കരിഞ്ഞും ,
വിധിയുടെ പേരതിലൊന്നു പഴിച്ചും ,
പുതിയൊരു പുലരിയിലേക്കു പറക്കാൻ
ചിറകുകൾ , നീർത്തിയൊരുങ്ങിയിരിപ്പൂ!!

 ദീപക് ജി നായർ

വെറുമൊരു പൂജ്യം വട്ടപ്പൂജ്യം
വെറുതേ വീണു കിടക്കുന്നു
ഇടയിലതൊന്നു തിരിഞ്ഞു കറങ്ങും
ഇടതിലിരുന്നാലില്ല വില

വിരുതനവൻ ചിലനേരമുരുണ്ടതി-
വിരുതോടിടയിലിരുന്നെന്നാൽ
വിലയതു പല ദശശതമായീടും
വീര്യമൊരല്പമുയർന്നീടും

ഒന്നിനു പിന്നിൽ പലതായങ്ങിനെ
വന്നു നിരന്നവർ നിന്നെന്നാൽ
ഒന്നിനുമാകില്ലവരുടെ മുന്നിലി-
രുന്നതി വീമ്പു പറഞ്ഞീടാൻ !!

ഒറ്റതിരിഞ്ഞു നടക്കാതല്പം
ഒത്തൊരുമിച്ചു ചരിച്ചീടാം,
ഒപ്പമൊരിത്തിരി ദൂരമതിൽ, ദുര
കത്തിയെരിച്ചു ചിരിച്ചീടാം.

ദീപക് ജി നായർ

പുതിയവാനിതിലുയർന്നു പറക്കുവാൻ
തരിക ത്രാണിയെനിക്കു ജഗദീശ്വരാ
ചിറകു തളരാതെയന്നം തിരഞ്ഞു പോം
വഴിയിലെന്നുമെൻ തുണയായിരിക്കണേ
അരികിലുള്ളവർക്കാലംബമാകുവാൻ
അതിരതില്ലാതനുഗ്രഹിച്ചീടണേ
നിറയുമായിരം മിഴിതുടച്ചീടുവാൻ
ഇരുകരങ്ങളിൽ ശക്തി നല്കീടണേ
എവിടെയാകിലുമസത്യത്തിൽ നിന്നെ
പുതിയവാനിതിലുയർന്നു പറക്കുവാൻ
തരിക ത്രാണിയെനിക്കു ജഗദീശ്വരാ

ദീപക് ജി നായർ

മരമൊന്നു നട്ടു ഞാൻ മണ്ണിലല്ല, മനം
മരവിച്ചിടാ മുഖപ്പുസ്തകത്തിൽ
തടമൊന്നെടുത്തതിൻ ചോട്ടിലല്ല, ജനം
നിറയുന്ന കവലയിൽ കാഴ്ചയാക്കി
വളരുന്നതിലയല്ല,  കാണ്ഡമല്ല, വനം
കരിയുന്നൊരഗ്നി തൻ നാവതല്ലോ
പൂത്തതും കായ്ച്ചതും കനികളല്ല, ധനം
പൂത്തിരിക്കും പണപ്പെട്ടി മാത്രം
പെയ്യാതൊഴിഞ്ഞ പേമാരിയല്ല, കനൽ
പെയ്യുന്നൊരീക്കൊടും വേനൽ മാത്രം.
തണ്ണീരു വററിയതല്ല തെല്ലും, തണൽ
തല്ലിക്കെടുത്തി മഴ ചുട്ടു തിന്നോൻ,
മരമൊന്നു നട്ടു നനച്ചെടുക്കാം, മണ്ണിൽ
വരമൊന്നിതെന്നു കുറിച്ചു വയ്ക്കാം.

ദീപക് ജി നായർ

തണലുതേടുന്ന സഞ്ചാരിയല്ലവൾ
തണൽ വിരിക്കും തരുപ്പച്ചയോർക്കുക
വെറുതെയല്ല പറഞ്ഞതീ വാക്കുകൾ
വെയിലിൽ വേവിച്ചെടുത്തതാണിന്നലെ
വരിയിലർത്ഥം തിരഞ്ഞു തളരാതെ നീ
വഴിയിലോർമ്മകൾ ചേർത്തു നിർത്തീടുക
ഇരുളിലെന്നും നിലാവായ് നിനക്കുമേൽ
വഴിതെളിയ്ക്കുന്നൊരമ്പിളിച്ചേലവൾ!!

ദീപക് ജി നായർ

Sunday, August 20, 2017

ചേർത്തു വയ്ക്കുന്നു ഞാൻ നിന്നെയെന്നോർമ്മ തൻ
നേർത്ത വെൺതാളിലൊരു കണ്ണുനീ൪ത്തുള്ളിയായ്
ഓർക്കുവാനാവാതിരിക്കില്ലൊരിയ്ക്കലും
പേർത്തുപേർത്തെന്നിൽ തിളയ്ക്കുന്ന നിൻമുഖം
കാത്തിരിയ്ക്കാനൊട്ടു കാത്തുനില്ക്കാതെയെൻ...
കൂട്ടുവിട്ടെങ്ങു പറന്നു നീ പൈങ്കിളീ
കാട്ടുതീയായ് വന്നെരിച്ചുപോയ് സർവ്വവും
പാട്ടും നിലച്ചാട്ടമൊക്കെയും തീർന്നുപോയ്
കാറ്റിൽപ്പൊതിഞ്ഞു നില്ക്കുന്നിതെൻ ചിന്തകൾ
ചാറ്റലായ് പെയ്യുന്നതോർമ്മ തൻ ചിന്തുകൾ

ദീപക് ജി നായർ