Tuesday, October 8, 2019

കനവിൻ നിറമിറ്റടർത്തി മുന്നിൽ,
അണയും തിരി, നാളമൊന്നുയർത്താം.
ചിറകറ്റു ചിതയ്ക്കു കാവൽ നില്ക്കും,
പരനുള്ളിലിടം കൊടുക്കാം.
മിഴിനീരു വിതച്ചു പോയ മഴയിൽ,
ഇഴപാകിയെടുത്ത സൗഹൃദങ്ങൾ!
ഇനിയൊട്ടുമടർന്നിടാതെ നെഞ്ചിൽ
കിനിയും കുളിരായ് നിറയ്ക്കാം.

ദീപക് ജി നായർ

ചാറി വീഴും മഴത്തുള്ളി പോലെന്‍റെ
നേരിലേക്കന്നു പെയ്തിറങ്ങീ, നിറം
മാഞ്ഞ ജീവിതത്താളുകൾക്കുള്ളിൽ നീ
നൂറു വർണ്ണചിത്രങ്ങൾ, വരച്ച നാൾ.
ഇരുളിലാകെപ്പകച്ചു നില്ക്കേ, നിലാ-
വൊളികണക്കെപ്പരന്നെന്റെ നെഞ്ചിലെ
തിരിതെളിച്ചുള്ളിലായിരം മൺചെരാ-
തിരുളകറ്റി , ചിരിച്ചു നീ നിന്ന നാൾ.
ചുട്ടുപൊള്ളും വെയിൽത്തീ കുടിച്ചുയിർ
വിട്ടകന്നിടാനായുന്ന നേരമെൻ
ചുറ്റിലും ചാരുഹാസക്കുളിർ ചൊരി-
ഞ്ഞുറ്റ തോഴിയായ് ചാരെ നീ വന്ന നാൾ.
നാളതോരോന്നുമോരോ ത്രിസന്ധ്യയിൽ
നാമമോതിക്കൊഴിഞ്ഞിരുൾപ്പാതയിൽ,
നാളെ വീണ്ടും വരാമെന്ന വാക്കുതന്നോ-
ടിയോടി മറഞ്ഞങ്ങു പോകവേ,
കാത്തു നില്ക്കുന്നു വീണ്ടും വിദൂരമാം
പൂത്ത പുലരി തൻ പൂമണം തേടി ഞാൻ.

ദീപക് ജി നായർ