Saturday, November 22, 2014

പിടിതരാതെ വെട്ടിപ്പറക്കുന്ന തുമ്പികള്‍ക്കു പിന്നാലെയെന്ന പോലെ, ഓര്‍മ്മകളെ എത്തിപ്പിടിക്കാനുള്ള ആയാസങ്ങള്‍ക്കിടയിലാണ് ഞാനും മറവിയെന്ന മഹാമാറാലയെ ശപിച്ചു പോയത്...

എത്ര തട്ടിക്കുടഞ്ഞിട്ടും ചിന്തയിലേക്ക് വേരാഴ്ത്തി തലയുയര്‍ത്തി നില്ക്കുമ്പോള്‍ ഇനിയെന്തു ശാപമോക്ഷത്താല്‍ ഈ ഓര്‍മ്മകളെ ഞാന്‍ എരിച്ചടക്കും......  

ദീപക് ജി നായര്‍
ഒരു ചെറുനോവിനാലന്നെന്റെ ഹൃദയമാം
ശിലയില്‍ നീ വെറുതേ കുറിച്ചിട്ടൊരോര്‍മ്മകള്‍
തിരയടങ്ങാതാര്‍ത്തലച്ചടിക്കുന്നെന്റെ
സിരകളില്‍ ലഹരി പടര്‍ന്നൊരീ സന്ധ്യയില്‍

നിറയൗവ്വനത്തിന്റ മധുരം തുളുമ്പുന്ന
നറുമലരായ്, നിലാവൊഴുകുന്ന രാത്രികള്‍.
കനവിന്‍ മണല്‍ക്കോട്ടകെട്ടി എന്‍ മനസ്സിന്റെ
പുകയുന്ന ചൂളയില്‍ ചുട്ടുറപ്പിച്ച നാള്‍.

ഇരുളിന്റെ മറവില്‍ നിന്നിരതേടി,
കരയിലേയ്ക്കലിയുവാനണയുന്ന
തിരപോലെ വന്നതും,
എരിയുന്ന വേനലില്‍ പൊഴിയുന്ന മഴപോലെ
ഉരുകുന്ന നെഞ്ചിന്‍ തുടിപ്പായതും,
തിരികെയെന്നണയുമെന്നറിയാതെ
വിടപറഞ്ഞകലുന്ന തിരപോലകന്നതും,
ഓര്‍മ്മതന്‍ തിരയായ് അലച്ചാര്‍ത്തടിക്കുന്നു,
സിരകളില്‍ ലഹരിപടര്‍ന്നൊരീ സന്ധ്യയില്‍, പിന്നെയും.

ദീപക് ജി നായര്‍
ഒരുചിറകൊടിഞ്ഞൊരെന്‍ പൈങ്കിളീ
നിനവിന്റെ ചിറകടിച്ചാകാശമാകെപ്പറക്കുക!
കനിവിനായ് ചുറ്റിലും തിരയാതിരുട്ടിന്റെ
നടയിലൊരു നിലവിളക്കായ് നീ വിളങ്ങുക!
തെളിയുമൊരു പുലരിയതിലുയരുമൊരു ഗീതം അണയുമതിനുറവിനെത്തേടിയീലോകം.

ദീപക് ജി നായര്‍
ഇല്ലെന്നുകണ്ടിടുകിലുള്ളം
തകര്‍ന്നു പലവല്ലായ്മയോടധമ-
കര്‍മ്മങ്ങളെപ്പരമധര്‍മ്മംകണക്കു
കൈക്കൊള്ളാതെയുള്ളതില്‍,
നിന്നും പകുത്തപരനേകി-
ക്കിടയ്ക്കുമൊരു സന്തോഷമാ-
ണുലകിലേറ്റംനിരാമയം.

ദീപക് ജി നായര്‍
ഹേ, മനുഷ്യാ! അറിയുന്നുവോ നിന്റെ 
അധരങ്ങള്‍ തന്നില്‍ നിന്നുതിരുന്ന വാക്കാം 
വിഷത്തിന്റെ വീര്യം. 
അധികാരിയല്ല നീ, അഹമെന്ന ഭാവങ്ങളു-
റയുന്നൊരുടലിന്നുമുടമയല്ലെന്നതും, 
അടിമയല്ലാരുമീയുലകത്തിലേകാന്ത
പഥികരായുഴറുന്നൊരാത്മാക്കള്‍ നമ്മള്‍. 
ഒന്നാകുമുറവില്‍ നിന്നൊഴുകിപ്പിരിഞ്ഞൊടു-
വിലൊന്നായ സാഗരത്തിരയായിടേണ്ടോര്‍. ഒന്നിനോടൊന്നുചേര്‍ന്നൊന്നായിടാം, 
നന്മ പുല്കുവാനൊന്നായ് കരം കോര്‍ത്തിടാം. 

ദീപക് ജി നായര്‍

Saturday, November 8, 2014

അലസത

    അലസത 

    ഇന്നുചെയ്യേണ്ടതൊക്കെപ്പൊതിഞ്ഞതില്‍
    ഭാവിയെന്നെഴുതിയൊട്ടിച്ചു നാളെതന്‍
    കോര്‍ട്ടിലിട്ടൊന്നുറങ്ങാന്‍ കിടന്നു ഞാന്‍
    വര്‍ത്തമാനത്തിനലസമൈതാനിയില്‍

    ദീപക് ജി നായര്‍

വെളുത്ത കാട്

    വെളുത്ത കാട് 

    കറുത്തബോര്‍ഡിലൊരു
    വെളുത്തചോക്കിനാല്‍
    വരച്ചു വാദ്ധ്യാരൊരു കറുത്ത കാട്.
    കറുത്ത കുട്ടികള്‍ വെളുക്കെ നന്നായ്
    ചിരിച്ചു മുന്നിലൊരു വെളുത്ത കാട്
     വെളുത്തനാടൊന്നു തൊടുത്തൊരമ്പാല്‍...
    കറുപ്പുമൂടിയ വെളുത്ത നെഞ്ചില്‍ നിന്നു-
    തിര്‍ന്ന രക്തത്തിനു നിറം ചുവപ്പ്
    വിശന്നു കേഴുന്നൊരു കുഞ്ഞുതന്റെ
    കറുത്ത കണ്ണില്‍നിന്നൊലിച്ച കണ്ണീര്‍
    രുചിച്ചു നോക്കിയതിന്നുമുപ്പ്
    വരണ്ട ചൂണ്ടാണിവിരല്‍നഖത്തില്‍ വെളുത്തചിരിമഴയ്ക്കൊടുവിലെന്നോ
    പുരണ്ട മഷിയതിന്‍ നിറം കറുപ്പ്
    ഉറച്ചകാലൂന്നി നിരന്നു നില്ക്കും, 
    തുടിക്കുമാവേശമോടുയര്‍ന്ന കൈകള്‍ 
    കറുത്തകല്ലുരച്ചുയര്‍ന്നൊരഗ്നി
    കെടാതെ നെഞ്ചിലായ് തെളിച്ചുനിര്‍ത്തൂ

    ദീപക് ജി നായര്‍

ഓര്‍മ്മ

    ഓര്‍മ്മ

    നേര്‍ത്തു നേര്‍ത്തു വന്നാര്‍ത്തിരമ്പുമൊരു
    തേങ്ങലാണെനിക്കോര്‍മ്മകള്‍
    നീറ്റലില്‍ കുളിര്‍ ചേര്‍ത്തുവയ്ക്കുന്ന
    ചാറ്റലാണെനിക്കോര്‍മ്മകള്‍!...
    പെയ്തിറങ്ങുന്ന മാരിപോല്‍ രൗദ്ര-
    ഭാവമേറുന്ന മിന്നല്‍ പോല്‍
    സാന്ത്വനത്തിന്‍ തലോടലായമ്മ
    ശാന്തമായ് പെയ്ത രാത്രികള്‍. 
    ഒട്ടുതോര്‍ന്നുച്ചവെയിലുപോല-
    ച്ഛനെത്തിനോക്കുന്നു പിന്നെയും.
    അമ്മതന്‍ കണ്ണുനീര്‍തുടച്ചെന്റെ,
    നെറുകയില്‍ വെയില്‍ച്ചുംബനം.
    കാട്ടുകല്ലിലിരുന്ന സന്ധ്യയി-
    ലേട്ടനായ് വന്ന കാറ്റിലെന്‍
    കൂട്ടകന്ന കനലാറിയോര്‍മ്മകള്‍,
    കൂട്ടമായ് പെയ്തിറങ്ങവേ,
    കാത്തുവച്ചൊരെന്‍ നൊമ്പരങ്ങളാം
    ഉപ്പുറഞ്ഞ തൂവാലഞാന്‍
    ചേര്‍ത്തുവയ്ക്കുന്നു നെഞ്ചിലായ്
    കുളിര്‍ മാഞ്ഞൊരീ വൃദ്ധസന്ധ്യയില്‍.


    ദീപക് ജി നായര്‍

നിൽപ്പുസമരം

    നിൽപ്പുസമരം 

    പോരിനല്ലപലജീവിതത്തിലൊരു
    നേരുതേടി നിരന്നവര്‍
    കാരിരുമ്പുതറച്ചുമണ്ണിലിരു-
    കാലുനാട്ടി‍നിലകൊള്ളവേ, 
    നാണമോടെ തല താഴ്ന്നിടേണമിള-
    യേകയമ്മയെന്നറിയണം 
    കാണിയാകുവാതായിടേണമൊരു ...
    കണ്ണിയായ് സമരശ്രേണിയില്‍.

    ദീപക് ജി നായര്‍