Friday, September 26, 2014

കലാലയം

കലാലയം

മൂന്നു സംവത്സരം പിന്നിടുമ്പോള്‍
മുന്നില്‍ മൂകമാം ഓര്‍മ്മകള്‍ വിരുന്നിനെത്തും 
നല്ല വാക്കോതി പിരിഞ്ഞിടാം നാളെകള്‍ 
നന്മകള്‍ നല്‍കാന്‍ അനുഗ്രഹിക്കാം 
കണ്ണുകള്‍ പെയ്യുന്നു , കരളു കരിയുന്നു 
എന്നേയ്ക്കുമായ് വിട ചൊല്ലിടട്ടെ !!

ദീപക് ജി നായര്‍ 

ചിരി

ചിരി

ബൗദ്ധികമായ കൂട്ടിക്കിഴിക്കലുകളുടെ,
യാന്ത്രികമായ പര്യവസാനമാവാതെ
ഹൃദയത്തില്‍ നിന്നും നൈമിഷികമായ്
വിടരുന്ന സൗഗന്ധികപൂക്കളാകണം ചിരി

മനസ്സു തുറന്നു ചിരിക്കുവാന്‍ കഴിയട്ടെ!!

ദീപക് ജി നായര്‍

മംഗള്‍യാന്‍

മംഗള്‍യാന്‍ 

മംഗളമായൊരു മാനസയാത്ര
മംഗള്‍യാനിന്‍ മംഗളയാത്ര
ഭാരതമണ്ണിന്‍ മാനം മാനവ-
രാശിയ്ക്കെന്നും അഭിമാനം

ദീപക് ജി നായര്‍

ഒന്നാമന്‍


ഒന്നാമന്‍ 

നീ തന്നെയായിരുന്നു എന്നും ഒന്നാമന്‍...
നാരായണന്‍ കുട്ടി മാഷിന്റെ വിസില്‍ കേട്ടതും പടക്കുതിരകണക്കേ നീ കുതിച്ചപ്പോള്‍,
ഞാന്‍ എണ്ണാന്‍ തുടങ്ങി..
അന്നും പതിനഞ്ചെത്തും മുന്‍പേ നീ ഒന്നാമനായി ലക്ഷ്യം കണ്ടുകഴിഞ്ഞിരുന്നു...
പിന്നീട് പലവട്ടം എന്റെ ചങ്ങാതീ നീ ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്...

എന്നാല്‍ ഇതല്പം കടുപ്പമായിപ്പോയി...
കഴിഞ്ഞ രണ്ടു ദിവസമായി ഈ പുഴക്കരയില്‍ നീ അഴിച്ചു വച്ച വസ്ത്രങ്ങളുമായിരുന്ന്
ഞാന്‍ എണ്ണാന്‍ തുടങ്ങിയിട്ട്..നിന്റെ കൂടെ നീന്തല്‍ മത്സരത്തിനിറങ്ങിയ എല്ലാവരും
തോറ്റു തുന്നം പാടി തിരികെയെത്തി...ഇവിടെയും എന്റെ ചങ്ങാതീ, നീ തന്നെ ജയിച്ചിരിക്കുന്നു...
നീ ജയിച്ചു വരുന്നതു കാണാന്‍ ഒത്തിരി ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്....
എഴുപത്തിരണ്ടു മണിക്കുറിന്റെ റെക്കോര്‍ഡ് നിനക്കു തന്നെ..
തെറ്റാതെ ഞാന്‍ എണ്ണിക്കൊണ്ടേയിരിക്കാം,
ഈ മൂന്നാംപക്കത്തില്‍ നീ ജയിച്ചു വരുന്നതും കാത്ത്...


ദീപക് ജി നായര്‍

സൗഹൃദം


സൗഹൃദം

മനസ്സുകള്‍ കോര്‍ത്തെടുത്ത
സൗഹൃദത്തിന്റെ സ്നേഹനൂലിഴകള്‍...
ഒരിഴയിളക്കത്തില്‍,
ഒരിമയനക്കത്തില്‍
ഓടിയടുക്കുന്ന ഒരേ ആത്മാവിന്റെ
അവതാരരൂപികള്‍..

നീറ്റലുകളെ ആറ്റിയകറ്റുന്ന,
ചാറ്റല്‍മഴപോലെ മനസ്സിലേക്ക് പെയ്തിറങ്ങുന്ന,
പറയാതെ അറിയുന്ന എന്റെ ചങ്ങാതിക്കൂട്ടങ്ങള്‍...

 ദീപക് ജി നായര്‍

ചങ്ങാതി

ചങ്ങാതി

ഇനിയും വേണ്ടി വരില്ലെന്നു കരുതി
ഞാനുടച്ചു കളഞ്ഞ ഈ കണ്ണാടിച്ചില്ലുകള്‍ കൂട്ടി ഒട്ടിക്കട്ടെ...
എത്ര ചേര്‍ത്തു വച്ചിട്ടും മുഖം മാത്രം കാണുവാനാകുന്നില്ല...
അത്രയ്ക്ക് പൊടിഞ്ഞു പോയിരിക്കുന്നു...!!

ദീപക് ജി നായര്‍

ഉറുമ്പുകൂട്ടങ്ങള്‍

ഉറുമ്പുകൂട്ടങ്ങള്‍

ഉറുമ്പിന്‍കൂട്ടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്
ഒരു മനുഷ്യന്‍ നയിച്ചവഴികളില്‍ വരിവരിയായ് പിന്‍തുടര്‍ന്നു
വിജയക്കൊടി നാട്ടിയ പച്ചമനുഷ്യരെ...

നിശ്ചയദാര്‍ഢ്യത്തിന്റെ നിശ്ശബ്ദസമരത്തെ...
അടച്ചുപൂട്ടപ്പെട്ട വാതിലുകളോ,
പടുത്തുയര്‍ത്തിയ വലിയ മതിലുകളോ
അവറ്റകള്‍ക്കു മുന്നില്‍ നിസ്സാരം..

സ്വാതന്ത്ര്യമധുരം രുചിക്കും വരെ തളരാത്ത യാത്ര...

ഇന്ന് ഉറുമ്പുകൂട്ടങ്ങളും പല വഴി സഞ്ചാരം നടത്തുന്നു...
ഒരേ വീടിന്റെ ഓരോ മുറിയില്‍ പോലും കാണാം പലതരം ഉറുമ്പു കൂട്ടങ്ങള്‍...
പല വരികള്‍ തീര്‍ത്ത്...
ആ പഴയ ഉറുമ്പിന്‍കൂട്ടത്തിന്റെ
ഓര്‍മ്മകള്‍ പോലും തിന്നു തീര്‍ക്കുന്ന
ആധുനികതയിലെ ശവംതീനിയുറുമ്പുകള്‍....

ദീപക് ജി നായര്‍..

ചിരി നാടകം

ചിരി നാടകം

കണ്ടാല്‍ ചിരിക്കുന്ന യന്ത്രം മനുഷ്യന്റെ
മുന്നില്‍ ഘടിപ്പിച്ചതെന്തിന്നുവേണ്ടി നീ?
പിന്നില്‍ക്കൊടും പക, പുകയുംചതിച്ചിത
മുന്നില്‍ത്തിരശ്ശീലപോലെനിന്‍ പുഞ്ചിരി
കണ്ണില്‍ക്കനല്‍വെട്ടമുള്ളില്‍ വിഷപ്പുക
ചുണ്ടില്‍ നീയൊട്ടിച്ചുചേര്‍ത്തൊരീപുഞ്ചിരി
മണ്ണില്‍ച്ചവിട്ടിയാണോര്‍ക്കുകനിന്‍ പാദ
മെന്നുംചരിക്കുന്നതെന്നതും മാനവാ
മണ്ണോടുചേരുകില്‍ മണ്ണിരയ്ക്കൊപ്പമായ്
മണ്ണില്‍ശ്ശയിക്കേണ്ടതാണതുമോര്‍ക്കുക
സത്രമാണീലോകമേവരും യാത്രികര്‍
മാത്രകള്‍ മാത്രമന്തേവാസിയാകുവോര്‍
നാളെകള്‍ക്കായി നാം കാത്തിരിക്കാതിന്നു
നാടകജീവിതമാടുകീവേദിയില്‍...


ദീപക് ജി നായര്‍.

ഇരുകാലികള്‍

ഇരുകാലികള്‍

വഴിയരികില്‍ ആരേയും കൂസാതെ ഇരിക്കുന്നുണ്ട്
ഇനിയും മനുഷ്യരെന്ന് സ്വയം ബോദ്ധ്യപ്പെടാത്ത കുറേ നാട്ടുജീവികള്‍..
ഇടയ്ക്കിടെ കയ്യിലും കാലിലും നോക്കി ചുറ്റുമുള്ള
മനുഷ്യരുമായുള്ള സമാനതകളില്‍ സന്തോഷം കണ്ടെത്തുന്നവര്‍...

അവരുംമനുഷ്യരൂപികളെന്നുറപ്പിയ്ക്കുന്നു
രാത്രിയില്‍ ടാര്‍വീപ്പമറവില്‍ അഴകളവെടുക്കുന്ന
വിയര്‍ത്തു നാറുന്ന നിഴലനക്കങ്ങള്‍...

അടുത്ത ജന്മത്തിലെങ്കിലും 'മനുഷ്യനായ്' പിറക്കാന്‍ കൊതിയ്കുന്ന
ഇരുകാലിജീവികള്‍...

ദീപക് ജി നായര്‍

ഗുരുസ്മരണ

ഗുരുസ്മരണ 

തറയില്‍ നിരത്തിയമണലിലെന്‍ ചൂണ്ടാണി
വിരല്‍പിടിച്ചാദ്യമായെഴുതാന്‍പഠിപ്പിച്ച
ഗുരുരൂപവിഗ്രഹമകതാരിലായിരം
നിറദീപനാളത്തിനൊളിതൂകിയെന്നുമേ
അണയാതെ കാക്കുവാനരുളേണമേ കൃപ-
യവസാനകാലം വരേയ്ക്കും മനസ്സിതില്‍..

ദീപക് ജി നായര്‍

നോവ്‌

നോവ്‌ 

നോവുപെറ്റുവളര്‍ത്തിയകുഞ്ഞെനി-
ക്കാരുനല്കുവാനാണിനി നൊമ്പരം
ചാവുകടലുപ്പുറഞ്ഞൊരീക്കവിളിലി-
ന്നാവുകില്ല നിന്‍ ചുംബനച്ചോപ്പിന്റെ,
ചൂരുവേറിട്ടെടുക്കുവാന്‍ കാമിനീ..
നേരുചൊല്ലുകില്‍ നീറുമെന്‍ ഹൃത്തതില്‍
വേരുറച്ച നിന്‍ രൂപഭാവങ്ങളെ,
കാലചക്രക്കരങ്ങളാല്‍ വേരറുത്തഴലു
മറവിയില്‍ മറവുചെയ്യട്ടെ ഞാന്‍..!!

 ദീപക് ജി നായര്‍

മൃത്യു


മൃത്യു 

മൃത്യുവെന്നൊന്നിനെ കാത്തുകാത്തീജന്മ-
മത്രയും കര്‍മ്മങ്ങളൊന്നുമേ ചെയ്യാതെ
എത്തിടും ജീവപ്പകര്‍ച്ചതന്‍ ദുര്‍ദ്ദിന-
മൊട്ടുമേ കാക്കാതെ കൊത്തിപ്പറന്നുപോം
ചട്ടങ്ങളൊന്നുമേ തെറ്റാതൊരിക്കല്‍ നാം
ചട്ടക്കൂടായിപ്പതിച്ചിടും മണ്ണിതില്‍
അല്പകാലം കൊണ്ടനവധി നന്മതന്‍
ശില്പിയായ്ത്തീരാനനുഗ്രഹാശംസകള്‍!!

 ദീപക് ജി നായര്‍

അനാഥര്‍

അനാഥര്‍ 

പെയ്തൊഴിഞ്ഞ വാനിലെവിടെയോ
പെയ്തിറങ്ങാന്‍ കൊതിച്ച് ഒരു
അനാഥമേഘക്കീറ്...

ചുറ്റും പെയ്ത മഴത്തുള്ളികളിലൊന്നിനെ
കൊതിച്ചൊരു തുണ്ട് മണ്ണ്....

 ദീപക് ജി നായര്‍.

എന്റെ ചിക്കു

എന്റെ ചിക്കു

ഇപ്പൊഴും കിലുങ്ങുന്നുണ്ടോമനേ നിന്‍കാല്‍വള
മുത്തതെന്‍മനസ്സില്‍ നീയിട്ടേച്ചു പോയെങ്കിലും
മൊട്ടുകള്‍ വിടരാത്ത മോണകള്‍ കാട്ടിച്ചിരിച്ചി-
പ്പൊഴുംകുഞ്ഞേ നീയെന്‍ ഹൃത്തതില്‍കളിക്കുന്നു
ഒട്ടുനാളായില്ലഗ്നിസൂര്യനായുദിച്ചിട്ടിന്നസ്ത-
മിച്ചേതോകടല്‍ത്തിരയായ്അലിഞ്ഞേപോയ്
കണ്ണുകള്‍ തുറന്നേ കാത്തിരിപ്പൂ വിണ്ണില്‍
മിന്നും പൊന്നൊളിത്താരം പോലെന്‍
മുന്നില്‍ നീ തെളിഞ്ഞെങ്കില്‍...

ദീപക് ജി നായര്‍

ഓര്‍മ്മയിലെ ഓണം


    ഓര്‍മ്മയിലെ ഓണം 

    ഓണമിങ്ങെത്തി തിരുവോണമെഫ്ബിയില്‍
    പോസ്റ്റുകള്‍ പൂക്കള സമങ്ങളായ് നിറയുന്നു.
    പൂക്കുടയേന്തിയെന്‍ കൂട്ടുകാരൊത്തു ചേര്‍ന്നാ-
    ര്‍പ്പു വിളിച്ചു നടന്നതു പോലവേ
    ലൈക്കും കമന്റും നിറയ്ക്കുവാന്‍ കുട്ടികള്‍...
    കൂട്ടമായ്‌ സ്മാര്‍ട്ട്‌ ഫോണുമേന്തിയിരിക്കുന്നു
    ഓണം കലണ്ടറില്‍ ചോപ്പായ് ചിരിക്കുന്നോ-
    രക്കങ്ങളില്‍ ഒന്നു മാത്രമായ് മാറിയോ?
    വേണം നമുക്കു പൊന്നോണംമനസ്സിലെ
    ക്കോണില്‍മണക്കുന്നൊരോര്‍മ്മയായെങ്കിലും ..

    ദീപക് ജി നായര്‍

ഉണ്ണിക്കുട്ടന്റെ ഓണം

    ഉണ്ണിക്കുട്ടന്റെ ഓണം 


    മുറ്റം മെഴുകണ്ടേ ഉണ്ണിക്കുട്ടാ
    പച്ചപ്പുല്ലില്ലെന്റെ കുഞ്ഞേട്ടായി
    കാടികൊടുത്തൊന്നുനോക്കുകുട്ടാ
    കാലി തൊഴുത്തിലിന്നില്ലയേട്ടാ
    തുമ്പപ്പൂ കൊണ്ടുവാ ഉണ്ണിക്കുട്ടാ ...
    തുമ്പ ചിരിച്ചതില്ലെന്റെയേട്ടാ
    മണ്ണുകുഴച്ചു മാവേലി തീര്‍ക്കാം
    മണ്ടത്തരം വിളമ്പാതെയേട്ടാ
    മണ്ണ് നാം വിറ്റതറിഞ്ഞതല്ലേ
    മുന്നിലീ കോണ്‍ക്രീറ്റടുക്കു മാത്രം
    എന്തിനിച്ചെയുമെന്നുണ്ണിക്കുട്ടാ
    ചന്തയില്‍ പോയ് വരാമിന്നു തന്നെ
    തേങ്ങിയിരിക്കുവാന്‍ നേരമില്ലാ
    വാങ്ങിടാമോണം വിലക്കിഴിവില്‍  

    ദീപക് ജി നായര്‍