Tuesday, February 17, 2015


ഉലയിലിരുമ്പുപോലെന്നും
ഉരുകിയൊലിച്ചവന്‍  
അരവയറന്നത്തിനായ്, ഉലകില്‍
ഉഴറിയൊടുങ്ങിയോന്‍
പണമതിലന്ധനായവന്‍ തന്‍
പകയിലെരിഞ്ഞു തീര്‍ന്നവന്‍
ശൂലിയെന്നു നിനച്ചേ, സ്വയം
ശൂലമെടുത്തൊരാൾ തൻ  മുന്നില്‍
ഭക്തിയോടല്ലാതെ  , ഭയ
ചിത്തനായ് ഇരന്നവന്‍
കാവലായ് കവാടത്തില്‍
കാലരൂപത്തോടേറ്റം
ഭീതിയോടായുസ്സിന്നായ്
കേണപേക്ഷിച്ചിട്ടുണ്ടാം.
പാതകപ്പാപത്തിന്റെ
തോതളന്നീടാൻ പണം
തോരണം തൂക്കും  നീച
വർഗ്ഗമേ അറിഞ്ഞാലും
അടിമയല്ലാരും ഭൂവിൽ
തുടലിട്ടു തളച്ചീടാൻ 
ഉടവാളുകൊണ്ടാലേതോ-
രുടലും പിളർന്നേ പോകും.

ദീപക് ജി നായർ 























 

Monday, February 16, 2015

മതഭ്രാന്ത്
 
വിടരും മുന്‍പേ നൂലില്‍ കോര്‍ത്തെടുക്കപ്പെട്ട പൂവുകള്‍..
 
ഇതളുകള്‍ കൊഴിഞ്ഞ്, ഉടലുകീറും വരെ തളയ്ക്കപ്പെട്ട ശാപജന്മങ്ങള്‍..
 
വിടരും മുന്‍പേ കൊഴിഞ്ഞ കുറേ തെരുവുപൂക്കളും..
 
നാരുകളില്‍ കുരുങ്ങാത്ത ഭാഗ്യജന്മങ്ങള്‍...

പാതികോര്‍ത്ത മാലയുമായി പരക്കം പായുന്ന കുരുടന്മാര്‍...

ദീപക് ജി നായര്‍
അവന്‍ വളരുകയാണ്...

ചുറ്റും കാണുന്നതെല്ലാം അവനിപ്പോള്‍ സ്വയം ചെയ്യുന്നുണ്ട്, മിടുക്കന്‍.
രാവിലെ കുളിച്ച് നെറ്റിയില്‍ ചന്ദനം തൊട്ട്, മെഴുകുതിരിയ്ക്കു മുന്നില്‍ മുട്ടുകുത്തിയിരുന്ന്, തല മുന്നോട്ടാഞ്ഞ്...
മിടുക്കന്‍!!
...
ദീപക് ജി നായര്‍
തൊണ്ടയില്‍ നീരിറ്റിച്ചില്ലെങ്കിലെന്താ,
ആണ്ടോടാണ്ട്, കിണ്ടിയില്‍ നീരിറ്റിക്കണം..

ദീപക് ജി നായര്‍
നിന്നിലേക്കു മാത്രം മനസ്സിനെ കൂര്‍പ്പിച്ചു വയ്ക്കുമ്പോളെല്ലാം,
നിനക്കു പിന്നില്‍ ഞാനൊളിപ്പിച്ചു നിര്‍ത്തിയ നിഴലുകളിലേയ്ക്ക്
അത് അറിയാതെ തെന്നിപ്പോകുന്നു...

ദീപക് ജി നായര്‍
ചുറ്റും ചീറിപ്പാഞ്ഞ കല്ലുകള്‍ക്കിടയില്‍
ഒരഭ്യാസിയെപ്പോലെ ചിരിച്ചു നില്ക്കുന്നൊരു പുളിമരം..
പുളികിട്ടാത്ത അമര്‍ഷം തീര്‍ക്കുവാന്‍
അതിന്റെ കൈത്തണ്ടയിലൊരൂഞ്ഞാലു കെട്ടിയാടി ഞാനും..

ആടിത്തളരുമ്പോള്‍ ഒരു പുളി താഴേയ്ക്കിട്ടു തന്ന്
നാളെയും വരണമെന്നൊരു മൗനയാത്രാമൊഴി...
...
ഇപ്പൊഴും ഒരു പുളി എനിയ്ക്കായി മാറ്റിവച്ച്
കാത്തിരിക്കുന്നുണ്ടാവാം, വിലവാങ്ങി വിറ്റകന്നതറിയാതെ
എന്റെ മുത്തശ്ശിപ്പുളിമരം..

ദീപക് ജി നായര്‍
കാതില്‍ത്തറച്ച അസ്ത്രം കണ്ണിലൂടെ
ഊരിയെടുത്ത് തലയിണയിലേയ്ക്ക് ചേര്‍ത്തുവയ്ക്കുമ്പോഴും,
ആടിത്തളര്‍ന്നുറങ്ങും മുന്‍പേ ഒരു പകര്‍ന്നാട്ടത്തിനു കൂടി
ഊര്‍ജ്ജം ബാക്കി വയ്ക്കുമ്പോഴും,
ബന്ധങ്ങളെ മൗനത്തിന്റെ
കടിഞ്ഞാണിട്ടു കൂടെ നിര്‍ത്തുന്നുണ്ട് സ്ത്രീ..

ദീപക് ജി നാ‍യര്‍
തെറ്റ് തെറ്റെന്നുരച്ചു കൊണ്ടെപ്പൊഴും
ചുറ്റിലക്കം നിരത്തിപ്പൊതുജനം
ബന്ധുമിത്രാദിയത്രപോരാഞ്ഞ-
ച്ഛനമ്മസോദരീസോദരന്മാരിവര്‍
തെറ്റുചെയ്തിടാതാരുണ്ടുലകിതില്‍?
തൊട്ടറിഞ്ഞവരാണുനാമഗ്നിയെ!
കുറ്റമേറ്റു ഞാന്‍ മാപ്പിന്നിരന്നിടാം
കുറ്റമറ്റതാം മാര്‍ഗ്ഗം തെളിക്കുകില്‍.

ദീപക് ജി നായര്‍
നാടതിന്റെ ജനനായകന്നു മതി
നാരിഴയ്ക്കു ഗതി തെറ്റുകില്‍
നേരതിന്നു മറതീര്‍ത്തുരയ്ക്കു-
മിതുപോലസത്യമിതു സത്യമേ!

ദീപക് ജി നായര്‍
ആകാശത്തുനിന്ന് താഴേക്കിട്ട ഒരു വെള്ളിനൂലില്‍
ഊഞ്ഞാലുടന്നതിനിടെ അറിയാതെ വന്നു വീണതാകാം ഈ കൂട്ടില്‍...

അടുത്ത മഴയില്‍ അതേ വെള്ളിനൂലില്‍ ഒറ്റക്കയ്യാല്‍ ആടി വീണ്ടും തിരികെ പോകണം...

മേഘങ്ങള്‍ക്കിടയിലൂടെ നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞ്..

ഒരുമിച്ചൊരു തിരിച്ചുപോക്ക്, ഞാന്‍ സ്വപ്നം കാണുന്നുണ്ട്...

ദീപക് ജി നായര്‍
വരാനിരിക്കുന്ന പകലിനെക്കുറിച്ചുള്ള ആവലാതിയാല്‍ ,
ഒരു സൂര്യബിംബം കണക്കെ നാലുപാടും ചിന്തകളുടേയും ഭയത്തിന്റെയും രശ്മികള്‍ പായിച്ച് , സ്വയം കത്തിയെരിഞ്ഞ് , ഒടുവില്‍ എല്ലാം വെറുതെയായിരുന്നു എന്ന് തിരിച്ചറിയുന്ന സന്ധ്യയില്‍ ഇരുട്ടിന്റ പുതപ്പുമറയില്‍ ശാന്തമായൊരുറക്കം..

ദീപക് ജി നായര്‍
ഹേ വൃക്ഷമേ! വര്‍ഷങ്ങളായി,
ഇരുത്തം വന്ന പുരാവസ്തുഗവേഷകനെപ്പോലെ,
വെയിലിലും മഴയിലും, മണ്ണിന്നടിയില്‍ നീ തിരയുന്നതെന്താണ്..?

മനുഷ്യന്‍ മണ്ണില്‍ കുഴിച്ചുമൂടിയ പുരാതനഭാരതത്തിന്റെ
തലച്ചോറോ ? ഹൃദയമോ?

 ദീപക് ജി നായര്‍
നേര്‍ത്ത ഒരു ചില്ലിന്റെ ഇരുപുറവും രണ്ടു വ്യത്യസ്ത ലോകങ്ങള്‍...!!

രുചിഭേദങ്ങള്‍ക്കായി ദൂരങ്ങള്‍ താണ്ടുന്നവര്‍ ഒരുവശത്ത്...

പശിയൊടുങ്ങാത്ത കുടല്‍സര്‍പ്പങ്ങളുമായി
സ്വപ്നങ്ങളുടെ മകുടിയൂതി തളര്‍ന്നവര്‍ മറുവശത്തും...

ശരിക്കും നാനാത്വത്തില്‍ ഏകത്വത്തിന്റെ കാഹളം മുഴക്കുന്നൂ , വിശപ്പ്...

ദീപക്  ജി  നായര്‍
അഗ്നിസാക്ഷിയായ് വരിച്ചവനെ
അഗ്നിയിലേക്കെടുക്കുന്നു.
നെറ്റിയിലെ സൂര്യന്‍
ഉപ്പുകടലിലൊലിച്ചു പോകുന്നു.
ചിതയില്‍ നിന്നൊരു കൊള്ളി
നെഞ്ചിലേക്കെടുക്കുന്നു
ചിതറിയ സ്വപ്നങ്ങളെ
വിളക്കിച്ചേര്‍ക്കുന്നു..
ഇന്നലെകളെയെല്ലാം ആവാഹിച്ച്
മറവിയില്‍ ബന്ധിക്കുന്നു
നാളെയാം പട്ടം സ്വപ്ന
നൂലതില്‍ കൊരുക്കുന്നു..
നാടകമിതില്‍ വേഷഭാഷകള്‍ പുതുക്കുന്നു
കരിഞ്ഞ കൊമ്പില്‍ പൂക്കള്‍,
പിന്നെയും ചിരിക്കുന്നു
കൊഴിഞ്ഞ പൂവില്‍ മധു 
മധുരം നിറയ്ക്കുന്നു
ദീപക് ജി നായര്‍