Friday, November 22, 2013

വീണ്ടുമെൻ  പടിവാതിലിൽ എത്തി വിളിച്ചു നീ

"മകനേ,  അണഞ്ഞു ഞാൻ വിധി പോലെ പിന്നെയും".

വീണപൂവായി കൊഴിഞ്ഞൊരീ  മുറ്റത്ത്‌

വീണ്ടും വിഷാദമായ് നീ വന്നു നില്ക്കവേ

കണ്ണിൽ നിന്നും പൊഴിഞ്ഞഗ്നികണങ്ങളാൽ

കണ്ടു ഞാൻ, കരയാത്ത ശാന്തമാം നിന് മുഖം

കാവിയിൽ ചുറ്റി പൊതിഞ്ഞോരീ കാന്തിയെ

കാലങ്ങളേറെ കഴിഞ്ഞു കാണുമ്പോഴും

കഥകളുറങ്ങുമീ കടലാഴമുള്ള നിൻ

മിഴികളതിന്നും തുടിക്കുന്നുവോ വൃഥാ

താപസനായി ചമഞ്ഞു നീ ജീവിത

ഭാരങ്ങളിൽ നിന്നുമോടിയൊളിച്ചതും

നിറമുള്ള ജീവിതമൊരുദിനം കൊണ്ടു നീ

നിണമണിയിച്ചു, നിറം കെടുത്തിപ്പോകെ 

അറിയാത്ത വഴികളിൽ അമ്മ തൻ കൈപിടി

ച്ചലയവേ അകതാരിൽ ഏറെകൊതിച്ച നിൻ

അണമുറിയാത്തൊരു താതവാത്സല്യവും

പൊട്ടിയകന്നൊരാ ജീവിതമാല തൻ മുത്തുകൾ

വീണ്ടും പെറുക്കി, യെന്നമ്മ തൻ കണ്ണുനീർ

മുത്തുകൾ ചേർത്തു കൊരുത്തതും...

 പൊട്ടിച്ചിരിക്കുന്ന വഴികളിൽ, കാതുകൾ

പൊത്തിക്കടന്നു പോയെത്ര കാതങ്ങൾ ഞാൻ

അലകൾ ഒതുങ്ങിയിന്നാധികളകന്നുപോയ്

അകമേ നിറച്ചാർത്തിനീണം പരക്കവേ

 കാവിയഴിച്ചു നീ കപടമാം ആത്മീയ പാതയിൽ

വീണ്ടും തിരികേ  നടക്കയോ?

താതനാം താപസാ!

താമര ദളങ്ങൾ വിരിച്ചതാം പാതകൾ,

തേടി നരച്ച നിൻ ജീവിതസന്ധ്യയിൽ

വീണ്ടും വിളക്കു തെളിച്ചു നാം ആശ തൻ

ആലയം തന്നിലേക്കാനയിച്ചീടുന്നു..

 

Saturday, November 16, 2013

ഉറക്കം വെടിഞ്ഞു നീ വെളിച്ചം പരത്തുവാൻ

ഉദിക്കുന്നതും കാത്തു കാത്തു ഞാൻ നില്ക്കവേ

നിദ്ര വെടിഞ്ഞു  നിലാവ് പരത്തിയ

നിശാപതി മിഴിയടച്ചെങ്ങോ മറഞ്ഞു പോയ്‌ .

താതനായ് നീയെനിക്കമ്മ ഭൂവല്ലയോ

താപാനുതാപങ്ങളെല്ലാം മറന്നു ഞാൻ

മണ്ണാകുമമ്മ തൻ മാറിൽ കിടന്നു ഞാൻ

വിണ്ണിലെൻ താതനെ കണി കാണുവാൻ സദാ

കുഞ്ഞിളം രശ്മിയാൽ എന്നെ തലോടവേ

മഞ്ഞുകണം പോലെയുരുകുമെൻ മാനസം

വെയിലിന്നു ചൂട് പകർന്നു നീ ശാസനാ -

ശരമെന്നിലെയ്യവേ, ശരണമായ്‌ അമ്മ തൻ

കുളിരുചോരാത്ത, നീർച്ചാലിൽ കുളിച്ചു ഞാൻ.

ശാന്തമായ് നീ വരും സന്ധ്യയിൽ പിന്നെയും

ശോകം വെടിഞ്ഞു ഞാൻ തീരത്തു കാത്തിടാം.

ശോണിമയെന്തേ അകന്നതില്ലിപ്പൊഴും

ശോഭിതമായ കപോല തടങ്ങളിൽ.

വീണ്ടും തളർന്നു നീ അകലവേ, തീരത്ത് ,

അമ്മ തൻ ചാരെ ഉറങ്ങിടാം പിന്നെയും.
 

Friday, November 15, 2013

നിസ്സഹായത

നിസ്സഹായതേ! നീയും ചിരിക്കയോ ?

നിശ്ശബ്ദമീ‍ നൊമ്പരമാരറിഞ്ഞീടുവാന്‍

നിഗൂഡ്ഢമാം, മന്ദഹാസത്തിനപ്പുറം

നിരര്‍ത്ഥകമാകുമീ  സ്നേഹ വാത്സല്യവും

നിരാലംബരാണിവര്‍, ഇന്നിന്റെ അമ്മമാര്‍

നിസ്വാര്‍ത്ഥം, ഇന്നലെയെ ഊട്ടി വളര്‍ത്തിയോര്‍

നാളെ തന്‍ സ്വപ്നങ്ങള്‍ക്കായിരം നിറം നല്‍കാന്‍

നാളിതുവരേയ്ക്കും നിറസ്വപ്ങ്ങള്‍ കാണാത്തവര്‍

നികൃഷ്ട  ബാല്യവും, കൌമാര നിരാശകള്‍

നിസ്സംഗ‍  യൌവനം, നിറമറ്റ വാര്‍ധക്യവും,

നിനച്ചിടാതെ വന്നകലവേ, മുറപോലെ

നിസ്സഹായതേ! നീയും ചിരിക്കയോ ?

നിശ്ശബ്ദമീ‍ നൊമ്പരമാരറിഞ്ഞീടുവാന്‍

 

Sunday, November 3, 2013

ചുവന്ന ചിന്തകള്‍

ചുവന്ന ചിന്തകള്‍

നെഞ്ചിലെക്കൂടിന്നു  മുകളിലായിന്നലെ

ഇരുളില്‍ പതുങ്ങിയെറിഞ്ഞു നീ നല്‍കിയ

ചെമ്പരത്തിപ്പൂവിതള്‍തന്‍ ചുവപ്പും

കണ്‍കളില്‍ കനലുകളെരിച്ചു നീ കാത്തൊരാ

പക പുകയും ആല തന്‍ വറുതിച്ചുവപ്പും

പ്രിയസഖി എനിയ്ക്കായി മാത്രം വിരിയിച്ച

പനിനീരിലുറയുന്ന പ്രേമചുവപ്പും

 പ്രണയ പ്രതീകമായ് നെറ്റിയിലവള്‍ തൊട്ട  

മായുന്ന കുങ്കുമപ്പൊട്ടിന്‍ ചുവപ്പും

ചന്ദനമുട്ടികള്‍ ആര്‍ത്തി പൂണ്ടപ്പാടെ

ചുറ്റിപ്പിണയ്ക്കുന്നൊരഗ്നിച്ചുവപ്പും

കതിരിടും മുന്‍പേയെന്‍  കനവുകളത്രയും

കൊത്തിപ്പറന്നോരാ കഴുകന്റെ ചുണ്ടിലായ്

ഇനിയുമുണങ്ങാതെ നുണയവേ, ഇറ്റുന്ന

ചൂടു മാറാത്തൊരെന്‍ ചോരച്ചുവപ്പും

കരഞ്ഞു കൊണ്ടെത്തി, ഞാനൊരുപാട് കരയിച്ചു

പിരിയവേ‍, അമ്മതന്‍ മനസ്സിലെ നൊമ്പരം തുള്ളുന്ന,

കോമരക്കോലങ്ങള്‍  കെട്ടുന്ന പട്ടിന്‍ ചുവപ്പും

തെളിയാം,  ചുവപ്പായി ഇനിയുമാ വാനില്‍ ഞാന്‍

ചുവപ്പ് മാത്രം പൂക്കുമീ  മണ്ണിന്നു സാക്ഷിയായ്
 
ഓര്‍മ്മകള്‍   ഒഴുകിയകന്നു പോയ്,

ഓളങ്ങള്‍ പോലെ നീ എങ്ങോ മറഞ്ഞു പോയി

ഒരു മാത്ര മാത്രമായ് കുളിരേകി മാരുതന്‍

മലകള്‍ക്കുമപ്പുറമലിഞ്ഞു പോയി

മഴ കാത്ത വേഴാമ്പലാമെന്‍ മനസ്സിലെ

മലരുകളെല്ലാം കൊഴിഞ്ഞു പോയി

മീട്ടുവാന്‍ ഇനിയെത്ര പാട്ടുകള്‍ ബാക്കിയായ്

കൂട്ടിലെ കിളിയും പറന്നു പോയി

എന്നിലെ എന്നെ തിരഞ്ഞു ഞാനലയുന്നു

എത്തുക നിന്നിലേക്കായിരിക്കാം






 

Saturday, November 2, 2013

സ്വരമേഴുമമ്മയായ് കാതില്‍ പതിക്കവേ

മനതാരിലമ്മ തന്‍ സ്നേഹ രൂപം

സൂര്യതാപം മെല്ലെ ഉച്ചിയിലേല്ക്കവേ

താതനെന്‍ ചാരെ ചിരിച്ചു നില്ക്കും

താരകരൂപമായ്‌ വാനിലൂടലയവേ

താമരപ്പൂമുഖം കണ്ണു ചിമ്മും

താഴേക്കു പോരുകെന്നുണ്ണീ, നിനക്കൊരു

താരാട്ടുപാടുവാന്‍ കാത്തിരിപ്പൂ

മൂവരും മൂവഴി മൂളിപ്പറന്നു പോയ്‌

മോദമായ്, എങ്ങോ മറഞ്ഞിരിപ്പൂ

സ്വരമായി, സൂര്യനായ്, താരകരൂപമായ്‌

മരുവുക സതതമെന്‍ മനതാരു തന്നിലായ്