Saturday, November 16, 2013

ഉറക്കം വെടിഞ്ഞു നീ വെളിച്ചം പരത്തുവാൻ

ഉദിക്കുന്നതും കാത്തു കാത്തു ഞാൻ നില്ക്കവേ

നിദ്ര വെടിഞ്ഞു  നിലാവ് പരത്തിയ

നിശാപതി മിഴിയടച്ചെങ്ങോ മറഞ്ഞു പോയ്‌ .

താതനായ് നീയെനിക്കമ്മ ഭൂവല്ലയോ

താപാനുതാപങ്ങളെല്ലാം മറന്നു ഞാൻ

മണ്ണാകുമമ്മ തൻ മാറിൽ കിടന്നു ഞാൻ

വിണ്ണിലെൻ താതനെ കണി കാണുവാൻ സദാ

കുഞ്ഞിളം രശ്മിയാൽ എന്നെ തലോടവേ

മഞ്ഞുകണം പോലെയുരുകുമെൻ മാനസം

വെയിലിന്നു ചൂട് പകർന്നു നീ ശാസനാ -

ശരമെന്നിലെയ്യവേ, ശരണമായ്‌ അമ്മ തൻ

കുളിരുചോരാത്ത, നീർച്ചാലിൽ കുളിച്ചു ഞാൻ.

ശാന്തമായ് നീ വരും സന്ധ്യയിൽ പിന്നെയും

ശോകം വെടിഞ്ഞു ഞാൻ തീരത്തു കാത്തിടാം.

ശോണിമയെന്തേ അകന്നതില്ലിപ്പൊഴും

ശോഭിതമായ കപോല തടങ്ങളിൽ.

വീണ്ടും തളർന്നു നീ അകലവേ, തീരത്ത് ,

അമ്മ തൻ ചാരെ ഉറങ്ങിടാം പിന്നെയും.
 

No comments:

Post a Comment