Wednesday, July 31, 2013

നിദ്ര


മിഴിയടച്ചുകിടക്കയാണിന്നു നിന്‍
വരുവു കാത്തുഞാനീത്തഴപ്പായമേല്‍


മഴയോടുങ്ങാത്തൊരീക്കുളിര്‍രാവില്‍നിന്‍
മടിയിലെന്തേ കിടത്തിയില്ലിന്നു നീ
 

കെട്ടിയിട്ടുമുറുക്കിയെന്‍ചിന്തകളത്രയും
കെട്ടുപൊട്ടിച്ചുപായവേ
 

അത്രയേറെക്കൊതിക്കുന്നു നിന്നെ ഞാനി
ത്രപരിഭവമെന്തിനായെന്‍ സഖീ
 
നിന്നെയുംകാത്തുകാത്തീക്കിടപ്പറ
തന്നിലേകാന്തനായ്ഞാന്‍കിടക്കവേ


ശാരികേ വന്നു തെല്ലോന്നിരിക്ക നീ
ചാരെയെന്‍മടിത്തട്ടിലോരിത്തിരി


ചാറ്റല്‍ വീണു നനഞ്ഞോരാച്ചേലയും
ചേര്‍ത്തു വച്ചൊന്നങ്ങുറങ്ങട്ടെയിന്നു ഞാന്‍ ‍



ദീപക് ജി നായര്‍

Monday, July 29, 2013

കുഞ്ഞനുജത്തി

കുഞ്ഞനുജത്തി

കണ്ടു, ഞാനൊരു പെണ്കിടാവെന്റെമുന്നിൽ

വന്നൻപതു പൈസക്കായിരന്നു നിൽക്കുന്നിതാ


അന്ധകാരത്തിന്റെ സന്തതിയാമവൾ

ക്കെന്നുമിരുട്ടിലെച്ചെരിയാണാശ്രയം


കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിക്കുമെൻ

കൊച്ചനുജത്തിയാണെൻ മുന്നിൽ നില്ക്കുന്നു


എന്നു നിനച്ചുകൊണ്ടാപെണ്‍കിടാവിന്റെ  

ചേലറ്റകൂന്തലിൽ തൊട്ടു തലോടി ഞാൻ



വാത്സല്ല്യ ദുഗ്ദ്ധംനിറഞ്ഞെൻമനസ്സിലെ

വാസനാ മലരുകളൊന്നായ്‌ വിടർന്നു പോയ്



കൊഞ്ചിക്കുഴഞ്ഞു കൊണ്ടെന്നോടടുത്തവൾ

കൊഞ്ചുന്ന തത്തപോലാടിക്കുഴഞ്ഞവൾ



പൊട്ടിച്ചിരിച്ചു കൈകൊട്ടിക്കളിച്ചവൾ

തുട്ടുകൾ താഴെവീണെങ്ങൊതെറിച്ചുപോയ്



മുത്തുകൾ തുന്നിപ്പിടിപ്പിച്ചതാം രണ്ടു

പുത്തനുടുപ്പുകൾ വാങ്ങിക്കൊടുത്തു ഞാൻ



അമ്മിഞ്ഞപ്പാലു നുണഞ്ഞിടാത്തൊരാ

പൈതലിന്നിളം ചുണ്ടിൽ,

 പാൽക്കൂടു ചേർത്തു ഞാൻ



ആർത്തിയോടോറ്റക്കതു വലിച്ചു കുടിച്ചെത്രയാ-

ശയോടാണെൻ മുഖം നോക്കിയിന്നവൾ നില്പ്പൂ



യാത്രചൊല്ലിപ്പിരിയുവാൻ നേരമെൻ

നേർത്ത കൈവിരൽത്തുമ്പിൽ പിടിച്ചവൾ


ചേര്‍ത്തു ഞാനെന്‍റെ നെഞ്ചോടു മെല്ലെ ,

ഞാനോര്ത്തുനീയുമെന്‍ കുഞ്ഞനുജത്തി പോല്‍

ദീപക് ജി നായര്‍



Sunday, July 28, 2013

നീ ഒരു താരമായ്

 
നീ ഒരു താരമായ്
 
രാത്രി തന്നാഴത്തിലാണ്ടുപോകും മുൻപേ 
 
യാത്ര ചോദിക്കുന്നു സൂര്യകാന്തം 
 
 
നൂറായിരം തളിർ വെറ്റില തിന്നു 
 
ചുവന്നോരാചെഞ്ചുണ്ടിതൾ കറുക്കെ 
 
 
 
തിങ്കൾത്തിരുമുടിക്കെട്ടഴിച്ചെങ്ങും
 
നിലാവിന്റെ നീലിമ നിറഞ്ഞു നിൽക്കെ
 
 
 
വിണ്ണിൽവന്നെന്നോടു കണ്ണിറുക്കിക്കൊണ്ടു
 
കള്ളപ്പരിഭവം കാട്ടി നിന്നോ
 
 
 
ഇത്ര ദൂരത്തേക്കു പോയതെന്തേ-യെന്നെ 
 
യിത്ര നാളായ് വിളിക്കാത്തതെന്തേ 



എന്നെത്തഴുകിക്കടന്നു പോമീക്കാറ്റു
 
നിന്നിലെക്കണയുമോയിപ്പോഴെങ്ങും 
 
 
 
നിൻകളിക്കൂട്ടുകാരെത്രപേരാണിതൊ
 
ന്നെണ്ണിയെടുക്കുവാനാവതില്ല !
 
 
 
മെല്ലെ തുറന്നിടാമീജനൽപ്പാളി, നിന്നുണ്ണി -
 
യുറക്കമായ്ക്കണ്ടുവോ നീ 
 
 
നിന്മണംമാറാത്തോരീ നിലാച്ചേലയിലെൻ
 
മുഖമമർത്തിയുറങ്ങിടട്ടെ ...........
 
 
 
 
ദീപക് ജി നായർ 
 



 

Saturday, July 27, 2013

മകൾ

മകൾ
 
മകളേ പൊറുക്കുക....
നിന്നെനീയറിയുക
 
കണ്ണീർതുടയ്ക്കുക
കണ്ണുകൾ ചുറ്റിനും
കത്തിച്ചുവയ്ക്കുക
 
 
ആയില്ലനിന്നിലുയിർകുത്തിവച്ചൊരാ
ബീജത്തെയപ്പോൾത്തടുത്തുനിർ‍ത്തീടുവാൻ 
 
ആയതില്ലന്നുനിന്നംഗഭേദങ്ങൾ‍കണ്ടാ
ച്ചെറുതുടിപ്പുകളറുത്തകറ്റീടുവാൻ 
 
കൈപിടിച്ചെത്രനടത്തിയാവഴികളിലി
ന്നിത്രദൂരത്തൊരേകയായ് നീ
 
കാത്തുകൊൾകനിന്നെനീതന്നെയോമനേ
കൂർത്ത മുൾക്കാട്ടിലിന്നേകയാണറിയുക
 
ദീപക് ജി നായർ 

സ്വർഗ്ഗത്തിലേക്കുള്ള വഴി

സ്വർഗ്ഗത്തിലേക്കുള്ള വഴി 


ഇരവുപകലാക്കുമീച്ചേരിതന്നിലും,
ഇവിടുറങ്ങുന്ന ശാപജന്മങ്ങളിൽ......
 
ഇനിയുമണയാതെരിഞ്ഞിടുംനാളങ്ങളു
യിർ‍കൊടുക്കുമീ ഹോമകുണ്ടങ്ങളിൽ

തേടിത്തിരഞ്ഞു ഞാനെവിടെയും കണ്ടില്ല 
യെവിടെയാണെവിടെന്റെ സ്വർഗവാതിൽ 
 
കടവാവൽ‍ തൂങ്ങുന്നൊരെൻ‍മനസ്സും,
പിന്നെ ശിവരാത്രിവാവിന്റെ നൊമ്പരങ്ങൾ...
നറുനെയ്യിലെരിയുന്നനാരിജന്മം..
വെറും കറുകയിൽ‍ത്തീരുന്ന പിതൃകർ‍മ്മവും

തേടിത്തിരഞ്ഞു ഞാനെവിടെയും കണ്ടില്ല
യെവിടെയാണെവിടെന്റെ സ്വർഗവാതിൽ


കണ്ണീരുണങ്ങാത്ത കണ്ണൂരിലും കാമ 
ക്കണ്ണിൽ നിന്നുതിരും കനൽക്കാറ്റിലും 
കാലിട്ടടിച്ചു ചിരിക്കും കുരുന്നിന്നു 
കാലനായ് തീരുന്നൊരച്ചന്റെ കണ്ണിലും 

തേടിത്തിരഞ്ഞു ഞാനെവിടെയും കണ്ടില്ല
യെവിടെയാണെവിടെന്റെ സ്വർഗവാതിൽ
-------------------------------------------------------------------------------------------
ദീപക് ജി നായർ 

സ്നേഹകാലം

സ്നേഹകാലം
 
വിടരാൻ‍ കൊതിക്കുന്നൊരെൻ
‍മനോമുകുളത്തില്‍
ഉറയുന്നവർ‍ണ്ണം,
വസന്തകാലം
 
 
കരയുമ്പോഴെൻ‍ കണ്ണുനീരിന്നു-
പ്പുറം
പടരും ചുവപ്പാണു
സൂര്യോദയം

അകലങ്ങളിൽ‍ നിന്നുമറിയാൻ
‍തുടങ്ങവേ
ഉയരും  മിടിപ്പിതെൻ
പ്രണയകാലം...
 
എന്റെനിശ്വാസങ്ങളെന്നിൽ‍മ-
രിക്കുവാന്‍
ആരോ രചിച്ചതീ
വിരഹകാലം
 
കാലങ്ങളെല്ലാമീ നമ്മൾ
‍ചമച്ചതാണാകട്ടെ
എന്നുമൊരു
സ്നേഹകാലം
 
ദീപക് ജി നായർ

Friday, July 26, 2013

കടലമ്മ

കടലമ്മ
എത്രനാളെന്നെനീകാത്തിരുന്നെൻ
 ‍പ്രേമമെത്രയുണ്ടെന്നൊട്ടറിഞ്ഞിടാതെ..
 
 
തിരകളൊതുക്കിയുറക്കംനടിച്ചുനീ
യടിയൊഴുക്കെന്നുംമറച്ചുവച്ചു 
 
എത്രപേരെത്തി, നിന്നരികത്തിരുന്നെത്ര
സന്ധ്യകൾ‍,രാത്രികളാസ്വദിക്കേ
 
 
അമ്മയാണെന്നാലുമെത്രകാമാർ‍ത്തരീ
ച്ചന്തത്തെയെന്നുംനുണഞ്ഞിറക്കി
 
വലതുകൈയ്യാലെത്രജീവിതംനല്കിനീ
യിടതിനാലെത്രകവർ‍ന്നെടുത്തു
 
അന്തിയടുത്തൊരുനേരത്തുനീ
സൂര്യസിന്ദൂരമിട്ടെന്നടുത്തുവന്നൂ 
 
ഒരുവേളനിന്നെയീക്കൈക്കുമ്പിളിൽ
‍ക്കോരിയറിയുന്നതിന്നീവിയർപ്പിനുപ്പും
 
തിരമാലയെന്തേയുയർന്നുപൊങ്ങീ
രണ്ടുമിഴികളിതെന്തേയടഞ്ഞുകൂമ്പീ.
 
പടിഞ്ഞാറുവച്ചവിളക്കണച്ചുനിന്റെ
നെറുകയിൽ‍ക്കുങ്കമപ്പൊട്ടുമായ്ച്ചൂ
 
നിലാവിന്റെനീലിമയെടുത്തുടുത്തൂ
യെന്നെപ്പുണരുവാനായ് നീയൊരുങ്ങിനിന്നൂ ..
 
പിന്നിട്ടുഞാനെത്രവഴികളതത്രയും
നിന്നെത്തിരഞ്ഞുള്ളതായിരുന്നു
 
കളയുവാനില്ലപാഴ് നിമിഷങ്ങൾ‍പോലു
മിന്നമരുന്നു നിന്നാഴമറിയുന്നുഞാൻ‍...
 
ദീപക് ജി നായര്‍

ഇതു ജീവിതം

കദനംമറയ്ക്കുവാനാണു
ഞാനിന്നെന്റെവദനത്തിലൊരു
ചിരിപതിച്ചുവച്ചും
 
മിഴിനിറഞ്ഞൊഴുകിടാൻ‍വെമ്പിയ
കണ്ണുനീരൊരുമഴക്കാട്ടിലലിച്ചുചേർത്തും
 
ആടിടട്ടെഞാനീയരങ്ങത്തുകത്തുന്ന
നെയ് വിളക്കണയുവാൻനേരമായില്ലപോൽ
 

Thursday, July 25, 2013

ശില

ശില 


ശിലയിൽപ്പതിക്കുന്ന കാരിരുമ്പിന്നൊച്ച 
 
പതിയെപ്പതിഞ്ഞങ്ങലിഞ്ഞു പോയി 
 
എന്നിണപ്പൈങ്കിളി പാട്ടും നിറുത്തിയിട്ടി- 
 
ന്നലെയെങ്ങൊ പറന്നു പോയി ..............
 
അറിയാതെയാണു ഞാനരിവച്ചു കാത്തിരുന്ന- 
 
റിയുമ്പോളെൻതനുതണുത്തു പോയി ....
 
ഇന്നലെ വെളുപ്പിനെൻ കൈയ്യിൽനിന്നും
 
വാങ്ങിയൂതിക്കുടിച്ചു, ചെറു ചൂടുകാപ്പി ...
 
പിന്നെത്തിരിഞ്ഞു നോക്കാതെ നീ പോയപ്പോ
 
ഴെന്നിടങ്കണ്ണൊന്നു, പിടഞ്ഞതെന്തേ ....
 
ശിലകൊണ്ടൊരായിരം  ശിൽപ്പങ്ങൾ പണിത നിൻ 

ശിരസ്സിന്നു ശിലയോടു ചേർന്നിടുമ്പോൾ ,,,,

ഇനി നീ വരില്ലെന്നതറിയാതെ ഞാൻ നിന്റെ 

വരവു കാത്തുമ്മറപ്പടി യിൽ നില്ക്കെ 
 
ഒരുകാറ്റുവന്നെന്റെ കാതിൽപ്പറഞ്ഞു ഞാ 

നകലുന്നു, നീയിന്നനാഥയായി .........

ദീപക് ജി നായർ 

 



 

Wednesday, July 24, 2013

അമ്മയോട്

അമ്മയോട് 

എന്നിട്ടും നിന്നെ ഞാൻ സ്നേഹിക്കുന്നു, നീ 

യെൻകണ്കണ്ട ദൈവമെന്നറിയുന്നു ഞാൻ  

ഇത്ര ചെറുപ്രായത്തിലറിയാതെ ഞാൻ ചെയ്ത 

തെറ്റതെന്താണെന്നറിയില്ലെനിക്കമ്മേ...

ഒട്ടു കൊതിച്ചു ഞാനമ്മതൻ മടിയിലായി 

ഷ്ടത്തോടൊന്നു കിടന്നു മയങ്ങുവാൻ 

എങ്കിലും ദൂരെ നിന്നാണു ഞാനെപ്പോഴും

കണ്ടതുമറിഞ്ഞതും, നിൻ ലാളനങ്ങളെ ...

എത്ര കൊതിച്ചു ഞാനമ്മയുരുട്ടിടും 

വാത്സല്യതേൻചോറുരളയൊന്നുണ്ണുവാൻ ....

എന്നാലുമെന്നുമടുക്കളത്തിണ്ണയിൽ 

കണ്ണീരിൽ മുക്കിയെന്നന്നം കഴിച്ചു ഞാൻ 

എന്നിട്ടുമെന്തേയറിയാതെ പോയി നീ 

നിന്നിൽക്കുരുത്തോരീ സ്നേഹപുഷ്പത്തിനെ ....

ഇന്നു ഞാനീയാശുപത്രിക്കിടക്കയിൽ 

 നിന്നുടെ ദാനമാം, ജീവനു കൊതിക്കവേ 

ഒന്നോടിവന്നെന്നരികിലിരിക്കുമോ 

ഒരല്പമെന്നെത്തലോടിയുറക്കുമോ ...

ദീപക് ജി നായർ














 

Tuesday, July 23, 2013

കമ്പിയില്ലാക്കമ്പി

കമ്പിയില്ലാക്കമ്പി

ഇത്രധൃതിയിലെങ്ങോട്ടാ ?
 
എന്നുറ്റചങ്ങാതിയിന്നലെമരിച്ചുപോയ്...
 
ദൂതഹംസമായിരുന്നിലെനിക്കവൻ‍,
 
കൂട്ടുകാരനെൻ‍കൂടെപ്പിറന്നവൻ‍!!
 
കുട്ടിഫോണിനുംമുമ്പേനടന്നവൻ‍,
 
കേട്ടറിഞ്ഞുഞാനിന്നലെമരിച്ചവൻ‍...
 
കാശിന്നുകൊള്ളാത്തവൻ എൻതലമുറക്കാരനീ

വൃദ്ധസദനത്തിലേകസന്ദർശകൻ ..

അത്രടം വരെയൊന്നു പോകണമർപ്പിക്കണം,

രണ്ടുപൂക്കളേലുമെൻമ്പിയില്ലാക്കമ്പിക്കായ്

പനി

പനി


പനിക്കുവാനെത്രകൊതിച്ചിരുന്നു

പണ്ട ടുത്തിരുന്നമ്മ,നനുത്തശീലയാ

ലകറ്റിമാറ്റുവാനുയർ‍ന്നതാപവു

കുളിർ‍മയെന്നിലേക്കരിച്ചിറങ്ങവ

യമർ‍ത്തിനെറ്റിയിലറിഞ്ഞചുംബനം

കോലങ്ങൾ

കോലങ്ങൾ

കെട്ടിയാടുന്നകോലങ്ങൾ
കാണുവാനിത്രദൂരം, നടന്നു നീ പോകണോ

അപ്പുറത്തുള്ളവീട്ടിലെക്കോലങ്ങളി -
ത്രനാളായ് നിൻ‍ക്കണ്ണിൽ‍പ്പതിഞ്ഞുവോ..

തട്ടിൽനിന്നുമുറക്കെച്ചിലമ്പുന്ന
കെട്ടുകോലങ്ങളല്ലിവർ‍,സാധുക്കൾ‍.
 
ഉന്തിനില്ക്കുന്നനെഞ്ചുമായൊട്ടി
വയറിലെരിയുംപശിയടങ്ങാതെയും

അർദ്ധനഗ്നരായ്നിൽക്കുമീക്കോലങ്ങളി
ത്രനാളായ് നിൻകണ്ണിൽ‍പ്പതിഞ്ഞുവോ..

എന്തിനായ്ജനിപ്പിച്ചതീച്ചെറുപൈതങ്ങളെയെ

ന്നൊരുമറുചോദ്യമുയർ‍ന്നിടാം,നിന്നിലപ്പോൾ‍,

തെറ്റുകാരിവരല്ലെന്നറിയൂ ,പരസ്പരം കണ്ണട
ച്ചിരുട്ടാക്കുമീനമ്മളാണെന്നതും..

തൊട്ടുകൂടായ്മയില്ല,എന്നാലുംതൊടാതിത്തിരി സ്നേഹത്തോടെയൊന്നുപുഞ്ചിരിച്ചാലും


നാലായിപ്പങ്കിട്ടെടുത്താർ‍ത്തിയോടകത്താക്കാൻ‍,
നല്ലൊരുപൊതിച്ചോറും നല്‍കിടാമവർ‍ക്കായ്....

കോലങ്ങളല്ലിവർ‍,കണ്തുറക്കാം  
കാലവേഗങ്ങളിൽ‍ നമ്മൾ‍ കൈകൾ ‍കോർക്കാം.....

ദീപക് ജി നായർ‍

തിരിഞ്ഞുനോട്ടം

തിരിഞ്ഞുനോട്ടം
 
 
ഈനിമിഷമിവിടെഞാന്‍വീണുപോയാലെ
 
ന്റെയീമഷിത്തുള്ളിയുറച്ചുപോയാല്‍..

കാണുവാനെത്രപേര്‍,കരയുവാനെത്രപേര്‍,

കണ്ടിട്ടുമറിയാതെപോകുന്നതെത്രപേര്‍.

ഇല്ലകണക്കുകള്‍സൂക്ഷിച്ചിട്ടില്ഞാനെ
 
ണ്ണിത്തുടങ്ങട്ടെയൊന്നുമുതല്‍ക്കിനി..

എണ്ണുവാനെളുപ്പത്തിനീചോദ്യക്കണ്ണാടിയെ,
 
എന്നിലേക്കല്‍പ്പംതിരിച്ചുപിടിച്ചുഞാന്‍....

എത്രപേര്‍കരയുമ്പോള്‍,കൂടെക്കരഞ്ഞുഞാന്‍...

എത്രപേര്‍ക്കായിസ്വയംപുഞ്ചിരിനെയ്തുഞാന്‍...

ശൂന്യമീക്കടലാസുകാണവേയറിയുന്നു,
 
ശേഷമീക്കാലത്തിലെന്‍,കര്‍മ്മങ്ങള്‍ ചെയ്യട്ടെഞാന്‍....

ദീപക് ജി നായര്‍