Saturday, June 21, 2014

കാമിനി

കാമിനി
---------------
നന്ദിചൊല്ലി പിരിഞ്ഞിടാന്‍  മാത്രമായ്
നിന്ദ്യരെന്തിന്നടുത്തു നാമിത്ര നാൾ
സന്തതമല്ലറിയുന്നുവെങ്കിലും
അന്തികത്തെന്നുമുണ്ടായിരിക്കുവാന്‍
അന്തരേ കൊതിക്കുന്നു ഞാന്‍ നിന്‍ മുഖം
ചന്ദ്രിക തേന്‍ നിലാവിറ്റിച്ചു നിന്‍മുഖ
കാന്തിയെത്തെല്ലൊന്നുണര്‍ത്തുമീ രാത്രിയില്‍
മന്ദസ്മിതം ചൊരിഞ്ഞല്ലയോ കാമിനീ
അന്തരംഗത്തിന്‍ തുടിപ്പുകള്‍ ഏറവേ
ചന്ദനലേപനം ചെയ്ത നിന്‍ നെറ്റിയില്‍
സുന്ദരീ, പടരും വിയര്‍പ്പിന്‍ കണങ്ങളെ
ചന്തത്തില്‍ ഞൊറിവിട്ടുടുത്ത നിന്‍ ചേലതന്‍
കോന്തലകൊണ്ടുതുടച്ചു നീ നില്‍ക്കവേ
മന്ദാരമലരമ്പു കണ്ണാല്‍ തൊടുത്തെന്‍റെ
കാന്തേ, കടാക്ഷമിതു താങ്ങുവാനാകാതെ
കാന്തനാമെന്‍ ചൊല്ലു കേള്‍ക്കൂ മനസ്വിനീ
താന്തയായ് എന്തിന്നകന്നു നില്‍ക്കുന്നു നീ
സന്തോഷസന്താപമെല്ലാം പരസ്പര-
മന്തിയോളം വരെ തമ്മില്‍ പകുത്തിടാം
ഹന്ത കൃതാന്തപുരം പൂകിടും വരെ
സ്വന്തമായെന്നുമിരിക്കാം നമുക്കു നാം

ദീപക് ജി നായര്‍










ജനിമൃതി

ഇനിയൊരല്പം തിടുക്കത്തിലാകണം
അവനിതന്നിലെയനന്ത സഞ്ചാരങ്ങൾ
ഇളയിലിനിയെത്ര കാതം നടക്കുവാൻ 
അറിയുകില്ലെന്നറിഞ്ഞു നാം എപ്പൊഴും
ഇടറി വീഴും വരേയ്ക്കും തളർന്നിടാ -
തൊടുവിലീ മണ്ണിലടിയുന്നിടം വരെ.
കരുതി മുന്നേറിയൊരു ചെളിക്കുണ്ടിലും
വഴുതിവീഴാതെയപ്പുറം കാണണം
ഉടലിൽ നീറും വ്രണങ്ങൾ പഴുത്തിടാം
ഉരഗ ദംശനമേറ്റു പിടഞ്ഞിടാം
ഉയിരുകാത്തുനീ അപ്പുറത്തെത്തണം
ഉലകജീവിതകാണ്ഡം കഴിക്കണം
ഇരുകരങ്ങളിൽ തൂങ്ങുമീ ഭാണ്ഡങ്ങൾ 
അതിൽ നിറയ്ക്കുക നന്മയും തിന്മയും
ഒടുവിലാനദിക്കരയിൽ നീ ചെല്ലണം
ഉടലുടുപ്പുകള്‍ ഊരിയകറ്റണം
ചുമലിലേറ്റിയ ഭാണ്ഡപിണ്ടങ്ങളെ
ഒരു തുലാസിലേക്കേറ്റിയളക്കണം
ജലവിതാനത്തിലൂടെ നിന്‍ ദേഹിയെ
ജനിമൃതിയ്ക്കു മേല്‍ മുക്തമാക്കീടണം

ദീപക് ജി നായര്‍






Saturday, June 14, 2014

ഇടവപ്പാതി

ഇടവപ്പാതി
------------------
ഇടവമാസത്തിലെ കുളിരുന്ന  മഴയിലെൻ
ഇറയത്തിരുന്നു ഞാൻ കണ്ടു
ഇലകൾ തൻ കവിളിണയിലിറ്റിറ്റു വീഴുന്ന
ചെറുമണി
ത്തുള്ളിക്കു നാണം
വിടരാതെ നിന്ന പൂമൊട്ടിന്നു ചുംബന
ക്കുളിരേകിയുതിരും കണങ്ങൾ
കവിയുന്ന പുഴതന്റെ ഓളങ്ങളിൽ കൊച്ചു
കവിതയായ് ഉലയുന്ന തോണി
മുടിയിൽ നിന്നൂറുന്ന തേൻമാരി തൻ മുത്ത്‌
മടിയിലേക്കിറ്റിച്ചു വീഴ്ത്തി
ഉടയാത്തൊരുടലോടെ മണിമുത്തു പൊഴിയുന്ന 
വടിവിൽ  നിറഞ്ഞു  നീ നില്ക്കെ
ഇനിയേതു സ്വർഗ്ഗം തിരഞ്ഞു നാം പോകണം
ഇവിടമല്ലാതേതു സ്വർഗ്ഗം ...

ദീപക് ജി നായര്‍ 

ഒറ്റ ചോദ്യം

ഒറ്റ ചോദ്യം 

നിങ്ങൾ ആരാണെന്ന ചോദ്യത്തിനുത്തരം
എന്തു നൽകേണ്ടതെന്നറിവില്ലതിപ്പൊഴും
നിന്നു പിഴ്യ്ക്കുവാന്‍ മര്‍ത്ത്യരോരുത്തര്‍
ചെന്നു പെടുന്നെത്ര ജീവിതവീഥിയില്‍
നമ്മള്‍  കെട്ടീടുമീ വേഷങ്ങളാല്‍ ലോകം
നമ്മെ വിധിക്കുന്നൂ, നാമതുമാത്രമോ ?

ദീപക് ജി നായര്‍


മലയാണ്മ

മലയാണ്മ
-------------------------------
മല പെറ്റു പുഴ മണ്ണിൽ
ഒഴുകി പരന്നു.
പുഴ പെറ്റതൊക്കെയും
കടലമ്മ തിന്നു.
കടൽ മേലെ വലയെറിഞ്ഞു
ലയുന്ന തോണിയിൽ,
കുടല്‍സര്‍പ്പമിരതേടും
ഉദരങ്ങള്‍ മൂളി.
മലയുടെശിരോമുടി
മുറിച്ചെടുത്താരോ, ...
വിലപേശി വിറ്റു മല
തല ചുട്ടു നിന്നു.
പനിനീർ ചുരത്തിയൊരു
മല തന്റെ മുലകൾ,
കനിവറ്റു തോട്ട
എറിഞ്ഞുടച്ചാരോ.
പുഴയതിൻ അടിവയറു
മാന്തിക്കുഴിച്ചു,
മണൽ വിറ്റു മാളിക
പടുക്കുന്നിതെങ്ങും.
മലയില്ല പുഴയില്ല
മരങ്ങളും ഇല്ലാ...
മലയാളമിതു ഭൂവില്‍
മറയുന്നു മെല്ലെ.

ദീപക് ജി നായര്‍

അപലജന്മം

അപലജന്മം 

കാട്ടുതീപോലെയെന്‍ നെഞ്ചില്‍ പടര്‍ന്നൊരു
നീറ്റലിന്‍ ഹേതുവതെന്തെന്നിരിക്കിലും,
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും,
പേറ്റുനോവാല്‍ പിടഞ്ഞമ്മ തന്‍ മുന്നിലും
മാറ്റൊലിക്കൊള്ളും മനസ്സിന്നഹന്തയാല്‍...
പേര്‍ത്തു ഞാന്‍ സത്യത്തെ വിട്ടകന്നീടിലും
നീറിപ്പുകഞ്ഞിഹവാസം വെടിയിലും
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും
ആറ്റുനോറ്റുണ്ടായതാണെന്നറികിലും
കൂട്ടിന്നു മാതാവു മാത്രമാണെങ്കിലും
നാട്ടുകാരൊക്കെപ്പരിഹസിച്ചീടിലു
മാറ്റുവാന്‍ വയ്യെനിക്കെന്നെ ഒരിക്കലും
തീര്‍ന്നതല്ലിങ്ങനെ തീര്‍ത്തതാണീ മണ്ണില്‍
നോവുകള്‍ നല്‍കി വളര്‍ത്തിയെടുത്തവര്‍
ചുറ്റിലും തെറ്റുകള്‍ കണ്ടു പഠിച്ചെന്റെ
സ്വത്വമതിങ്ങനെ മാറിമറിഞ്ഞു പോയ്‌
തെറ്റുകാരായിപ്പിറക്കാതെ, ജീവിതം
ഒറ്റുകാരായി ചമയ്ക്കുന്നു മര്‍ത്ത്യരെ
നല്ല നടപ്പുകളോതിക്കൊടുക്കുവാന്‍
നന്മ നിറയട്ടെ നമ്മളില്‍ നിത്യവും.

ദീപക് ജി നായര്‍

യക്ഷി


പുലരിയില്‍ പൂത്ത തേന്‍ മാവിന്റെ ചില്ലകള്‍-
ക്കിടയിലൂടാദ്യമായ് എത്തിനോക്കുന്ന പൊന്‍
വെയിലിന്നിളം ചൂടില്‍ ഇരുകൈകള്‍ നീട്ടി നീ
മുടി കോതിയാരെയോ കാത്തിരിക്കുന്നുവോ?

പൂഴിയില്‍ കാലുകള്‍ പൂഴ്ത്തിയിരിക്കുന്ന
മാദകരൂപിണീ, നിനക്കു പേര്‍ യക്ഷിയോ ?
കാണികള്‍ നിത്യം, നിന്‍ മേനിത്തുടിപ്പുകള്‍
കാണുവാന്‍ വന്നണയുന്നോരീ മണ്ണിതില്‍
ആടകളില്ലാത്തൊരാ നഗ്നസൌന്ദര്യ-
മൂറ്റിക്കുടിച്ചു സംതൃപ്തരാകുന്നവര്‍.

കണ്ണുകളടച്ച നിന്‍ കാമരൂപത്തിന്‍റെ
കണ്ണില്‍ നിന്നും നനവൂറിയിറങ്ങിയോ
വെയിലേറ്റു വാടിത്തളർന്ന പൂമേനിയിൽ
പൊടിയുന്നു സ്വേദമിതു ശിലയോ, ശരീരമോ?

മുലയൂട്ടുവാന്‍ വെമ്പി മകളെയും കാത്തു നീ
മലകള്‍, മരങ്ങള്‍ക്കു നടുവിലിന്നേകയായ്
ശിലയായിടട്ടെ നിന്‍ മകളും, മനുഷ്യന്നു
മതിഭ്രംശമില്ലാത്ത കാലം വരേയ്ക്കുമേ
 

ദീപക് ജി നായര്‍


Saturday, June 7, 2014

വിശപ്പ്‌


വിശപ്പ്‌

ഉലയുന്ന ചേലകൾക്കുള്ളിൽ,
നിൻ ഉദരത്തിൽ, ഇഴയും
കുടൽസർപ്പം, ഇരയെത്തിരഞ്ഞു
കൊണ്ടുയരുന്ന ശീല്ക്കാരം
ആരു കേൾക്കാൻ!

ദീപക് ജി നായര്‍