Wednesday, December 24, 2014

നേരം വെളുക്കുവാൻ നേരമായില്ലിത്ര
നേരത്തെയെന്തിന്നെഴുന്നേല്ക്കണം
സ്കൂളിന്നവധിയാണത്രേ! സമരം, അടുത്തുള്ള
'ബാറു' തുറക്കുവാനത്രേ!
മൂടിപ്പുതച്ചു കിടന്നുറങ്ങാം, അൽപ്പനേരം,
വിശപ്പിൻ വിളികളെത്തും വരെ .

ഉമ്മറത്തിന്നും പതിഞ്ഞ ശബ്ദം, അച്ഛനെ-
ന്നത്തെയും പോലെണീറ്റതാകാം.
"വൈകുവാനാകില്ല പെണ്ണേ, വിതയ്ക്കണം
ചെല്ലട്ടെ ഞാനത്രടം വരേയ്ക്കും"
കോരന്നു കഞ്ഞിയുമായുച്ച നേരത്ത്
പോരണം എന്നു പറഞ്ഞു താതന്‍,
തോളില്‍ തുരുമ്പിച്ച തൂമ്പയുമേന്തി നെല്‍-
പ്പാടത്തിലേയ്ക്കു നടന്നു മെല്ലെ.   

തോടുമുറിച്ചൂ കടന്നൂ, വരമ്പിലൂ-
ടായം പിടിച്ചു  നടന്നൂ.
അല്‍പദൂരത്തിതാ കണ്ടൂ, വിളക്കിന്റെ
കൊച്ചുവെളിച്ചത്തിലായി,
കോരന്‍ വരമ്പിലിരുന്നു കൊണ്ടാരോടോ
തോരാതെയെന്തോ പറഞ്ഞു
പാടത്തു വിത്തു വിത കഴിഞ്ഞു, കോര-
നാര്‍ക്കോ കൊടുക്കുന്നു കൂലി.

വെള്ളിടി പോലെ മനസ്സില്‍ തെളിഞ്ഞു,
താന്‍ കണ്ടതു  സ്വപ്നമാണെന്നോ?
ഇന്നലെയല്ലോ പണം തന്നു, കോരനീ
പാടം വിലയ്ക്കു വാങ്ങിച്ചൂ.
പെട്ടെന്നെഴുന്നേറ്റു ചെന്നു, ഉമ്മറ-
ത്തമ്മയിരുന്നു കേഴുന്നു .
ഒന്നുമറിയാതെയച്ഛന്‍, നെഞ്ചിന്‍
നീറ്റലണയ്ക്കുന്നു തെക്കായ്.

ദീപക് ജി നായര്‍
 

Sunday, December 21, 2014

മറവിയുമായി ഒരു ഒത്തുതീര്‍പ്പ്..
ഇതുവരെയുള്ള ഓര്‍മ്മകളെ തിരികെ തന്നാല്‍ ഇനിയുള്ളതെല്ലാം പകരം തരാം...
ഇന്നലെകളെയും നാളെകളെയും, ഓര്‍മ്മകളെയും മറവിയെയും ഇന്നുകൊണ്ടൊരു പകുത്തെടുക്കല്‍..

ദീപക് ജി നായര്‍

Saturday, December 20, 2014


ഇനിയുമൊരിക്കലെന്നോതിപ്പിരിഞ്ഞന്നു
കിനിയാതെ കണ്ണീരൊളിപ്പിച്ച മിഴിയുമായ്
വനികയിൽ പൂത്തപൂമൊട്ടുകൾ പൂക്കളായ്
കനികളായ് കാലത്തിനലയില്‍ കൊഴിഞ്ഞുപോയ്.
പൊഴിയുന്നിതോര്‍മ്മകള്‍ തന്‍ മഴത്തുള്ളികള്‍
നനയുന്നു ഞാനതില്‍ തിരയുന്നിതാ മണം 

 ശുഭദിന ആശംസകള്‍...

 ദീപക് ജി നായര്‍

മണ്ണില്‍ ജനിച്ചനാള്‍തൊട്ടുനാമെല്ലാരും
ഉള്ളില്‍ ഭയക്കുന്നതൊന്നുമാത്രം.
കയ്യില്‍ ചുരുട്ടിയ പാശവും പേറി, യമ-
നെന്നാഗമിക്കുമെന്നുയിരെടുപ്പാന്‍.
ഉള്ളത്രകാലമിതുതന്നേ നിനച്ചു നാം
സര്‍വ്വത്ര പാഴാക്കിടുന്നതീ  ജീവിതം
ഇല്ലായ്മ ചെയ്ക ഭയമിന്നേ മനസ്സതില്‍
നിന്നും നിരാശകളറുത്തകറ്റീടുക.
ആശതൻ തേർ തെളിച്ചിന്നേ തുടങ്ങുക 
മോശമല്ലാതുള്ള കർമ്മങ്ങളൊക്കെയും 
 
ദീപക് ജി നായർ 
ജനലഴിയില്‍നിന്നും
വഴിയിലേക്ക് നീട്ടി വച്ച കരിന്തിരിക്കണ്ണുകള്‍

മറവിയിലേക്ക് മറിച്ചിട്ട അമ്മിഞ്ഞപ്പാല്‍ മണം

ഇരുട്ടുമുറിയില്‍  നെഞ്ചിന്‍കൂട്  കത്തിപ്പുകച്ച
കുന്തിരിക്കത്തിന്‍ മരണമണം.

ദീപക് ജി നായര്‍


 
പുതുവർഷത്തിൽ 
             പുനർജ്ജനിക്കുന്ന 
                                            സ്വപ്‌നങ്ങൾ 

ചിതലെടുത്തൊരെൻ ഭൂതകാലത്തിന്റെ
ചുമടുതാങ്ങിത്തളർന്നിരിക്കുമ്പൊഴും
ചിറകടിച്ചെങ്ങു പായുന്നു കാലമേ
തിരികെ നല്കുകെൻ ചായങ്ങളൊക്കെയും.

ഇനി മറിയ്ക്കാത്ത പുസ്തകത്താളുകൾ-
ക്കിടയിലെന്തെനിയ്ക്കായ്‌ നീ കുറിച്ചുവോ
കൊടിയ വേനലോ, കണ്ണീർത്തടങ്ങളോ?
കുളിരു തേവുന്ന തണ്ണീർക്കുളങ്ങളോ ?

കവിത പൂക്കുന്ന കാവ്യാങ്കണത്തിലെ
കവനഹാരം കൊരുക്കുവാനക്ഷര -
ക്കളരിതന്നിൽ ഹരിശ്രീ കുറിച്ചൊന്നു
പുലരുവാൻ കാത്തിരിക്കയാണിപ്പൊഴും.

ഇടറിവീഴുന്നുറക്കത്തിലേക്കു നൽ-
ക്കനവിലുണരുന്ന പുലരിയിൽ, പൂക്കളായ്
പുനർജ്ജനിക്കുന്നു, പൂത്തുമ്പിയായ് മധു-
നുകരുമാനന്ദ ശലഭങ്ങളായ് മനം.

ഇതളടർന്നു  വീഴുന്നൊരീ വർഷത്തി-
നിടയില്‍ വീണു മരിച്ച കിനാവുകള്‍-
ക്കുയിരുമായ് വരും പുതുവത്സരത്തിന്റെ
വരവു കാത്തിന്നുണർന്നിരിക്കുന്നു ഞാൻ .

ദീപക് ജി നായർ

Wednesday, December 17, 2014

കേഴുന്ന പിതൃത്വം

കേഴുന്ന പിതൃത്വം
-------------------------------
കണ്ണുനീർ വീണു പടർന്ന തന്‍ കണ്ണട, ഊരി -
ക്കരങ്ങളാല്‍ ഇമകള്‍ രണ്ടും,
പൊത്തിപ്പിടിച്ചൊന്നു, പൊട്ടിക്കരഞ്ഞുവോ?
കൊത്തിപ്പടുത്ത ശിലാശരീരം.
കാല്ക്കലായ് അർപ്പിച്ച കപടപുഷ്പങ്ങളിൽ,
ഒരുതുള്ളി കണ്ണീരുതിർന്നലിഞ്ഞോ?
ചർക്കയില്‍ നീ നൂറ്റെടുത്ത സംസ്കാരമി-
ന്നര്‍‍ഥമില്ലാതായ് പൊലിഞ്ഞടങ്ങി
നഗ്നപാദത്താൽ നടന്നു വിതച്ചതാം
നന്മ തൻ വിത്തുകൾ നാടിതെങ്ങും
ചെന്നിണം തൂകുവാനായിരുന്നില്ലെന്നു
ചൊല്ലുവാനായുന്നിതാത്മനോവാല്‍.
ആട്ടിയകറ്റിയ പാശ്ചാത്യ സംസ്കൃതി-
യ്ക്കാരാധ്യവൃന്ദങ്ങളേറിടുമ്പോള്‍,
എന്തിന്നു വേണ്ടി നാം പടനയിച്ചു?
അടരാടി മരിച്ചതുമാര്‍ക്കു വേണ്ടി?
അരുത്‌, വിളിക്കരുതെന്നെപ്പിതാവെന്നു
കേഴുന്നിതാ വൃദ്ധബിംബമിന്നും ..

ദീപക് ജി നായര്‍

Saturday, December 13, 2014

മഞ്ഞുതുള്ളി

മഞ്ഞുതുള്ളി

വെയിലേറ്റു വാടിത്തളര്‍ന്ന പൂവിതളിലൊരു
കുളിരേകി വീണൊരെന്‍ മഞ്ഞുതുള്ളീ
ആരു പറഞ്ഞൂ! നിന്‍ കാതിലീ നൊമ്പരം,
ആരോരുമില്ലാതിരുന്ന നേരം.
ഇനിയും വിടര്‍ന്നിടാ മൊട്ടുകള്‍ തന്‍ നീല -
മിഴികളില്‍ നോവായ്‌ പടര്‍ന്നതെന്തേ!
തേന്‍കൂടു വറ്റിച്ചകന്ന പൂമ്പാറ്റകള്‍
തേടുന്നു നിന്നിലും മധുകണങ്ങള്‍.
നെഞ്ചിലായ് എരിയും നെരിപ്പോടില്‍ വീണു ,സ്വയ-
മെന്തിനായ് മൃത്യു വരിച്ചു നീയും
ഇതളില്‍ നിന്നൂര്‍ന്നു വീണായിരം മുള്ളുകള്‍-
ക്കിടയിലൊരു നിണമായുറഞ്ഞതെന്തേ?
ഒടുവിലീ വരളുന്ന വേനലില്‍ ദാഹമോടു -
ഴറുന്ന തീനാവു നീട്ടി നില്‍ക്കും
ചുടുമണ്ണില്‍ വീണലിഞ്ഞകലുന്ന നിന്നിലെന്‍
പ്രണയം മരിയ്ക്കുന്നു മഞ്ഞുതുള്ളീ...

ദീപക് ജി നായര്‍

 

മോക്ഷം

മോക്ഷം

ഭ്രാന്തനെന്നു വിളിക്കുവാനാരാണ്,
ഭ്രാന്തനല്ലാത്തതെന്നു നിനയ്ക്ക നീ
ഭാരമോരോന്നിറക്കിച്ചുമന്നു നാം
ഭാഗ്യമൊന്നേ തിരഞ്ഞു പോം മണ്ണിതില്‍.

ഭാണ്ഡമൊന്നൊന്നെടുത്തു നാം ജീവിത
കാണ്ഡമോരോന്നു താണ്ടിപ്പലേവഴി
മൂഡ്ഡസ്വപ്‌നങ്ങള്‍ കണ്ടൂ, പരസ്പ്പരം
ഗാഡ്ഡബന്ധങ്ങളാല്‍ സ്വയം ബന്ധിതര്‍.

ദേഹദേഹിതന്നന്തരം തേടി നാം
ദ്വേഷരോഷങ്ങളെല്ലാമടക്കി നല്‍ -
ദാഹമോടലഞ്ഞന്തിയില്‍, പുക്കുവാന്‍
ദ്വാരകാനാഥസന്നിധി തന്നിലായ്.
ഭാഷവേഷങ്ങളെല്ലാം ക്ഷരം, പരം
മോക്ഷമാണെന്നറിക നീ സന്തതം
സാക്ഷിയാകുവനല്ല സത്ക്കര്‍മ്മമോ-
ടക്ഷരത്തിലേക്കെത്തുവാനാകണം.

ദീപക് ജി നായര്‍