Wednesday, December 17, 2014

കേഴുന്ന പിതൃത്വം

കേഴുന്ന പിതൃത്വം
-------------------------------
കണ്ണുനീർ വീണു പടർന്ന തന്‍ കണ്ണട, ഊരി -
ക്കരങ്ങളാല്‍ ഇമകള്‍ രണ്ടും,
പൊത്തിപ്പിടിച്ചൊന്നു, പൊട്ടിക്കരഞ്ഞുവോ?
കൊത്തിപ്പടുത്ത ശിലാശരീരം.
കാല്ക്കലായ് അർപ്പിച്ച കപടപുഷ്പങ്ങളിൽ,
ഒരുതുള്ളി കണ്ണീരുതിർന്നലിഞ്ഞോ?
ചർക്കയില്‍ നീ നൂറ്റെടുത്ത സംസ്കാരമി-
ന്നര്‍‍ഥമില്ലാതായ് പൊലിഞ്ഞടങ്ങി
നഗ്നപാദത്താൽ നടന്നു വിതച്ചതാം
നന്മ തൻ വിത്തുകൾ നാടിതെങ്ങും
ചെന്നിണം തൂകുവാനായിരുന്നില്ലെന്നു
ചൊല്ലുവാനായുന്നിതാത്മനോവാല്‍.
ആട്ടിയകറ്റിയ പാശ്ചാത്യ സംസ്കൃതി-
യ്ക്കാരാധ്യവൃന്ദങ്ങളേറിടുമ്പോള്‍,
എന്തിന്നു വേണ്ടി നാം പടനയിച്ചു?
അടരാടി മരിച്ചതുമാര്‍ക്കു വേണ്ടി?
അരുത്‌, വിളിക്കരുതെന്നെപ്പിതാവെന്നു
കേഴുന്നിതാ വൃദ്ധബിംബമിന്നും ..

ദീപക് ജി നായര്‍

No comments:

Post a Comment