മധുരമാണെന്നു ചൊല്ലുവാൻ ജീവിതം
മധുവതെന്നിൽ നിറച്ചതില്ലെങ്കിലും
രുധിരമെന്നിലും ചോപ്പായിരുന്നു, കൽ
ഹൃദയമുള്ളവർ കണ്ടതാണിന്നലെ.
ദീപക് ജി നായർ
I dedicate this to my beloved father who left me in between without saying a good bye..... It was on a cloudy morning of 11th January 2002...he just went like that...still heart is painful to let go... Hey dad...come for a moment..just wish to sit with you..nothing more than holding your hands and walking along .... I really miss you... when I go each step up in my life...I hope..if you are there with me..
ചോപ്പു പടർന്നതു മാനത്തല്ലെ-
ന്നുടലിൽ നൂറു നിണച്ചാലുകളായ്
ഇരുളു നിറഞ്ഞത് കാടതിലല്ലരി
കട്ടെന്നോതിയ ചിന്തയിലല്ലോ
കട്ടുമുടിക്കും നാട്ടുപ്രമാണികൾ
അട്ടഹസിച്ചിരയാക്കിയൊടുക്കം
പട്ടടതന്നിലെറിഞ്ഞു മുടിച്ചത് ,
പട്ടിണിതിന്നൊരു ദേഹം മാത്രം.
അട്ടപ്പാടിയിലിനിയൊരു നരിയും
തക്കം പാർത്തിരതേടിയടുത്താൽ
ചുട്ടു കരിക്കാൻ പകയുടെ കനലും
കണ്ണിലെരിച്ചെൻ ദേഹിയിരിപ്പൂ
ദീപക് ജി നായർ
എന്നകക്കൂട്ടിലേക്കെത്തി നോക്കാനതി-
ന്നുള്ളിലെ ചൂടു പകുത്തെടുക്കാൻ,
അരികിലായില്ലവനാകാശ മേടയിൽ
എരിയുന്ന മനമായിരിക്കയാവാം.
കത്തുന്ന സൂര്യന്നുമപ്പുറം, കാല
ത്തിലെത്തിപ്പിടിക്കാൻ കുതിക്കയാവാം.
പൊട്ടിയ മുത്തുകളെല്ലാം കൊരുത്തതിൻ
സ്വപ്നലോകത്തിൽ രമിക്കയാവാം.
ചക്രവാളത്തിലേക്കെത്തിടും വഴികളിൽ
ചക്രിപോലിന്നവൻ വന്നിരിക്കാം
ചിറകടിച്ചൊരു നോക്കിനായെന്റെ മിഴികളിൽ
മിഴിനട്ടു മൊഴിമുട്ടി നിന്നിരിക്കാം.
അരികിലുണ്ടെങ്കിലുമറിയാതെ പോകുന്നു
അടയാളമെപ്പൊഴും ദേഹമല്ലോ.
ദീപക് ജി നായർ
യാത്ര
കരുണയ്ക്കു കൈനീട്ടി നില്ക്കുമ്പൊളെറിയുന്ന,
തുട്ടതിൽ മനസ്സൊന്നു ചേർത്തുവയ്ക്കാം.
നിലതെറ്റി വീഴുന്ന സഹയാത്രികന്നു കൈ
കരളിൽ നിന്നൊരു വേള നീട്ടി നല്കാം.
പകയോടിരച്ചെത്തുവോർക്കായ് നമുക്കു നൽ-
ച്ചിരിമുല്ല മൊട്ടൊന്നിറുത്തു നല്കാം.
വഴിതെറ്റിയുഴറുന്നവർക്കായ് മനസ്സിന്റെ
ഇടനാഴിയിൽ, വഴിവിളക്കു തൂക്കാം.
കൂട്ടം പിഴച്ചൊറ്റയാനായ് അലഞ്ഞിടും
കൂട്ടർക്കു നേരിന്റെ കൈപിടിക്കാം.
ചാറ്റൽ മഴത്തുള്ളി പോലിറ്റു കുളിരുമായ്
നാട്ടിലൊരു നന്മതൻ വിത്തുപാകാം.
ദീപക് ജി നായർ
കൂടുതേടുന്നവരോട് ..
ഹൃദയമരപ്പൊത്തുകളിൽ
കൂടുതേടുന്നവരോട് ,
ഇല കൊഴിഞ്ഞ ശിഖരങ്ങളിൽ
ചോര പൊടിഞ്ഞിരിക്കാം
അലഞ്ഞു തളർന്ന വേരുകളിൽ
നീര് വറ്റിയിരിക്കാം
വെയിൽത്തീയിൽ വെന്തുരുകി
ഉടലു കരിഞ്ഞിരിക്കാം.
എങ്കിലും ഞാനുമൊരു മരം!!!
കനലിലും കനവു കാണുന്ന കരിമരം
ദീപക് ജി നായർ
പിൻതിരിഞ്ഞൊന്നു നോക്കാതെയന്നു നീ
പിന്നിലെ പടിവാതിൽ കടന്നിരുൾ-
പാതയോരത്തു കാത്ത പ്രേമത്തിന്റെ
പാനപാത്രം കുടിച്ചു വറ്റിച്ച നാൾ
നാലുമിഴികളിൽ തോർന്നതില്ല, മഴ
ക്കാറു തിങ്ങിയ മാനമായ് നെഞ്ചകം
നാലുചുവരുകൾക്കുള്ളിൽ ദുഃഖത്തിലും
നാമമന്ത്രം നിനക്കായ് ജപിച്ചവർ.
കനവുകയറിനാലൂഞ്ഞാലു കെട്ടി നീ,
കതിരു കൊയ്യുവാൻ വിത്തെറിഞ്ഞപ്പൊഴും
കപടകാമാഗ്നി തൻ കാട്ടുതീയതിൽ
സകലമോഹവും ചുട്ടെരിഞ്ഞപ്പൊഴും
തിരികെ വഴികളിൽ മിഴിനട്ടിരുന്നവർ
പരിഭവത്തിന്റെ കെട്ടഴിക്കാത്തവർ
കനൽ ചവിട്ടി നില്ക്കുമ്പൊഴും, മക്കൾക്കു
തണൽ വിരിക്കാൻ കൊതിക്കും മനസ്സുകൾ.
ദീപക് ജി നായർ
താലോലമാട്ടി വളർത്തിയ പൂവവൾ
കാറ്റിന്നു മകളായിരുന്നു.
തേൻ തുള്ളി നിറയുന്ന പ്രായം മുതല്ക്കവൾ
നെഞ്ചിലെ തീയായിരുന്നു
മധു നുകർന്നകലുന്ന കരിവണ്ടുകൾക്കവൾ
മധുരപ്പതിനേഴുകാരി
മണിയറ കാത്തു കൊതിച്ചവളിന്നലെ
കാറ്റിൽ കൊഴിഞ്ഞു പോയല്ലോ!! ,
ജാതിചിന്ത, കുലം മുടിച്ചല്ലോ!!
ദീപക് ജി നായർ
ഒരു ചിരിപ്പൂവുകൊണ്ടായിരം പൂക്കളിൽ
ചിരി വിതയ്ക്കുന്നു നീ നിത്യം.
ഒരു കൈത്തലോടൽ കൊണ്ടുഴലും മനസ്സുകൾക്കലിവുള്ളൊരമ്മ നീ സത്യം.
പടരുന്നു നീ സ്വയം മരമായനേകർക്കു
തണലേകുവാനുച്ച വെയിലിൽ
മഴയായ് കുളിർ തന്നു പെയ്തിറങ്ങുന്നു നീ
കനലിൽ കരിഞ്ഞു നില്ക്കുമ്പോൾ.
തിരിയായ് തെളിഞ്ഞിരുൾ വഴികളിൽ സാന്ത്വനപ്പകലായ് പുലർന്നവൾ നീയേ
ഇനിയും ചിരിച്ചു വിളങ്ങുക, നാടിന്ന്
ഉമയായ് ഉണർന്നേയിരിക്കുക.
ദീപക് ജി നായർ