Saturday, June 21, 2014

ജനിമൃതി

ഇനിയൊരല്പം തിടുക്കത്തിലാകണം
അവനിതന്നിലെയനന്ത സഞ്ചാരങ്ങൾ
ഇളയിലിനിയെത്ര കാതം നടക്കുവാൻ 
അറിയുകില്ലെന്നറിഞ്ഞു നാം എപ്പൊഴും
ഇടറി വീഴും വരേയ്ക്കും തളർന്നിടാ -
തൊടുവിലീ മണ്ണിലടിയുന്നിടം വരെ.
കരുതി മുന്നേറിയൊരു ചെളിക്കുണ്ടിലും
വഴുതിവീഴാതെയപ്പുറം കാണണം
ഉടലിൽ നീറും വ്രണങ്ങൾ പഴുത്തിടാം
ഉരഗ ദംശനമേറ്റു പിടഞ്ഞിടാം
ഉയിരുകാത്തുനീ അപ്പുറത്തെത്തണം
ഉലകജീവിതകാണ്ഡം കഴിക്കണം
ഇരുകരങ്ങളിൽ തൂങ്ങുമീ ഭാണ്ഡങ്ങൾ 
അതിൽ നിറയ്ക്കുക നന്മയും തിന്മയും
ഒടുവിലാനദിക്കരയിൽ നീ ചെല്ലണം
ഉടലുടുപ്പുകള്‍ ഊരിയകറ്റണം
ചുമലിലേറ്റിയ ഭാണ്ഡപിണ്ടങ്ങളെ
ഒരു തുലാസിലേക്കേറ്റിയളക്കണം
ജലവിതാനത്തിലൂടെ നിന്‍ ദേഹിയെ
ജനിമൃതിയ്ക്കു മേല്‍ മുക്തമാക്കീടണം

ദീപക് ജി നായര്‍






No comments:

Post a Comment