പുലരിയില്‍ പൂത്ത തേന്‍ മാവിന്റെ ചില്ലകള്‍-
ക്കിടയിലൂടാദ്യമായ് എത്തിനോക്കുന്ന പൊന്‍
വെയിലിന്നിളം ചൂടില്‍ ഇരുകൈകള്‍ നീട്ടി നീ
മുടി കോതിയാരെയോ കാത്തിരിക്കുന്നുവോ?
പൂഴിയില്‍ കാലുകള്‍ പൂഴ്ത്തിയിരിക്കുന്ന
മാദകരൂപിണീ, നിനക്കു പേര്‍ യക്ഷിയോ ?
കാണികള്‍ നിത്യം, നിന്‍ മേനിത്തുടിപ്പുകള്‍
കാണുവാന്‍ വന്നണയുന്നോരീ മണ്ണിതില്‍
ആടകളില്ലാത്തൊരാ നഗ്നസൌന്ദര്യ-
മൂറ്റിക്കുടിച്ചു സംതൃപ്തരാകുന്നവര്‍.
കണ്ണുകളടച്ച നിന്‍ കാമരൂപത്തിന്‍റെ
കണ്ണില്‍ നിന്നും നനവൂറിയിറങ്ങിയോ
വെയിലേറ്റു വാടിത്തളർന്ന പൂമേനിയിൽ
പൊടിയുന്നു സ്വേദമിതു ശിലയോ, ശരീരമോ?
മുലയൂട്ടുവാന്‍ വെമ്പി മകളെയും കാത്തു നീ
മലകള്‍, മരങ്ങള്‍ക്കു നടുവിലിന്നേകയായ്
ശിലയായിടട്ടെ നിന്‍ മകളും, മനുഷ്യന്നു
മതിഭ്രംശമില്ലാത്ത കാലം വരേയ്ക്കുമേ
ദീപക് ജി നായര്‍
No comments:
Post a Comment