Friday, November 22, 2013

വീണ്ടുമെൻ  പടിവാതിലിൽ എത്തി വിളിച്ചു നീ

"മകനേ,  അണഞ്ഞു ഞാൻ വിധി പോലെ പിന്നെയും".

വീണപൂവായി കൊഴിഞ്ഞൊരീ  മുറ്റത്ത്‌

വീണ്ടും വിഷാദമായ് നീ വന്നു നില്ക്കവേ

കണ്ണിൽ നിന്നും പൊഴിഞ്ഞഗ്നികണങ്ങളാൽ

കണ്ടു ഞാൻ, കരയാത്ത ശാന്തമാം നിന് മുഖം

കാവിയിൽ ചുറ്റി പൊതിഞ്ഞോരീ കാന്തിയെ

കാലങ്ങളേറെ കഴിഞ്ഞു കാണുമ്പോഴും

കഥകളുറങ്ങുമീ കടലാഴമുള്ള നിൻ

മിഴികളതിന്നും തുടിക്കുന്നുവോ വൃഥാ

താപസനായി ചമഞ്ഞു നീ ജീവിത

ഭാരങ്ങളിൽ നിന്നുമോടിയൊളിച്ചതും

നിറമുള്ള ജീവിതമൊരുദിനം കൊണ്ടു നീ

നിണമണിയിച്ചു, നിറം കെടുത്തിപ്പോകെ 

അറിയാത്ത വഴികളിൽ അമ്മ തൻ കൈപിടി

ച്ചലയവേ അകതാരിൽ ഏറെകൊതിച്ച നിൻ

അണമുറിയാത്തൊരു താതവാത്സല്യവും

പൊട്ടിയകന്നൊരാ ജീവിതമാല തൻ മുത്തുകൾ

വീണ്ടും പെറുക്കി, യെന്നമ്മ തൻ കണ്ണുനീർ

മുത്തുകൾ ചേർത്തു കൊരുത്തതും...

 പൊട്ടിച്ചിരിക്കുന്ന വഴികളിൽ, കാതുകൾ

പൊത്തിക്കടന്നു പോയെത്ര കാതങ്ങൾ ഞാൻ

അലകൾ ഒതുങ്ങിയിന്നാധികളകന്നുപോയ്

അകമേ നിറച്ചാർത്തിനീണം പരക്കവേ

 കാവിയഴിച്ചു നീ കപടമാം ആത്മീയ പാതയിൽ

വീണ്ടും തിരികേ  നടക്കയോ?

താതനാം താപസാ!

താമര ദളങ്ങൾ വിരിച്ചതാം പാതകൾ,

തേടി നരച്ച നിൻ ജീവിതസന്ധ്യയിൽ

വീണ്ടും വിളക്കു തെളിച്ചു നാം ആശ തൻ

ആലയം തന്നിലേക്കാനയിച്ചീടുന്നു..

 

No comments:

Post a Comment