Sunday, December 1, 2013

ഭ്രാന്തൻ ചിന്തകൾ - 4

ഭ്രാന്തൻ ചിന്തകൾ -  4

കരയുന്ന മഴയിലെൻ കണ്ണീരുണക്കി  ഞാൻ 
 
ചിരിയൊന്നു ചുണ്ടിൽ കൊളുത്തി വച്ചു  
 
മഴവില്ല് തെളിയുന്ന മാനത്തു  നോക്കിയെൻ   
 
മനസ്സിലെ  വർണ്ണങ്ങൾ ഓർത്തെടുത്തു 
 
ചകിതനായ്‌ ചിന്തയിലാണ്ടു പോകും  മുൻപേ 
 
മുകിലിന്നു  കൂട്ടായ്  പറന്നു ചെല്ലാം 

കൂമൻ, കുറുനരി കൂട്ടങ്ങൾ പായുന്ന

കാട്ടിലൂടൊറ്റയാനായി, രാവിൽ

കാലത്തെ വെല്ലുവിളിച്ചു, ഞാനേകനായ്

കാതങ്ങൾ താണ്ടി കടന്നു പോകാം 

ചേലറ്റ ചെറ്റക്കുടിലിന്നോലക്കീറി

ലിടയിലെൻ  മിഴികൾ, അടഞ്ഞു കൂമ്പി

പാടത്തു കൊയ്യുവാൻ പോയ, പുലക്കിളി

പാതി പകുത്തെടുത്തോർമ്മയായി
  
കാമപ്പുരക്കിന്നു തീകൊളുത്തി , പാല

പൂവുകളെല്ലാം കൊഴിഞ്ഞു വീണു.

കലശങ്ങൾ താങ്ങി തളർന്നൊരാ നിളയിൽ ഞാൻ 
 
നീരിനായ് വെറുതേ  തിരഞ്ഞു പോയി 
 
കാലിലും, കണ്ണിലും  നനവു പടർത്തി നീർ 
 
ച്ചാലുപോൽ നിള, ശാപമേറ്റു നീറി 

മാറാപ്പു നിറയുമെൻ  ഭ്രാന്തമാം ചിന്തകൾ

മരണം വരേയ്ക്കും നിറച്ചു വയ്ക്കാം.
 

No comments:

Post a Comment