Saturday, October 5, 2013

മതിലുകള്‍

മതിലുകള്‍‍

കടല് കടന്നു ഞാന്‍ ഇക്കരെയാകിലും
കരളില്‍ നിന്‍ രൂപം നിറഞ്ഞു നില്‍ക്കും
കാണുവാന്‍ കണ്ണൊന്നടക്കവേ നിന്‍ പ്രിയ
കാമിതരൂപമെന്‍ മനസ്സില്‍ തെളിഞ്ഞിടും

നിന്‍ മുടിയിഴയിലെ കാച്ചെണ്ണ ഗന്ധമീ
കാറ്റിലലിഞ്ഞു വന്നെന്നെ തലോടവേ
കാത്തിരിക്കുന്നൊരീ ഏകാന്തലോകത്ത്
കൂട്ടിനായ് നിന്നോര്‍മ്മ മാത്രമല്ലേ സഖീ

വീടിന്നുമുന്നിലൂടൊഴുകുമാ പുഴയിലെ
കുളിരുള്ള ഓളപ്പരപ്പില്‍ നീ വിരലിനാല്‍
കുറിമാനമെഴുതി എനിക്കായ് അയച്ചതും,
കരിമേഘവണ്ടുകള്‍ പേറി വന്നാ കുറി

പ്പൊരു വേനല്‍ മഴയായി, അതില്‍ ഞാന്‍ നനഞ്ഞതും
സുഖമുള്ള ഓര്‍മകളാണെനിക്കെങ്കിലും
മുഖമൊന്നു കാണുവാന്‍ കൊതിയാര്‍ന്നിരിപ്പു ഞാന്‍

കണ്ണുനീര്‍ വീണു പടര്‍ന്നൊരാ കത്തുകള്‍
കണ്ണു നിറഞ്ഞു ഞാന്‍ വീണ്ടും നിവര്‍ത്തിടാം
കുഞ്ഞുങ്ങള്‍ കുത്തി വരച്ചോരാ ചിത്രത്തില്‍
കണ്ടു ഞാനെന്‍ രൂപം, അവര്‍ തന്‍ മനസ്സിലും

കടലും കടലാസും ചേര്‍ത്തു ചമച്ചോരീ
മതിലുകള്‍ക്കിരുവശം കാത്തിരിക്കാം
കനവുകള്‍ക്കെണ്ണ പകര്‍ന്നു തെളിച്ചിടാം
കാണുവാനായി നാം കാത്തിരിക്കാം

ദീപക് ജി നായര്‍

No comments:

Post a Comment