Friday, August 2, 2013

ബലിക്കാക്ക

ബലിക്കാക്ക 

നാളെ വരുമച്ഛനെന്നമ്മ പറഞ്ഞു ഞാൻ

ചാരെയിരുന്നൂണുരുട്ടിക്കൊടുക്കണം.

 
ഇത്രയുംനാൾകൂടിയെത്തുന്നതാണച്ചനെ

ത്രയുംനല്ലോരുടുപ്പിട്ടു നില്ക്കണം

 
ഒട്ടിയെൻ കവിളും പടർന്നൊരൽപ്പംകറു-

പ്പൊറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞീടുമോ?



ഓടിയടുത്തൊരാ നെഞ്ചോടു ചേർന്നുനി

ന്നാദ്യമേ ചോദിക്കുമിച്ചോദ്യമിങ്ങനെ

 
എവിടെയാണച്ചനന്നോടിമറഞ്ഞതുമു

മ്മ തരാതെയുറക്കം നടിച്ചതും

 
രാത്രിയെന്നമ്മയോടൊട്ടി ക്കിടന്നുകൊ

ണ്ടോർത്തെടുത്തോരോ പഴങ്കഥയിങ്ങനെ 



അമ്മ വിളിച്ചതു കേട്ടുകൊണ്ടാണുഞാ-

നന്നുപുലർച്ചെയുറക്കമുണർന്നതും

 
മുറ്റത്തു വച്ച വിളക്കും നിരത്തിയ

ദർഭയുമെള്ളുമാ, ച്ചന്ദനമുട്ടിയും

 
ഈറനുടുപ്പിച്ചിരുത്തിയാക്കിണ്ടിതൻ

വാലിലൂടെപ്പകർന്നഞ്ചുനീരെപ്പൊഴും
 
 
കുത്തരിച്ചോറതുരുട്ടിവച്ചു - പച്ച

വാഴയിലക്കീറതിൻതലയ്ക്കൽ.

 
അച്ഛനെന്തിനിയുമണഞ്ഞതില്ലാ, യിനി 
 
ക്കൊച്ചുപിണക്കം മറന്നതില്ലെങ്കിലോ ...
 
 
 
തെക്കോട്ടുവച്ചുഞാനാപടച്ചോറുമെന്ന
 
ച്ഛനോടൊത്തിരുന്നൂണുകഴിക്കണം 
 
 
കൊത്തിയെടുത്തുപറന്നുപോയാക്കാക
 
നച്ഛന്നുവച്ചൊരാനെന്മണിമുത്തുമായ്  
 
 
 
ഏട്ടനാണപ്പോൾപ്പറഞ്ഞതെന്നുണ്ണിനിന്ന-

ച്ഛനാണീബലിക്കാക്കയായ് വന്നതും ....

 
 
ദീപക് ജി നായർ 
 
 

2 comments:

  1. Heart touching lyrics, well expressed in conventional mode.
    Heartiest wishes in all creative endeavors. . .

    ReplyDelete