Saturday, February 1, 2014

കിളി

കൂടുവിട്ടു പരന്നകലുമാക്കിളി
കൊഞ്ചലെന്നിനി കേൾക്കുമെന്നോർത്തു ഞാൻ
ആർത്തനായ് നിന്നു നിശ്ചലം ആ മര-
ച്ചോട്ടിലായ് അവൾ തന്റെ കൂട്ടിന്നു കീഴിലായ്.

ഹരിതഭംഗി വിരിച്ചൊരാ പ്പൂമര
ശിഖരമൊന്നിൽ ഞാനാദ്യമായ്ക്കണ്ടതും,
ചിറകടിച്ചു പറക്കുമാസ്സ്വന -
ലഹരിതന്നിലലിഞ്ഞിരുന്നതും,
അരികിലാമരക്കൊമ്പിലിരുന്നവൾ
തലചെരിച്ചൊരു നോട്ടമെറിഞ്ഞതും,
കുറുകി ആദ്യമായ് മൌനം  വെടിഞ്ഞതും,
കനവു നല്കിയെൻ ഹൃത്തിൽ പതിഞ്ഞതും,
കുളിരു പെയ്തൊരാ രാവിലൊരു പൂവിന്റെ
മധുരമെന്നിലേക്കിറ്റിച്ചു തന്നതും,
ചിറകു നീർത്തിയാ മെയ്ച്ചൂടിനാലെന്റെ
കുളിരകറ്റിയാ കൊക്കുകൾ ഉരുമ്മിയും
നറുനിലാവിന്റെ ചില്ലയിലിരുന്നവൾ
നനവിലൊട്ടിയാച്ചിറകു കുടഞ്ഞതും,
മനസ്സിലോര്‍മ്മകള്‍ മാത്രമായ് തന്നവള്‍
മലകള്‍ , കാടുകള്‍ താണ്ടിപ്പറന്നു പോയ്‌
കവിതയായ് നിനക്കേകാം പുനര്‍ജ്ജന്മമ-
തിലുണര്‍ത്തുപാട്ടായ് നിന്റെ കുറുകലും .

No comments:

Post a Comment