Sunday, February 9, 2014

ഭ്രാന്തി

ഭ്രാന്തി 

എവിടെനിന്നോ വന്നു,
എവിടെക്കോ ഒഴുകുമീ
പാത തന്നോരത്ത്,
ശൂന്യ മനസ്സുമായ്
കല്ലു കളിക്കുന്ന പെണ്‍കിടാവ്‌ ,
ഇവൾ  തന്റെ പേരാണു ഭ്രാന്തി

ഭ്രാന്തില്ലാ ഭ്രാന്തി

ഭ്രാന്തമാം മനസുകൾക്കിടയിലൊരു ഭ്രാന്തിയായ്
ജീവിത നാടകത്തട്ടിൽ കളിക്കുന്ന ,
നടിയാണിവൾ, കൊച്ചു ഭ്രാന്തി


കല്ലുകൾ താണു പൊങ്ങുന്നതിന്നൊപ്പിച്ചു
കണ്ണും തലയും കുലുക്കി
സത്വരം കയ്യാൽ പിടിച്ചതു പിന്നെയും
വിണ്ണിലെറിഞ്ഞു കളിച്ചു ...

കാണികളെല്ലാം  വഴിയോരക്കാഴ്ച പോൽ
കാണാതെ കണ്ടു പോകുന്നു

ഒട്ടിയാ വയറിലൊരു പശിയാം വിഷസ്സർപ്പ
ശീല്ക്കാര സ്വരമിന്നുയർന്നു
അപ്പൊഴും കണ്‍കളിൽ കവിത വിരിച്ചവൾ
കല്ലു കളിച്ചു രസിച്ചു ...

അച്ഛനെ, അമ്മയെ , കുഞ്ഞനുജത്തിയെ
കണ്ടതായുള്ളോരു ഓര്മ്മ മാത്രം
ഓർമ്മകളെല്ലാം നിറമുള്ളതാണവൾക്കാകെ
നിറമുള്ളതോർമ്മ മാത്രം

ഓർമ്മകളിൽ പൂത്തുലഞ്ഞവൾ
ഓമനപ്പൂമുഖം മെല്ലെ വിടർന്നു വന്നു
പെറ്റിട്ടതല്ല, അനാഥയായീ മണ്ണിൽ
പൊട്ടി മുളച്ചവളല്ല
സ്വപ്‌നങ്ങൾ ഗർഭം ധരിച്ചമ്മ നല്കിയ
പുണ്യമാണിവൾ തന്റെ ജന്മം


ദീപക് ജി നായര്‍






No comments:

Post a Comment