Sunday, February 23, 2014

പുലരി

പുലരുവാനായി ഞാന്‍ കാത്തിരിപ്പൂ, പൂക്കും
മലരുകള്‍ കാണാന്‍ കൊതിച്ചിരിപ്പൂ
പൂമരക്കൊമ്പില്‍ വന്നൂഞ്ഞാലു കെട്ടുന്ന
പൂവാലി നിന്നെയിന്നോര്‍ത്തിരിപ്പൂ
പൊട്ടി വിരിഞ്ഞ പൂമൊട്ടില്‍ നിറഞ്ഞൊരീ
പൂന്തേന്‍ നുകര്‍ന്ന പൂത്തുമ്പി പോലെ
പാട്ടൊന്നു പാടും കുയില്‍ നാദമായ്, ചെറു
തോട്ടിലെ പായും പരല്‍ വേഗമായ്‌
പിച്ചവച്ചെത്തുന്ന വെയില്‍ നാളമായ് പ്പനം
തത്തകള്‍ കൊഞ്ചുന്ന കിളിമൊഴികളായ്
പുലരിവരുന്നതും കാത്തിരിപ്പൂ, പൂക്കും
മലരുകള്‍ കാണാന്‍ കൊതിച്ചിരിപ്പൂ
മണ്ണിന്‍ മണം പേറിയെത്തും പുതുമഴ -
ത്തുളികള്‍ക്കുള്ളില്‍ വെയില്‍ നിറഞ്ഞു
മഴവില്ലു പോലെന്റെ മനസ്സില്‍ത്തെളിഞ്ഞിടും
മധുരമീ ഓര്‍മ്മ തന്‍ പൂമ്പുലരി
വരിക പൊന്‍ പുലരി നീ ചെമ്പട്ടുടുത്തുനെല്‍
ക്കതിരുകള്‍ തീര്‍ക്കും കൊലുസ്സണിഞ്ഞും
നെറ്റിയില്‍  കുങ്കുമം തൊട്ടു സൂര്യന്‍, നീണ്ട
ചുരുള്‍ മുടിച്ചാര്‍ത്തു  പോല്‍ നീലമേഘം
നാണം കുണുങ്ങിയിങ്ങെത്തുന്ന  പുലരീ നിന്‍
നാദസ്വരത്തിനായ് കാത്തിരിപ്പൂ....

No comments:

Post a Comment