Saturday, January 11, 2020

പാതി നിർത്തി മടങ്ങുവാനല്ല ഞാൻ
പാരിൽ വന്നു പിറന്നതു നിശ്ചയം
പോരടിച്ചെൻ പരീക്ഷണശാലയിൽ
നേരുതേടുന്നിതോരോ ദിനത്തിലും.
പട്ടുമെത്തയിലൊട്ടിക്കിടക്കിലും
ചുട്ടു പൊള്ളും വെയിൽത്തീ കുടിക്കിലും
പാഠപുസ്തകത്താളിന്നുമപ്പുറം
പാഠമെത്ര പകർന്നതാം പാതകൾ
പാടെ മായും പകൽ വെളിച്ചം, നിലാ-
പ്പാലൊഴുക്കുന്ന പാതിരാപ്പൊയ്കകൾ
കെട്ടിയൊട്ടിച്ച ബന്ധങ്ങൾ,ബന്ധന-
ക്കെട്ടു പൊട്ടിച്ചു പായും 'പരാശ്രിതർ'
തട്ടിമാറ്റുവാനാകാതിരുൾക്കൂടില-
റ്റു വീണുപോം മൊട്ടുകൾ, മൂകമാ-
യൂർദ്ധശ്വാസം വലിക്കും വരാന്തകൾ.
കാലിൽ വന്നുമ്മ തന്നു കിടാങ്ങളെ
കാലനൂരേറ്റുമുഗ്രസർപ്പങ്ങളും
കാതുപൊത്തിപ്പിടിച്ചവർ, കൺകളിൽ
കരുണവറ്റിക്കരിഞ്ഞവർ, പിന്നെയും
കാട്ടുപൂവിനോടിഷ്ടം നടിച്ചവർ.
കൂട്ടുവെട്ടിപ്പിരിഞ്ഞവരങ്ങിനെ
 പട്ടടയ്ക്കുള്ളിലെത്തുന്നിടം വരെ
തൊട്ടറിഞ്ഞീടുമെത്രസത്യങ്ങൾ നാം.

ദീപക് ജി നായർ

No comments:

Post a Comment