Wednesday, March 5, 2014

കാറ്റിനോട്

കാറ്റിനോട്... 

കണ്ണുരുകി ഊറുമീ ഉപ്പുനീര്‍ത്തുള്ളികള്‍
കാണാതെ പോകുവതെന്തു നീ തെന്നലേ
തന്നു പോ അല്പം കുളിരെനിയ്ക്കോമലേ
തന്നിടാം പകരമൊരു നിറചിരി നിനക്കായി

മനമതില്‍ കത്തുന്ന കനലുകളെരിച്ചിടാന്‍
അറിവെനിക്കില്ലെന്തുപായമെന്നാലുമാ-
ത്തനുവില്‍ പടര്‍ന്നു പകര്‍ന്നിടാമെന്‍ കുളിര്‍
മുകരുമ്പോളാശ്വാസമാകുമെങ്കിൽ സഖേ.

വഴിയില്‍ നീ കണ്ടുവോ കരയുന്ന മിഴികളില്‍
വഴിയും വിഷാദത്തിനലകടല്‍ത്തിരകളെ.
ഉതിരുവാനാകാതെയധരത്തിനിടയിലായ്
ചിറകൊടിഞ്ഞമരുന്ന തേങ്ങൽ നീ കേട്ടുവോ

ഇരുളിൽപ്പതുങ്ങുന്ന നിഴലിനെക്കണ്ടു ഞാൻ
ഇമകളിൽ നനവിന്റെ തൂവലും കണ്ടു ഞാൻ
ഇരവിന്റെ നിശ്വാസഗന്ധത്തിലിഴചേര്‍ന്ന
ഇണ തന്റെ നോവുന്ന തേങ്ങലും കേട്ടു ഞാന്‍

ചിരിതേച്ചമുഖമതില്‍ ചുഴിയുന്ന കണ്ണുകള്‍
ചാകരക്കോളിനായ് തിരയുന്ന കണ്ടുവോ
മണമുള്ള പൂവതില്‍ നിറയുന്ന തേന്‍ കുടിച്ച
കലുന്ന വണ്ടിനെ കണ്ടുവോ കാറ്റേ

പുഞ്ചിരിപ്പൂമുഖംമൂടിയഴിച്ചവര -
ഞ്ചുപേര്‍ കാട്ടിയ പരാക്രമം കണ്ടു ഞാന്‍
പിഞ്ചിളം മേനി ചുവക്കുന്നതും, ചോര-
ക്കണ്ണുകള്‍ കേണു തളര്‍ന്നുറങ്ങുന്നതും
മണ്ണില്‍ മണം പിടിച്ചെത്തുമുറുമ്പുകള്‍
കണ്ണില്‍ പൊതിഞ്ഞതും കണ്ടു ഞാന്‍ രാവിതില്‍

മാംസക്കൊഴുപ്പിതില്‍ മദിച്ചവരൊക്കെയും
മാനം ഭുജിച്ചു മതി വരുത്തിപ്പോകെ
കണ്ണുരുകി ഊറുമീ ഉപ്പുനീര്‍ത്തുള്ളികള്‍
കാണാതെ പോകുവതെന്തു നീ തെന്നലേ
തന്നു പോ അല്പം കുളിരെനിയ്ക്കോമലേ
തന്നിടാം പകരമൊരു നിറചിരി നിനക്കായി

ദീപക് ജി നായര്‍ 

No comments:

Post a Comment