Saturday, July 26, 2014

ദൃഷ്ടിദോഷം

ദൃഷ്ടിദോഷം
----------------------
അന്നൊരു തൃസന്ധ്യയിലെന്‍ പടിവാതിൽക്കൽ
വന്നംബരച്ചുവപ്പും കണ്ടമ്പരന്നിരിക്കുമ്പോൾ
എങ്ങു നിന്നെങ്ങോ നീണ്ടു പോകുമീപ്പാതയോര-
ത്തമ്പിളിപ്പാലാഴിപോൽ നിന്നവൾ ചിരിക്കുന്നു.
കണ്ണുകൾ വിടർത്തിച്ചേലൊത്തവൾ നടക്കുമ്പോൾ
കണ്ണിണ പോലും ഇമചിമ്മുവാൻ മടിക്കുന്നു
അന്തികത്തണയുമ്പോളെന്നകം തുടിക്കുന്നൂ
സുന്ദരീതിടുക്കത്തിൽ എങ്ങു നീ ഗമിക്കുന്നൂ ?
കണ്ടതു പോരെന്നുള്ളം കുണ്ഠിതപ്പെടുന്നെന്റെ
കണ്ണില്‍നിന്നെങ്ങോ ദൂരത്തെന്തിനായ് മറയുന്നു
മെല്ലെയൊന്നെഴുന്നേറ്റു കണ്ണുകള്‍ക്കൊപ്പം നടന്ന
ന്തരാല്‍ ആശിച്ചൊന്നു കാണുവാന്‍ കഴിഞ്ഞെങ്കില്‍
സത്വരം നടക്കുമ്പോള്‍ അല്‍പദൂരത്തായ്ക്കണ്ടു 
കൊച്ചൊരാള്‍ക്കൂട്ടം മുന്നിലെത്തി ഞാന്‍തിടുക്കത്തില്‍
ഒറ്റനോട്ടത്തില്‍ മനംപൊട്ടിരണ്ടായിപ്പിളര്‍ന്ന-
ട്ടഹസിച്ചൂ ദിക്കും, അര്‍ക്കനും മറയുന്നൂ ..
ശുഭ്രമാം മന്താരത്തിന്‍ ദളങ്ങള്‍ ചുവന്നെത്ര
ക്ഷുദ്രജീവികള്‍ ചിത്രം പകര്‍ത്താന്‍ തിടുക്കുന്നു
ഒട്ടൊന്നു കുനിഞ്ഞെടുത്തെന്‍മടിത്തട്ടില്‍ വച്ചു
മുത്തമൊന്നേകി നെറ്റിതന്നിലായ്, വിടചൊല്ലി
ദൃഷ്ടിദോഷത്താലാകാം മൊട്ടിവള്‍ കരിഞ്ഞിത്ര
പെട്ടെന്നതോര്‍ത്തെന്‍ മനമഗ്നിയില്‍ തിളയ്ക്കുന്നു.

ദീപക് ജി നായര്‍

No comments:

Post a Comment