കറുത്തിരുണ്ട നീലരൂപമെന്നുമെൻ മനസ്സിതിൽ
കുരുത്തുണർന്നു കാളിരൂപമായ് നിറഞ്ഞു നില്ക്കണേ
തളിർത്തിടുന്നൊരാശയുള്ളിലമ്മയെ ഭജിക്കുവാൻ
തളർന്നിടാതെയീശ്വരീകടാക്ഷമെന്നുമേൽക്കണേ
പരംപൊരുൾ പദാംബുജത്തിലെന്നുമേ വസിക്കുവാൻ
പരാശ്രയത്തിനമ്മയെന്നു ഭക്തിയാൽ നിനയ്ക്കണം
അസത്യസത്യമൊന്നുതന്നെയന്തവും അനന്തവും
അജങ്ങളും ഗജങ്ങളും ചരാചരങ്ങളൊക്കെയും
അർത്ഥവും അനർത്ഥവും അനാദിയാദിയത്രയും
അറിഞ്ഞതും പറഞ്ഞതും അറിഞ്ഞിടാതുഴന്നതും
നിറഞ്ഞതും ഒഴിഞ്ഞതും കഴിഞ്ഞതും വരുന്നതും
ജനിച്ചതും മരിച്ചതും ജനിക്കുവാനിരിപ്പതും
അഹത്തിലും പരത്തിലും നിറഞ്ഞ സത്യമൊന്നു നീ
അഹന്തയാറ്റിയുണ്മയെ തെളിച്ച ദീപമാണു നീ.
ദീപക് ജി നായർ
No comments:
Post a Comment